പാലക്കാട്: ജില്ലയിൽ കാലവർഷം കനത്തതോടെ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻകരുതലുകൾക്കുമായി പാലക്കാട് നഗരസഭയിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. മഴക്കെടുതി മൂലം ഉണ്ടാകുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മരം വീണ് വഴിത്തടസ്സങ്ങൾ ഉണ്ടായാൽ ഉടനടി നീക്കുന്നതിനുമായി ജെ.സി.ബി, ഹിറ്റാച്ചി തുടങ്ങിയ യന്ത്രസാമഗ്രികൾ സജ്ജമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ഉൾപ്പെടെ പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ ആരോഗ്യ പ്രവർത്തകരുടെ സേവനവും ഉറപ്പാക്കി. നഗരസഭാ പരിധിയിൽ വെള്ളക്കെട്ട്, മരം വീഴൽ തുടങ്ങിയ എന്തെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെടുന്നവർക്ക് അടിയന്തര സഹായത്തിനായി 09188402790 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലകളിൽ വിനോദസഞ്ചാരികൾക്കും ഭാരവാഹനങ്ങൾക്കും ജില്ലാഭരണകൂടം പൂർണ്ണ നിരോധനം ഏർപ്പെടുത്തി. നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി തുടങ്ങിയ പ്രധാന മലയോര മേഖലകളിലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജില്ലാ കളക്‌ടർ നിയന്ത്രണം ഏർപ്പെടുത്തിയത്.ഈ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ പോലും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രകൾ ചെയ്യരുതെന്ന് കളക്‌ടർ നിർദ്ദേശിച്ചു. മലയോര പാതകളിൽ മരങ്ങളും ചില്ലകളും ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം.അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെള്ളച്ചാട്ടങ്ങളിലും സന്ദർശനം പൂർണ്ണമായി നിരോധിച്ചതായും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates