മലപ്പുറം: പാണക്കാട്ടുണ്ടായ മണ്ണിടിച്ചിലിന് കാരണം അനധികൃതമായി നടത്തിയ പാറപൊട്ടിക്കലാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. നിർമ്മാണ ആവശ്യങ്ങൾക്കായി മണ്ണ് മാറ്റാൻ മാത്രമാണ് നഗരസഭ അനുമതി നൽകിയിരുന്നത്. എന്നാൽ ഇതിന്റെ മറവിൽ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പാറ പൊട്ടിച്ചതാണ് പ്രദേശത്തെ വൻ ദുരന്തത്തിലേക്ക് തള്ളിയിട്ടതെന്ന് അപകടസ്ഥലം സന്ദർശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തഭീഷണി നിലനിൽക്കുന്ന ഈ പ്രദേശത്ത് ഇനി ഒരു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പാറപൊട്ടിക്കലിന് യാതൊരു അനുമതിയും നൽകിയിരുന്നില്ല. ആരും അറിയാതെയാണ് ഈ അനധികൃത പ്രവർത്തനം നടന്നത്. നേരത്തെ നാട്ടുകാർ ഇടപെട്ട് ഇത് തടഞ്ഞിരുന്നെങ്കിലും പിന്നീട് വീണ്ടും പാറ പൊട്ടിക്കുകയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സംഭവത്തിൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം അനധികൃത പ്രവർത്തനങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയുന്നതിൽ ഉദ്യോഗസ്ഥർ പൂർണ്ണമായും പരാജയപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും അനുമതിയില്ലാതെ പാറ പൊട്ടിക്കാൻ ഒത്താശ ചെയ്ത ഭൂവുടമയ്ക്കും കാരണം കാണിക്കൽ (Show Cause) നോട്ടീസ് നൽകിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന അനധികൃത ക്വാറി പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് സർക്കാരിന്റെ പ്രഥമ പരിഗണന. അതേസമയം, വിദഗ്ധ സമിതി നൽകുന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാണക്കാട്ടെ അപകടമേഖലയെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടറും വ്യക്തമാക്കി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പണി നടത്തുന്നതിനിടെയാണ് കുന്നിടിഞ്ഞ് താഴേക്ക് പതിച്ചത്. മണ്ണിടിച്ചിൽ നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും മാധ്യമപ്രവർത്തകരും നാട്ടുകാരും അദ്ഭുതകരമായാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates