കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ എൽഡിഎഫിലെ സിപിഎം പ്രതിനിധിയായ പ്രസിഡന്റ് പി.വി. രാജേന്ദ്രൻ പുറത്തായി.
ആകെ 23 അംഗങ്ങളുള്ള ഉദുമ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിന് 12 സീറ്റുകളും (കോൺഗ്രസിനും മുസ്ലിം ലീഗിനും ആറ് വീതം) എൽഡിഎഫിന് 11 സീറ്റുകളുമാണുള്ളത്.
കഴിഞ്ഞ ഡിസംബറിൽ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും നാടകീയ നീക്കങ്ങൾക്കൊടുവിലാണ് എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നത്. ഡിസംബറിൽ നടന്ന വോട്ടെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ വോട്ട് തന്നെ സാങ്കേതിക പിഴവുകളാൽ അസാധുവാകുകയായിരുന്നു. ഇതോടെ ഇരുമുന്നണികൾക്കും 11 വോട്ടുകൾ വീതം ലഭിച്ച് തുല്യതയിലെത്തി. തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ ഭാഗ്യം എൽഡിഎഫിനെ തുണയ്ക്കുകയും പിവി രാജേന്ദ്രൻ പ്രസിഡന്റായി ഡിസംബർ 26-ന് അധികാരമേൽക്കുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ നിയമപ്രകാരം ഒരു ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ആദ്യത്തെ ആറുമാസക്കാലത്തേക്ക് അവിശ്വാസപ്രമേയം കൊണ്ടുവരാൻ ചട്ടമില്ല. ഈ കാലാവധി പൂർത്തിയാകുന്നതിനായി കാത്തിരുന്ന യുഡിഎഫ്, കൃത്യം ആറുമാസം തികഞ്ഞയുടൻ അവിശ്വാസത്തിന് നോട്ടീസ് നൽകുകയായിരുന്നു. അവിശ്വാസപ്രമേയ ചർച്ചയിലും തുടർന്നുള്ള വോട്ടെടുപ്പിലും യുഡിഎഫ് തങ്ങളുടെ 12 വോട്ടുകളും കൃത്യമായി രേഖപ്പെടുത്തി പ്രമേയം പാസാക്കി ഭരണം തിരിച്ചുപിടിച്ചു.
അവിശ്വാസപ്രമേയം പാസായ സാഹചര്യത്തിൽ പിവി രാജേന്ദ്രൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. തദ്ദേശ വകുപ്പ് നിയമപ്രകാരം നിലവിലെ വൈസ് പ്രസിഡന്റിനായിരിക്കും താൽക്കാലിക ചുമതല. വരും ദിവസങ്ങളിൽ തന്നെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം വരണാധികാരി പുറപ്പെടുവിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates