ഇടുക്കി (രാജാക്കാട്): ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രാവിലെ കുട്ടികളുമായി സ്കൂളുകളിലേക്ക് പോയ വാഹനങ്ങളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച മൂന്ന് ഡ്രൈവർമാർ പിടിയിലായി. ഇടുക്കി ശാന്തൻപാറ, രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ തിങ്കളാഴ്ച രാവിലെയായിരുന്നു പരിശോധനകൾ നടന്നത്. അറസ്റ്റിലായ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് പൊലീസ് ശുപാർശ നൽകും.
രാജാക്കാട് സ്വദേശി സുധാകരൻ (62), പൂപ്പാറ സ്വദേശി അമൽ തങ്കച്ചൻ (35), ചിന്നക്കനാൽ സ്വദേശി ശരവണൻ (37) എന്നിവരാണ് കുട്ടികളുടെ ജീവന് പന്താടിക്കൊണ്ട് മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസിന്റെ പിടിയിലായത്.
രാവിലെ കുട്ടികളെയുമേറ്റി വീടുകളിൽ നിന്നും വിദ്യാലയങ്ങളിലേക്ക് പോകുന്ന സമയത്താണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇവരെ തടഞ്ഞുനിർത്തി ബ്രീത്ത് അനലൈസർ =ഉപയോഗിച്ച് പരിശോധിച്ചത്. മൂവരും മദ്യപിച്ചതായി പരിശോധനയിൽ = തെളിഞ്ഞു.
അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ശക്തമായ തുടർ നിയമനടപടികളിലേക്കാണ് പൊലീസ് കടക്കുന്നത്. മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ച് പിഞ്ചുകുട്ടികളുടെ ജീവന് കടുത്ത ഭീഷണിയുയർത്തിയ ഈ ഡ്രൈവർമാരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് ശുപാർശ കത്ത് ഉടൻ നൽകുമെന്ന് മൂന്നാർ ഡിവൈഎസ്പി വ്യക്തമാക്കി. കൂടാതെ, സ്കൂൾ വാഹനങ്ങളിൽ ഇത്തരം ഗുരുതരമായ വീഴ്ചകൾ സംഭവിക്കാതിരിക്കാൻ വിദ്യാലയ അധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായ ഡ്രൈവർമാരുടെ പശ്ചാത്തല പരിശോധനയും കടുത്ത നിരീക്ഷണവും ഉണ്ടാകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates