പാലക്കാട്: പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ വെക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിൽ ജില്ലാ വിഭജന ചർച്ചകൾക്ക് വീണ്ടും ജീവൻ വെയ്ക്കുന്നു. വള്ളുവനാട് മേഖലയുടെ സാംസ്കാരികവും ചരിത്രപരവും ഭാഷാപരവുമായ സവിശേഷതകൾ ഉൾക്കൊണ്ട് പട്ടാമ്പി ആസ്ഥാനമായി പുതിയ 'വള്ളുവനാട്' ജില്ല രൂപീകരിക്കണമെന്ന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ നിയമസഭയിൽ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ബജറ്റ് പ്രസംഗത്തിൽ പുതിയ ജില്ലകളുടെ സാധ്യത പഠിക്കാൻ കമ്മീഷനെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യങ്ങൾക്ക് വീണ്ടും വേഗത കൈവന്നത്.
പട്ടാമ്പി ജില്ലയായാൽ നേട്ടം മൂന്ന് ജില്ലകൾക്ക്; മുഹ്സിൻ
പട്ടാമ്പി ആസ്ഥാനമായി പുതിയ ജില്ല വരുന്നത് പാലക്കാടിന്റെ പടിഞ്ഞാറൻ മേഖലകൾക്കും മലപ്പുറം, തൃശ്ശൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലുള്ളവർക്കും വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന് മുഹമ്മദ് മുഹ്സിൻ വ്യക്തമാക്കി. ഈ അതിർത്തി പ്രദേശങ്ങൾ സമാനമായ സാംസ്കാരിക പൈതൃകവും ഭാഷാശൈലിയും മതസൗഹാർദ്ദവും പങ്കിടുന്നവയാണ്. അതേസമയം, സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വികസന കാര്യങ്ങളിൽ ഈ മേഖല ഇപ്പോഴും ഏറെ പിന്നിലാണെന്നും വലിയ തോതിലുള്ള സാമ്പത്തിക നിക്ഷേപവും ഭരണപരമായ ശ്രദ്ധയും ഇവിടേക്ക് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറം വിഭജന ചർച്ചകൾക്ക് പുതിയ മാനം
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. നിലവിൽ 47 ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറം വിസ്തൃതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. ജനസംഖ്യാ വർദ്ധനവിന് ആനുപാതികമായി സർക്കാർ സേവനങ്ങളോ ഭരണസംവിധാനങ്ങളോ ഇവിടെ വികസിച്ചിട്ടില്ലെന്ന് വിഭജനത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
മലപ്പുറം വിഭജിച്ച് 'തിരൂർ' ആസ്ഥാനമായി പുതിയ ജില്ല വേണമെന്നതായിരുന്നു ഇതിനകം ഉയർന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. ജനസംഖ്യയ്ക്ക് അനുസൃതമായി ഭരണസംവിധാനങ്ങൾ വികേന്ദ്രീകരിക്കണമെന്ന് മുൻ എംഎൽഎ കെഎൻഎ. ഖാദർ ഉൾപ്പെടെയുള്ളവർ മുൻപ് സഭയിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ പട്ടാമ്പി ആസ്ഥാനമായി വള്ളുവനാട് ജില്ല വേണമെന്ന മുഹമ്മദ് മുഹ്സിന്റെ പുതിയ നിർദ്ദേശത്തോടെ, വരാൻ പോകുന്ന പുതിയ ജില്ലയുടെ ആസ്ഥാനം തിരൂരാണോ അതോ പട്ടാമ്പിയാണോ ആകേണ്ടതെന്ന കാര്യത്തിൽ പുതിയൊരു രാഷ്ട്രീയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.
1969-ൽ മലപ്പുറം ജില്ല രൂപീകരിക്കുമ്പോൾ 14 ലക്ഷമായിരുന്ന ജനസംഖ്യ ഇപ്പോൾ മൂന്നിരട്ടിയിലധികമായി വർദ്ധിച്ചിട്ടുണ്ട്. മുൻ തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര സമർപ്പിച്ച റിപ്പോർട്ടിലും ജില്ലാ വിഭജനം ഭരണപരമായ കാര്യക്ഷമതയ്ക്കും പ്രാദേശിക വികസനത്തിനും ഗുണം ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നതായി മുതിർന്ന രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. മലപ്പുറത്തെയും പാലക്കാട്ടെയും തൃശ്ശൂരിലെയും ജനസാന്ദ്രതയേറിയ ചില പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് പുതിയൊരു ഭരണവിഭാഗം ഉണ്ടാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ഇതോടൊപ്പം എറണാകുളം വിഭജിച്ച് മൂവാറ്റുപുഴ ആസ്ഥാനമായും, തിരുവനന്തപുരം വിഭജിച്ച് നെയ്യാറ്റിൻകര ആസ്ഥാനമായും പുതിയ ജില്ലകൾ വേണമെന്ന ആവശ്യവും ശക്തമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates