പഴയങ്ങാടി പുഴയിൽ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി ആരംഭിച്ച ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടിയ സംഭവം കരാറുകാരന്റെ പൂർണ്ണമായ അനാസ്ഥ മൂലമാണെന്ന് കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ . ഈ മേഖലയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായാണ് വലിയ പ്രതീക്ഷകളോടെ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെത്തുടർന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നടത്തിയ സുതാര്യമായ ടെൻഡർ നടപടികളിലൂടെയാണ് ഇതിന്റെ നടത്തിപ്പ് ചുമതല കരാറുകാരന് കൈമാറിയത്. പഴയങ്ങാടി പുഴയോരത്തും മാടായിപ്പാറയിലും വൈകുന്നേരങ്ങൾ ചെലവഴിക്കാൻ എത്തുന്ന നിരവധി സഞ്ചാരികളെ ഈ കേന്ദ്രം ആകർഷിച്ചിരുന്നു. എന്നാൽ റെസ്റ്റോറന്റ് പെട്ടെന്ന് അടച്ചുപൂട്ടിയത് എംഎൽഎയുടെ പരാജയമാണെന്ന് ആരോപിച്ച് ചില കേന്ദ്രങ്ങൾ രംഗത്തുവന്നതോടെയാണ് വിഷയത്തിൽ രാഷ്ട്രീയ വിശദീകരണവുമായി അദ്ദേഹം നേരിട്ടെത്തിയത്.
ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടിയത് പ്രദേശത്തെ വിനോദസഞ്ചാര പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് എംഎൽഎ.പറഞ്ഞു. അഞ്ച് വർഷത്തെ കൃത്യമായ കരാർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനം കരാറുകാരന് കൈമാറിയത്. എന്നാൽ അറ്റകുറ്റപ്പണികൾ നടത്താനുണ്ടെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കരാറുകാരൻ അടുത്തിടെ റെസ്റ്റോറന്റ് ഏകപക്ഷീയമായി അടച്ചുപൂട്ടുകയായിരുന്നു. കരാർ നിയമപ്രകാരം ചെറുകിട അറ്റകുറ്റപ്പണികൾ തീർക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം കരാറുകാരനാണ്. ടൂറിസം വകുപ്പിന്റെയോ ഡിടിപിസിയുടെയോ യാതൊരുവിധ മുൻകൂർ അനുമതിയും വാങ്ങാതെയാണ് റെസ്റ്റോറന്റ് അടച്ചിട്ടതെന്ന് എംഎൽഎ കുറ്റപ്പെടുത്തി. ഈ നടപടി ദിവസേന ഇവിടെയെത്തുന്ന നൂറുകണക്കിന് സന്ദർശകർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്
പരാതികൾ വ്യാപകമായതിനെത്തുടർന്ന് എംഎൽഎ. നേരിട്ടെത്തി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കരാറുകാരൻ തങ്ങളുടെ ഭാഗത്തുനിന്നും ചെയ്യേണ്ട അറ്റകുറ്റപ്പണികൾ കൃത്യമായി നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതായും തുടർനടപടികൾക്കായി വിഷയം ഡി.ടി.പി.സി.യുടെ അടിയന്തിര ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 2026-ലാണ് ഈ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. ഏകദേശം 2.26 കോടി രൂപ ചെലവഴിച്ചാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഒരേസമയം 72 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള വിപുലമായ സൗകര്യം ഈ റെസ്റ്റോറന്റിലുണ്ട്. ഒരാഴ്ചയ്ക്കകം ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് പുനരാരംഭിക്കാൻ ഡി.ടി.പി.സി.ക്കും കരാറുകാരനും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിൽ വീഴ്ച വരുത്തിയാൽ നിലവിലെ കരാർ പൂർണ്ണമായി റദ്ദാക്കി ടൂറിസം വകുപ്പ് വഴി പുതിയ തെരഞ്ഞെടുപ്പ് മാതൃകയിൽ പുനർ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും എം. വിജിൻ എം.എൽ.എ. മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം നിയമലംഘനങ്ങൾ തടയാൻ പൊലീസിന്റെയും തദ്ദേശ ഭരണകൂടത്തിന്റെയും പ്രത്യേക നിരീക്ഷണം ഉറപ്പാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates