കണ്ണൂർ: തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പ്രമുഖ മുസ്‌ലിം ലീഗ് നേതാവിനെതിരെ പോക്‌സോ കേസെടുത്തു. മുസ്‌ലിം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷനുൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് തലശ്ശേരി ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തലശ്ശേരി മേഖലയിലെ ഒരു ദർസിലെ അധ്യാപകൻ കൂടിയാണ് പ്രതിയായ അഹമ്മദ് തേർളായി
ദർസിൽ വെച്ച് പതിനാലുകാരനായ ആൺകുട്ടിയെ ഇയാൾ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി വ്യക്തമാക്കുന്നത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് ലഭിച്ച ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ 16-നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ അഹമ്മദ് തേർളായി ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിൽ പ്രതിക്കായി പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം; കൗൺസിലിങ്ങിൽ പുറത്തുവന്നത് വൻ ക്രൂരത
ഒളിവിൽ കഴിയുന്ന പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് സംഘം വിശദമായ റെയ്ഡ് നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. അഹമ്മദ് തേർളായിക്കെതിരെ മുൻപും സമാനമായ രീതിയിൽ പീഡന പരാതികൾ ഉയർന്നിരുന്നുവെന്നും എന്നാൽ അതെല്ലാം രാഷ്ട്രീയ-സാമൂഹിക സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീർക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
പീഡനത്തിനിരയായ കുട്ടിയുടെ പെരുമാറ്റത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രകടമായ വ്യത്യാസവും സംശയവും തോന്നിയതിനെ തുടർന്നാണ് ബന്ധുക്കൾ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുന്നത്. തുടർന്ന് കുട്ടിയെ വിശദമായ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ദർസ് അധ്യാപകനിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ പീഡന വിവരങ്ങൾ കുട്ടി തുറന്നുപറയുന്നത്. ഇതിന് പിന്നാലെ ശിശുക്ഷേമ സമിതി അധികൃതർ പൊലീസിൽ രേഖാമൂലം വിവരമറിയിക്കുകയായിരുന്നു. പീഡനത്തിനിരയായ പതിനാലുകാരന്റെ കൃത്യമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് തലശ്ശേരി പൊലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates