ഇരിട്ടി: ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം, ആറ് വർഷം മുൻപ് കാണാതായ കുറ്റ്യാടി വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന കടുത്ത സംശയത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് കരിക്കോട്ടക്കരി പോലീസ്. പള്ളി സെമിത്തേരിയിലെ വിവാദമായ 38-ാം നമ്പർ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് വിശദമായ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച ആർഡിഒയുടെ ഔദ്യോഗിക അനുമതി തേടുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കല്ലറ തുറന്ന് പരിശോധിക്കുന്നതിന് മുന്നോടിയായി സെമിത്തേരിക്ക് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിലെ ദുരൂഹത നീക്കാൻ പോലീസ് നടത്തുന്ന എല്ലാവിധ അന്വേഷണങ്ങളോടും പൂർണ്ണമായി സഹകരിക്കുമെന്ന് പള്ളി വികാരി വ്യക്തമാക്കിയിട്ടുണ്ട്. സിജോയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ റൂറൽ പോലീസ് കമ്മീഷണർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ആർഡിഒയുടെ സാന്നിധ്യത്തിൽ പള്ളി അധികൃതർ, ജനപ്രതിനിധികൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗം ചേർന്നിരുന്നു. കല്ലറയിൽ അടക്കം ചെയ്തത് സിജോയെത്തന്നെയാണോ എന്ന് നൂറു ശതമാനം ഉറപ്പുവരുത്താൻ ശാസ്ത്രീയമായ ഡിഎൻഎ പരിശോധന നടത്തണമെന്ന യോഗത്തിലെ ആവശ്യം അധികൃതർ അംഗീകരിച്ചിട്ടുണ്ട്.
പൊതുകല്ലറയിലെ ഇരട്ട മൃതദേഹവും കാണാതാകൽ ദുരൂഹതയും
വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ നേരത്തെ സംസ്കരിച്ച ഒരു മൃതദേഹത്തിന് തൊട്ടടുത്തായി, പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പള്ളി അധികൃതർ തന്നെ ഇതിൽ അസ്വാഭാവികത പ്രകടിപ്പിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ്, കുറ്റ്യാടി വിലങ്ങാട് നിന്നും വർഷങ്ങൾക്ക് മുൻപ് കാണാതായ വായാട് സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുന്നത്.
കുടുംബാംഗങ്ങൾ പറയുന്ന വിവരമനുസരിച്ച്, 2014-ൽ വീട്ടുകാരുമായി ഉണ്ടായ ചെറിയ ചില വാക്കുതർക്കങ്ങളെത്തുടർന്ന് സിജോ സ്കറിയ വിലങ്ങാട് നിന്നും ഭാര്യക്കൊപ്പം ഭാര്യവീടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് താമസം മാറുകയായിരുന്നു. അതിനുശേഷം സിജോ വിലങ്ങോടുള്ള തന്റെ മാതാപിതാക്കളുമായോ പഴയ സുഹൃത്തുക്കളുമായോ ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല. എന്നാൽ, 2020-ലാണ് സിജോയെ വാണിയപ്പാറയിലെ ഭാര്യവീട്ടിൽ നിന്നും കാണാതായെന്ന വിവരം ബന്ധുക്കൾ യാദൃശ്ചികമായി അറിയുന്നത്.
തുടർന്ന് കുറ്റ്യാടി പോലീസിൽ പരാതി നൽകിയെങ്കിലും വർഷങ്ങളായിട്ടും യാതൊരുവിധ തുമ്പും ലഭിച്ചിരുന്നില്ല. ഇപ്പോൾ പള്ളിയിലെ കല്ലറയ്ക്കുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെ, അത് സിജോയുടേതാകാം എന്ന സംശയത്തിൽ ഡി.എൻ.എ പരിശോധനയിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പുതിയ പരാതികൾ ഉയർന്നതോടെ പ്രദേശത്തെ പഴയ ആളുകളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates