ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വന്യജീവി ആക്രമണങ്ങൾ തുടർച്ചയാകുന്നതിനിടെ വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാട്ടാന. ജനവാസ മേഖലയിലിറങ്ങിയ 'ചക്കക്കൊമ്പൻ' സിങ്കുകണ്ടം സ്വദേശിയുടെ വീട് ഭാഗികമായി തകർത്തു. ആക്രമണ സമയത്ത് വീട്ടിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മാത്രമാണ് ജീവാപായം ഒഴിവായത്. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് ചക്കക്കൊമ്പൻ നിരന്തരമായി ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.
സിങ്കുകണ്ടം സ്വദേശിയായ മുരുകന്റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രിയോടെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഈ മേഖലയിൽ സ്ഥിരമായി ഇറങ്ങി നാശനഷ്ടങ്ങൾ വരുത്താറുള്ള ചക്കക്കൊമ്പൻ മുരുകന്റെ വീടിന്റെ മുൻഭാഗവും മുൻവാതിലും അക്രമാസക്തമായി പൂർണ്ണമായും തകർത്തു തരിപ്പണമാക്കി.
തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ ചിന്നക്കനാൽ, സിങ്കുകണ്ടം മേഖലകളിലെ ജനങ്ങൾ കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാണ്.
കാട്ടാനകളെ ജനവാസ മേഖലകളിൽ നിന്ന് കാടുകയറ്റാൻ വനംവകുപ്പ് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ആനയിറങ്ങുമ്പോൾ പടക്കം പൊട്ടിക്കുന്ന താൽക്കാലിക തന്ത്രങ്ങൾക്കപ്പുറം ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ല.
വന്യജീവി-മനുഷ്യ സംഘർഷം നിത്യസംഭവമാകുന്ന ഇടുക്കിയുടെ മലയോര മേഖലകളിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമാവുകയാണ്. രാത്രികാലങ്ങളിൽ ഭീതിയോടെയാണ് തങ്ങൾ കഴിയുന്നതെന്നും കൃഷിയിടങ്ങളും വീടുകളും തകർക്കുന്നത് പതിവായിട്ടും അർഹമായ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates