Palakkad Medical College Strike 
Palakkad

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

ഡയറക്ടറുമായി നടത്തിയ നിർണ്ണായക ചർച്ചയിൽ തീരുമാനമായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പാലക്കാട് മെഡിക്കൽ കോളജിൽ ഹൗസ് സർജന്മാർ നടത്തിവന്ന അനിശ്ചിതകാല സമരം വിജയകരമായ ഒത്തുതീർപ്പിലേക്ക്. സമരത്തിന്റെ മൂന്നാം നാൾ മെഡിക്കൽ കോളജ് ഡയറക്ടർ നേരിട്ടെത്തി നടത്തിയ സമവായ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള അനുകൂല സാഹചര്യം തെളിഞ്ഞതെന്ന് സമരത്തിന് നേതൃത്വം നൽകിയ ഡോ. ഫെബിൻ അറിയിച്ചു. ആശുപത്രിയിലുണ്ടായത് ഭരണപരമായ തകരാറാണെന്ന് വിലയിരുത്തിയ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത അധികാരികൾ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച പരസ്യമായി സമ്മതിച്ചതായി വിദ്യാർത്ഥി പ്രതിനിധികൾ വ്യക്തമാക്കി.

മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയതിന് ഉത്തരവാദികളായ മെഡിക്കൽ സൂപ്രണ്ട്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്, ആർഎംഒ , എആർഎംഒ എന്നിവർ തങ്ങളുടെ രാജിക്കത്ത് കൈമാറി. ഇവരുടെ രാജി ഡയറക്ടർ സ്വീകരിക്കുകയും തുടർനടപടികൾക്കായി സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ രാജി കൊണ്ടുമാത്രം പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കപ്പെടില്ലെങ്കിലും, ജനങ്ങളുടെ മുന്നിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ തുറന്നുകാട്ടാൻ ഇത് അനിവാര്യമായിരുന്നുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

മെഡിക്കൽ കോളേജ് സംവിധാനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ വിദ്യാർത്ഥികളുടെയും ഹൗസ് സർജന്മാരുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ഡയറക്ടർ ഉറപ്പുനൽകി. ഈ സമിതി പ്രതിദിനം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.അത്യാഹിത വിഭാഗത്തിലും ഫാർമസിയിലും അത്യാവശ്യ മരുന്നുകളുടെയും ഉപകരണങ്ങളുടെയും കുറവ് മൂന്ന് ദിവസത്തിനകം പരിഹരിക്കും.പ്രവർത്തനരഹിതമായ എക്സ്-റേ മെഷീന്റെ ബാറ്ററി അടിയന്തരമായി മാറ്റിവെക്കും.ലാബ് അസിസ്റ്റന്റ്, എക്സ്-റേ-ലാബ് ടെക്നീഷ്യൻ തുടങ്ങിയ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ ഉടൻ നിയമനം നടത്താൻ മന്ത്രിതലത്തിൽ അടിയന്തര ഇടപെടൽ നടത്തും.ഇതുസംബന്ധിച്ച് ഡയറക്ടർ ഒപ്പിട്ട ഉറപ്പുകളുടെ പകർപ്പ് സമരക്കാർക്ക് കൈമാറിയിട്ടുണ്ട്.

ആരോഗ്യമന്ത്രിയുടെ ഇടപെടലോടെയാണ് മൂന്നാം നാളിൽ മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറായതെന്ന് ഡോക്ടർമാർ പറഞ്ഞു. സമരത്തിൽ ഇടപെട്ട വി.കെ. ശ്രീകണ്ഠൻ എം.പിയുടെ സദുദ്ദേശത്തെ മാനിക്കുന്നുവെങ്കിലും, സമരം നടത്തുന്നത് രാഷ്ട്രീയ പാർട്ടികളാണെന്ന തെറ്റിദ്ധാരണ അദ്ദേഹത്തിനുണ്ടായതാണ് തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയത്. സമരം നടത്തുന്നത് ഹൗസ് സർജൻസ് അസോസിയേഷനാണെന്നും ഇതിന് യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്നും ഡോ. ഫെബിൻ വ്യക്തമാക്കി.

The three-day indefinite strike staged by house surgeons at Government Medical College, Palakkad, is heading toward a resolution following decisive conciliation talks chaired by the hospital director

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയിലെ ഓണസദ്യ: ദേവസ്വം മന്ത്രിക്കും ബോർഡ് പ്രസിഡന്റിനുമിടയിൽ പോര് രൂക്ഷം

വണ്ണമുള്ള ക്യാരറ്റ് ഗ്രോബാഗില്‍ വളര്‍ത്തിയെടുക്കാം; തണുപ്പ് വേണ്ട, നമ്മുടെ കാലാവസ്ഥയിലും വിളയും

പുതുവസ്ത്രം കഴുകാതെ ധരിക്കുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി'കിട്ടും

'ഓപ്പറേഷന്‍ ത്രാള്‍' രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

എസ് എൻ യൂണിവേഴ്സിറ്റിയിൽ നിരവധി ഒഴിവുകൾ, ഏഴാം ക്ലാസ്സ്‌ യോഗ്യത!