മലപ്പുറം: വാഹനം ലഭിക്കാത്തതിനാൽ ആശുപത്രിയിലെത്താൻ വൈകിയതിനെ തുടർന്ന് ഗർഭപാത്രം പൊട്ടി കുഞ്ഞ് അമ്മയുടെ വയറിനുള്ളിലെ ആന്തരാവയവങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച 25കാരിയായ ആദിവാസി യുവതിയുടെ ജീവൻ അതിസാഹസികമായ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. ചുങ്കത്തറ പള്ളിക്കുത്ത് ചീരക്കുഴി ഉന്നതി കോളനിയിലെ യുവതിയാണ് അപൂർവവും അതീവ ഗുരുതരവുമായ ഈ അവസ്ഥയെ അതിജീവിച്ചത്. ഗുരുതരാവസ്ഥയിൽ പുറത്തെടുത്ത നവജാത ശിശുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രസവവേദന ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതിരുന്നതിനാൽ ആശുപത്രിയിലെത്താൻ കഴിഞ്ഞില്ലെന്ന് യുവതിയുടെ ഭർത്താവ് ഡോക്ടർമാരെ അറിയിച്ചു. രണ്ട് സിസേറിയൻ ശസ്ത്രക്രിയകൾക്ക് മുമ്പ് വിധേയയായിരുന്ന യുവതിയെ ജൂലൈ 20ന് രാവിലെ 10.40ഓടെയാണ് ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെത്തിച്ചത്. ഗർഭകാല പരിശോധനാ രേഖകളോ രക്തഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങളോ ഇവരുടെ കൈവശമുണ്ടായിരുന്നില്ല.
യുവതിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ആദ്യം ഐസിയു ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ ഗൈനക്കോളജി വിഭാഗം നടത്തിയ വിശദമായ പരിശോധനയിൽ യാത്ര പോലും താങ്ങാനാകാത്ത അവസ്ഥയിലാണെന്നും ഉടൻ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാനാകില്ലെന്നും കണ്ടെത്തി. തുടർന്ന് സൂപ്രണ്ട് ഇൻ ചാർജ് ഡോ. എൻ. എൻ. പാമിലിയുടെ അനുമതിയോടെ ഐടിഡിപി അധികൃതരെയും വിവരം അറിയിച്ച ശേഷം അടിയന്തര ശസ്ത്രക്രിയയ്ക്ക് തീരുമാനിക്കുകയായിരുന്നു.
ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച് അരമണിക്കൂറിനകം ശസ്ത്രക്രിയ ആരംഭിച്ചു. ശസ്ത്രക്രിയയ്ക്കിടെ ഗർഭപാത്രം പൂർണമായും പൊട്ടി കുഞ്ഞ് അമ്മയുടെ വയറിനുള്ളിൽ കുടലിനും കരളിനും ഇടയിൽ കിടക്കുന്നതായി കണ്ടെത്തി. കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഐസിയു ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ നവജാത ശിശു അവിടത്തെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്.
പ്രസവ ശസ്ത്രക്രിയ വിദഗ്ധ ഡോ. ലക്ഷ്മി രാജ്മോഹന്റെ നേതൃത്വത്തിലാണ് ജീവൻ രക്ഷിച്ച ശസ്ത്രക്രിയ നടന്നത്. അനസ്തീഷ്യ വിഭാഗത്തിലെ ഡോ. ശ്രീകാന്ത്, ഡോ. ഫാസിൽ, ശിശുരോഗ വിഭാഗത്തിലെ ഡോ. മുജീബ്, പ്രസവവിഭാഗത്തിലെ ഡോ. അനീസ എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി. നഴ്സിങ് ഓഫീസർമാരായ സുധ, സിന്ധു, ബിനി, ബിന്ദു, രജനി എന്നിവർ ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates