കാസർകോട്: നീലേശ്വരം നഗരസഭയിലും ചെറുവത്തൂർ പഞ്ചായത്തിലും വെള്ളപ്പൊക്കം രൂക്ഷമാക്കുന്ന കാര്യങ്കോട് പാലത്തിനടിയിലെ കൂട്ടിയിട്ടിരിക്കുന്ന മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. കനത്ത മഴയിൽ പ്രദേശത്തെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറാൻ ഇടയാക്കിയ തടസ്സങ്ങൾ നീക്കാനാണ് നിർമ്മാണ കരാർ കമ്പനി നടപടി തുടങ്ങിയത്. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പാലത്തിനടിയിലെ തടസ്സങ്ങൾ അടിയന്തരമായി നീക്കാൻ ദേശീയപാത നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യന്ത്രങ്ങൾ എത്തിച്ച് അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങിയത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പാലത്തിന് സമീപം അടിയുടി കൂടിയ മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളുമാണ് പുഴയിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയത്. നഗരസഭാ പരിധിയിലെയും സമീപ പഞ്ചായത്തിലെയും പതിനഞ്ചൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാകാൻ പ്രധാന കാരണം ഈ തടസ്സങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും നാട്ടുകാരും കളക്ടർക്ക് പരാതി നൽകിയിരുന്നു. പാലത്തിനടിയിലെ മണ്ണും അവശിഷ്ടങ്ങളും പൂർണ്ണമായി നീക്കം ചെയ്യുന്നതോടെ കാര്യങ്കോട് പുഴയിലെ വെള്ളപ്പൊക്ക ഭീഷണിക്ക് വലിയ അളവിൽ ശമനമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates