കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ചികിത്സയ്ക്കിടെ മരണപ്പെട്ട സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കും ഡോക്ടർമാർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ചികിത്സാ പിഴവ് പറ്റിയിട്ടില്ലെന്ന ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. അപകടകരമായ രീതിയിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂർ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്.
കുഞ്ഞിന് അനസ്തേഷ്യ നൽകേണ്ട യാതൊരുവിധ സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. കുഞ്ഞിന്റെ ചുണ്ടിൽ ഉണ്ടായിരുന്നത് വളരെ നേരിയ ഒരു മുറിവ് മാത്രമായിരുന്നു. കേവലം മൂന്ന് ദിവസത്തെ സാധാരണ പരിചരണം കൊണ്ട് തന്നെ തനിയെ ഉണങ്ങിപ്പോകാവുന്ന മുറിവായിരുന്നു ഇതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചെറിയൊരു പരിക്കിനാണ് ആശുപത്രി അധികൃതർ അനാവശ്യമായി അനസ്തേഷ്യ നൽകി കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയത്.
അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായി മരണപ്പെട്ട പയ്യന്നൂർ എരമത്തെ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ തിങ്കളാഴ്ച സന്ദർശനം നടത്തി. കുട്ടിയുടെ പിതാവ് സൂരജ്, മാതാവ് വിജിഷ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാറും അംഗങ്ങളും നേരിട്ട് സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു.
ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കുറ്റകൃത്യവും കുറ്റകരമായ അനാസ്ഥയും അലംഭാവവും ഉണ്ടായിട്ടുണ്ടെന്നാണ് കുട്ടിയുടെ രക്ഷിതാക്കളോട് സംസാരിച്ചതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനുമായുള്ള പ്രത്യേക യോഗം മൂന്ന് ദിവസത്തിനുള്ളിൽ ഓൺലൈനായി നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട വരുംനടപടികൾ കമ്മീഷൻ ഗൗരവത്തോടെ ചർച്ച ചെയ്യുമെന്നും ചെയർപേഴ്സൺ അറിയിച്ചു. ഈ വിഷയത്തിൽ കമ്മീഷന് ചെയ്യാൻ പറ്റുന്ന നിയമപരമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കമ്മീഷൻ അംഗങ്ങളായ ബി. മോഹൻ കുമാർ, ഡോ. എഫ്. വിൽസൺ, സിസിലി ജോസഫ്, കെ.കെ. ഷാജു എന്നിവരും ചെയർപേഴ്സനൊപ്പം കുട്ടിയുടെ വീട് സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates