കൂറ്റനാട്: രാജ്യത്തെ യുവതലമുറ ഗ്രഹ പ്രതിരോധ (പദ്ധതികളിലും ബഹിരാകാശ ഗവേഷണ രംഗത്തും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ഉൽക്കാശാസ്ത്രജ്ഞനായ അശ്വിൻ ശേഖർ പറഞ്ഞു. ഭാവിയിൽ ലോകം നേരിടാനിടയുള്ള വലിയ സുരക്ഷാ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിൽ ഗ്രഹ പ്രതിരോധ പദ്ധതികൾക്ക് നിർണ്ണായക പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാരത് യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൂറ്റനാട്ടിൽ ഞായറാഴ്ച സംഘടിപ്പിച്ച 'മീറ്റ് ദ ലെജൻഡ്' എന്ന പ്രത്യേക പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് സ്വദേശിയായ അശ്വിൻ ശേഖർ ഫ്രാൻസിലെ പാരീസ് ഒബ്സർവേറ്ററിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ജ്യോതിശാസ്ത്രജ്ഞനും ഉൽക്കാശാസ്ത്ര ഗവേഷകനുമാണ്. ഉൽക്കാപാതങ്ങളെയും ഭൂമിയോട് അടുത്തുള്ള ആകാശവസ്തുക്കളെയും കുറിച്ചുള്ള സവിശേഷമായ ഗവേഷണങ്ങളിലൂടെ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അതുല്യമായ ശാസ്ത്ര സംഭാവനകളെ മാനിച്ച് 2023-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ ഒരു ചെറുഗ്രഹത്തിന് "(33928) അശ്വിൻശേഖർ" എന്ന് പേര് നൽകിയിരുന്നു. ഈ വലിയ ശാസ്ത്ര ബഹുമതി ലഭിക്കുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം.
സ്കൂളുകളിൽ ദൂരദർശിനി നിർബന്ധമാക്കണം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജ്യോതിശാസ്ത്ര പഠനത്തിനും ബഹിരാകാശ ശാസ്ത്രത്തിനും കൂടുതൽ മുൻഗണന നൽകണമെന്ന് അശ്വിൻ ശേഖർ ആവശ്യപ്പെട്ടു. "വിവിധ വിഷയങ്ങൾക്ക് പരീക്ഷണശാലകൾ ഒരുക്കുന്നതുപോലെ ഓരോ സ്കൂളിലും കോളേജിലും ഒരു ദൂരദർശിനി എങ്കിലും ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വിദ്യാർത്ഥികൾ ചെറുപ്പം മുതലേ ആകാശത്തെയും ബഹിരാകാശത്തെയും അടുത്തറിയാൻ ശീലിക്കണം," അദ്ദേഹം പറഞ്ഞു.
ഗ്രഹ പ്രതിരോധ പദ്ധതികളുടെ പ്രാധാന്യം വിശദീകരിച്ച അദ്ദേഹം, ഭൂമിക്ക് ഭീഷണിയാകാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, മറ്റ് ഭൂമിസമീപ ആകാശവസ്തുക്കൾ എന്നിവയെ നിരന്തരം നിരീക്ഷിക്കുകയും ശാസ്ത്രീയമായി പഠിക്കുകയും ചെയ്യുന്നത് മനുഷ്യരാശിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം അത്യാധുനിക മേഖലകളിൽ കൂടുതൽ യുവ ശാസ്ത്രജ്ഞർ രാജ്യത്ത് നിന്ന് ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ബഹിരാകാശ യാത്ര, ജ്യോതിശാസ്ത്ര മേഖലയിലെ ആധുനിക തൊഴിൽ സാധ്യതകൾ, ശാസ്ത്രീയ ഗവേഷണങ്ങൾ, ജ്യോതിശാസ്ത്രവും ജ്യോതിഷവും തമ്മിലുള്ള ശാസ്ത്രീയ വ്യത്യാസം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചു. വിദ്യാർത്ഥികളുടെ എല്ലാ സംശയങ്ങൾക്കും അശ്വിൻ ശേഖർ വിശദമായ മറുപടി നൽകി. എസ്എൻജിഎസ്.കോളജ് പട്ടാമ്പിയിലെ ഭൗതികശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ. രാജേഷ് കെ.പി.യും പരിപാടിയിൽ പങ്കെടുത്ത് വിദ്യാർത്ഥികളുമായി സംവദിച്ചു. ബഹിരാകാശ ശാസ്ത്രത്തോടും ഗവേഷണത്തോടും വിദ്യാർത്ഥികളിൽ കൂടുതൽ താല്പര്യം വളർത്താൻ ഈ കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞതായി ഭാരത് യൂത്ത് ക്ലബ്ബ് സംഘാടകർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates