ഇടുക്കി: മഴമേഘങ്ങൾ തഴുകിയിറങ്ങുന്ന മലനിരകളും, ഒപ്പം പൊതിയുന്ന കനത്ത കോടമഞ്ഞും തണുത്ത കാറ്റും ചാറ്റൽമഴയും— ഈ മഴക്കാലത്ത് പ്രകൃതിയുടെ ഈ വശ്യഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇടുക്കിയുടെ സ്വന്തം കുയിലിമല വ്യൂ പോയിന്റ് വനംവകുപ്പ് വീണ്ടും തുറന്നുനൽകിയിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വർഷങ്ങളായി അടച്ചിട്ടിരുന്ന ഈ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ സഞ്ചാരികൾക്കായി വീണ്ടും തുറന്നത്. ഇതോടെ മഴക്കാഴ്ചകൾ ആസ്വദിക്കാൻ ഹൈറേഞ്ചിലേക്ക് മലകയറുന്ന പ്രകൃതിസ്നേഹികളുടെ പ്രധാന താവളമായി കുയിലിമല മാറിക്കഴിഞ്ഞു.
കുയിലിമലയുടെ നെറുകയിൽ എത്തിയാൽ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ദൃശ്യവിരുന്നാണ്. നാലുചുറ്റും പ്രകൃതി ഒരുക്കിയിരിക്കുന്ന കാഴ്ചകൾ ഏതൊരു സഞ്ചാരിയുടെയും മനംനിറയ്ക്കും. നോക്കെത്താ ദൂരത്തോളം കേരളത്തിന്റെ കാവൽക്കോട്ട പോലെ പച്ചപ്പണിഞ്ഞ് ഉയർന്നുനിൽക്കുന്ന സഹ്യപർവ്വത നിരകളുടെ അതിമനോഹരമായ ദൃശ്യമാണ് ഇവിടെനിന്നും കാണാൻ കഴിയുക.പച്ച മലനിരകളെ ചുറ്റിവരിഞ്ഞു കിടക്കുന്ന ഇടുക്കി ഡാമിന്റെ ജലാശയത്തിന്റെ ആകാശദൃശ്യം കുയിലിമലയുടെ പ്രധാന ആകർഷണമാണ്. ഹൈറേഞ്ചിന്റെ തനത് കാനനഭംഗി വിളിച്ചോതുന്ന കാടുകൾ, പച്ചപ്പുൽമേടുകൾ, മഴക്കാലത്ത് സജീവമാകുന്ന ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ, മലയോരത്തെ കുടിയേറ്റ ഗ്രാമങ്ങൾ എന്നിവയെല്ലാം ഈ വ്യൂ പോയിന്റിൽ നിന്ന് ഒറ്റനോട്ടത്തിൽ ആസ്വദിക്കാനാകും.
മഴ കനക്കുന്നതോടെ ഇടുക്കിയിലെ മലനിരകളെല്ലാം കൂടുതൽ സുന്ദരിയാകാറുണ്ട്. കനത്ത മഞ്ഞും ചാറ്റൽമഴയും നനഞ്ഞ് കുയിലിമലയുടെ നെറുകയിലേക്ക് ട്രെക്കിങ് നടത്തുന്നത് വേറിട്ടൊരു അനുഭവമാണ്. കോവിഡിന് ശേഷം കടുത്ത നിയന്ത്രണങ്ങൾ കാരണം വിനോദസഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ, മഴക്കാല ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് വനംവകുപ്പ് പ്രവേശനം പുനഃസ്ഥാപിച്ചതോടെ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മഴക്കാഴ്ചകൾ തേടി ഇടുക്കിയിലേക്ക് വണ്ടി തിരിക്കുന്ന ഒരാളെയും കുയിലിമല ഒട്ടും നിരാശപ്പെടുത്തില്ലെന്ന് ഇവിടുത്തെ പ്രകൃതി സാക്ഷ്യപ്പെടുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates