കണ്ണൂർ: പരമ്പരാഗത ബിസിനസ് സങ്കൽപ്പങ്ങൾ മാറ്റിവെച്ച് കഴുതപ്പാലിൽ നിന്നും സോപ്പുകൾ നിർമ്മിച്ച് ശ്രദ്ധ നേടുകയാണ് ചൊക്ലി ഒളവിലം സ്വദേശി യദുകൃഷ്ണൻ .തണുപ്പിച്ച സംഭരണ ശൈലി ഉപയോഗിച്ച് നിർമ്മിച്ച കഴുതപ്പാൽ സോപ്പുകൾ 'മിറക്കിൾ ഡോങ്കീസ്' എന്ന പേരിലാണ് ഈ ഇരുപത്തിരണ്ടുകാരൻ വിപണിയിലെത്തിക്കുന്നത്. മഞ്ഞൾ, കറ്റാർവാഴ-റോസ്മേരി, തുളസി-വേപ്പ്-തേൻ എന്നീ മൂന്ന് വ്യത്യസ്ത കോമ്പോകളിൽ 125 ഗ്രാം തൂക്കമുള്ള സോപ്പുകൾ 500 രൂപ നിരക്കിലാണ് വിൽക്കുന്നത്.
2024-ലാണ് തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമായി 20 കഴുതകളെ വാങ്ങി യദുകൃഷ്ണൻ ഫാം ആരംഭിക്കുന്നത്. തുടക്കത്തിൽ കഴുതപ്പാൽ നേരിട്ട് വിൽക്കുക എന്നതായിരുന്നു ലക്ഷ്യം. ലിറ്ററിന് 4,000 മുതൽ 6,000 രൂപ വരെ നിരക്കിലാണ് തുടക്കത്തിൽ പാൽ വിറ്റിരുന്നത്. എന്നാൽ പാലിന് ആവശ്യക്കാർ കുറവായതും ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് സോപ്പ് നിർമ്മാണം എന്ന തീർത്തും വ്യത്യസ്തവും സാഹസികവുമായ ഒരു മാർഗത്തിലേക്ക് യദു ചുവടുവച്ചത്.
ഈ വർഷം തുടക്കത്തിലാണ് കഴുതപ്പാലിൽ സോപ്പ് നിർമ്മാണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ വാട്ട്‌സ്ആപ്പ് വഴിയായിരുന്നു വിൽപന. എന്നാൽ പാലിന്റെ ഔഷധഗുണവും ചർമ്മസംരക്ഷണ നേട്ടങ്ങളും മനസിലാക്കി കൂടുതൽ ആളുകൾ ഇപ്പോൾ വാങ്ങാനെത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രതിമാസം 50-ലേറെ സോപ്പുകൾ വിറ്റഴിക്കാൻ കഴിഞ്ഞു," - യദുകൃഷ്ണൻ പറഞ്ഞു.
പയ്യന്നൂരിന് സമീപമുള്ള ഉദയം സൂര്യകാന്തി പ്രൊഡക്ഷൻസിൽ നിന്നാണ് യദുകൃഷ്ണൻ സോപ്പ് നിർമ്മാണ രീതികൾ പഠിച്ചെടുത്തത്. നിലവിൽ ഇവരുടെ കേന്ദ്രത്തിലാണ് സോപ്പ് നിർമ്മാണം നടക്കുന്നത്. ബിസിനസ് മോഡൽ മാറിയതോടെ നിലവിൽ രണ്ട് കഴുതകളാണ് യദുകൃഷ്ണൻറെ ഫാമിലുള്ളത്. ഡയറി ഫാം സംരംഭകത്വത്തിൽ കോഴ്‌സ് പൂർത്തിയാക്കിയ യദുകൃഷ്ണനെ കാർഷിക-സംരംഭക മേഖലയിലേക്ക് എത്തിച്ചത് പിതാവ് നൽകിയ പിന്തുണയും പ്രോത്സാഹനവുമാണ്. കഴുതപ്പാലിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വേണ്ടത്ര അവബോധമില്ലാത്തതാണ് നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഈ യുവാവ് വ്യക്തമാക്കുന്നു. ഭാവിയിൽ കഴുതപ്പാൽ ഉപയോഗിച്ചുള്ള കൂടുതൽ സൗന്ദര്യവർദ്ധക വസ്തുക്കൾ പുറത്തിറക്കാനും ഈ യദുകൃഷ്ണൻ ലക്ഷ്യമിടുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates