ഇടുക്കി: ഇടുക്കിയിലെ കൂട്ടാർ പുഴയിൽ അസാധാരണമായ രീതിയിൽ വെളുത്ത പതയും ദുർഗന്ധവും പ്രത്യക്ഷപ്പെട്ടത് തീരദേശവാസികളെ ആശങ്കയിലാക്കുന്നു. പുഴയുടെ വിവിധ ഭാഗങ്ങളിൽ വലിയ അളവിലാണ് പത ഒഴുകിയെത്തുന്നതും കെട്ടിക്കിടക്കുന്നതും. ആമയാർ ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളത്തിലാണ് ആദ്യമായി ഇത്തരത്തിൽ പത കണ്ടത്. ഇതിപ്പോൾ കൂട്ടാറിലേക്കും താഴെയുള്ള മറ്റ് കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
വീടുകളിൽ നിന്നോ സമീപത്തെ സ്ഥാപനങ്ങളിൽ നിന്നോ ഒഴുക്കിവിടുന്ന രാസമാലിന്യങ്ങളോ അഴുക്കുവെള്ളമോ പുഴവെള്ളവുമായി കലർന്നതാകാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. ചിലയിടങ്ങളിൽ വെള്ളത്തിന് നേരിയ ദുർഗന്ധമുള്ളതായും പ്രദേശവാസികൾ പറയുന്നു. ആമയാർ ഭാഗത്തുനിന്നാണ് ഈ പതയും ദുർഗന്ധവും ഒഴുകിവരുന്നത്. പുഴവെള്ളം തൊടാൻ പോലും പേടിയാണ്. കുടിവെള്ളം പോലും മുട്ടിയ അവസ്ഥയിലാണ് തങ്ങളെന്ന് പ്രദേശവാസികൾ ആശങ്ക പങ്കുവെച്ചു.
ദൈനംദിന ആവശ്യങ്ങൾക്കും കുടിവെള്ളത്തിനും കന്നുകാലികൾക്കും വേണ്ടി ഈ പുഴയെ മാത്രം ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. പതഞ്ഞുപൊന്തുന്ന വെള്ളം ഉപയോഗിക്കുന്നത് ചർമ്മരോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. മാത്രമല്ല, വെള്ളത്തിലെ രാസമാലിന്യത്തിന്റെ അളവ് കൂടുന്നത് പുഴയിലെ മീനുകൾ ഉൾപ്പെടെയുള്ള ജലജീവികളുടെ നാശത്തിനും ജൈവവ്യവസ്ഥയുടെ തകർച്ചയ്ക്കും കാരണമാകുമെന്ന മുന്നറിയിപ്പുമുണ്ട്.
വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുഴയിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് എത്രയും വേഗം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, പുഴയിലേക്ക് അനധികൃതമായി രാസമാലിന്യങ്ങളും ഹോട്ടൽ വേസ്റ്റുകളും തള്ളുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates