മലപ്പുറം: വയറുവേദനയെ തുടർന്ന് വീട്ടുകാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനാറുകാരിയായ പെൺകുട്ടി പ്രസവിച്ചു. ആശുപത്രിയിൽ എത്തിച്ച് നടത്തിയ വിശദമായ വൈദ്യപരിശോധനയിലാണ് പെൺകുട്ടി പൂർണ്ണ ഗർഭിണിയാണെന്ന വിവരം കുടുംബാംഗങ്ങൾ പോലും അറിയുന്നത്. സംഭവത്തിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുപ്പത്തൊന്നുകാരനായ യുവാവിനെ കാളികാവ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് മാതാപിതാക്കൾ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ പെൺകുട്ടി പ്രസവവേദനയിലാണ് എന്ന് വ്യക്തമാവുകയും ചികിത്സയിലിരിക്കെ അന്നേദിവസം തന്നെ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. വിവരമറിഞ്ഞ ആശുപത്രി അധികൃതർ ഉടൻതന്നെ ചൈൽഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചു. തുടർന്ന് വണ്ടൂർ സർക്കിൾ ഇൻസ്പെക്ടറുടെ (സിഐ) നേതൃത്വത്തിൽ പൊലീസ് സംഘം ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചു. ആരോഗ്യനില മെച്ചപ്പെട്ട ശേഷം വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പെൺകുട്ടി നൽകിയ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ സുഹൃത്തായ ജിതിൻ (31) എന്ന യുവാവിനെ കാളികാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
2025 ഡിസംബറിലാണ് ജിതിൻ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പീഡനവിവരം അറിഞ്ഞാൽ മാതാപിതാക്കളുടെ പ്രതികരണം എന്തായിരിക്കുമെന്ന ഭയം കൊണ്ടാണ് പെൺകുട്ടി സംഭവം ആരോടും തുറന്നുപറയാതിരുന്നത്. തുടർന്നുണ്ടായ ശാരീരിക മാറ്റങ്ങളും താൻ ഗർഭിണിയാണെന്ന കാര്യവും കുട്ടി വീട്ടുകാരിൽനിന്ന് മറച്ചുവെക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് കാളികാവ് പൊലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതി ജിതിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates