പാലക്കാട്: നവകാലത്തെ കണ്ണഞ്ചിപ്പിക്കുന്ന ഓണാഘോഷങ്ങൾ കണ്ട് കൺകുളിർക്കുന്നവർ ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ പാർത്തല വാര്യത്തെ ശങ്കരനാരായണ വാര്യരുടെ വീട്ടിലെത്തിയാൽ തീർച്ചയായും രണ്ടടി പിന്നോട്ട് വെയ്ക്കും. 'ഇതൊക്കെയാണോ ശരിക്കും ഓണം' എന്ന് നമ്മൾ സ്വയം ചോദിച്ചുപോകുന്ന നിമിഷം, തനിമയും പാരമ്പര്യവും ഒട്ടും ചോർന്നുപോകാത്ത ആചാരങ്ങൾ ചൂണ്ടിക്കാട്ടി ശങ്കരനാരായണ വാര്യർ പറയും— "ഇതാണ് ഓണം; കീഴ്‌വഴക്കങ്ങളും ചിട്ടകളും തെറ്റാത്ത നമ്മുടെ സ്വന്തം ഓണം!"
'അത്തം പത്തിന് പൊന്നോണം' എന്ന് നമ്മൾ നാട്ടുനടപ്പായി പറയുമ്പോഴും അതിനുപിന്നിൽ വലിയൊരു ആചാര പെരുമയുണ്ടെന്ന് വാര്യർ ഓർമ്മിപ്പിക്കുന്നു. പഴയകാല ചിട്ടയനുസരിച്ച് കർക്കിടകത്തിലെ തിരുവോണനാളിൽ തന്നെ പൂവിട്ടു തുടങ്ങുന്ന രീതിയുണ്ടായിരുന്നു. ഓണപ്പൂക്കളത്തിന് നടുവിൽ മണ്ണുകൊണ്ട് ഉണ്ടാക്കി പ്രതിഷ്ഠിക്കുന്ന തൃക്കാക്കരയപ്പൻ അഥവാ 'മാതേർ' തന്നെയാണ് പൂക്കളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സങ്കല്പം. ഓരോ ദിവസത്തെ പൂക്കളത്തിലും മാതേരെ വെക്കുന്നതിന് കൃത്യമായ കണക്കുകളുമുണ്ട്.
അത്തം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ മൂന്ന്- രണ്ട് എന്ന ക്രമത്തിലാണ് മഹാവിഷ്ണുവിനെയും മഹാലക്ഷ്മിയെയും പൂക്കളത്തിന് നടുവിൽ സങ്കൽപ്പിച്ച് ഇരുത്തുക. മൂലത്തിൽ അഞ്ച്- മൂന്ന് എന്ന ക്രമത്തിലും, പൂരാടത്തിൽ ഏഴ്- അഞ്ച് എന്ന കണക്കിലും, ഉത്രാടം നാളിൽ എട്ട്- ഏഴ് എന്ന ക്രമത്തിലുമാണ് വിഷ്ണുവിനെയും ലക്ഷ്മീദേവിയെയും പ്രതിഷ്ഠിക്കുന്നത്.
പൊന്നോണ നാളായ തിരുവോണത്തിലാണ് പതിനൊന്ന്- ഒമ്പത് എന്ന ക്രമത്തിൽ വാമനമൂർത്തിയെയും മഹാലക്ഷ്മിയെയും മഹാബലിയെയും പൂർണ്ണരൂപത്തിൽ പ്രതിഷ്ഠിക്കേണ്ടത്. അന്നേ ദിവസമാണ് ഓണപ്പടവ കൊടുക്കലും, അപ്പം, അട, പഴംനുറുക്ക് എന്നിവ വെച്ച് വിശേഷാൽ നിവേദ്യം ഒരുക്കുന്നതും. ചടങ്ങുകളെല്ലാം പൂർത്തിയാകുന്ന പത്താം നാളിൽ വാമനൻ ഭക്തർക്ക് മുന്നിൽ പ്രത്യക്ഷനാകും എന്നാണ് വിശ്വാസം.
ഉത്രാടം സന്ധ്യ മയങ്ങുന്നതോടെ ദേശത്തെ പാണ സമുദായക്കാർ തുടി കൊട്ടിപ്പാടി ഓണത്തപ്പനെ വരവേൽക്കാനായി വീടുകളിലെത്തും. കുടുംബാംഗങ്ങൾക്ക് ആയുരാരോഗ്യ സൗഖ്യം നേർന്ന് 'നാവോർ പാടൽ' ചടങ്ങും നടക്കും. പത്തു ദിവസത്തെ ഓണം പത്തു ദിവസവും നീണ്ടുനിൽക്കുന്ന ആചാരനിറഞ്ഞ ആഘോഷം തന്നെയായിരുന്നു അക്കാലത്ത്.
യന്ത്രവൽകൃതമായ ഇന്നത്തെ ജീവിതത്തിൽ പരമ്പരാഗത പൂവിളികൾ പോലും അന്യമായിക്കൊണ്ടിരിക്കുമ്പോൾ, പാരമ്പര്യമായി പകർന്നു കിട്ടിയ ഈ ആചാരങ്ങൾ തെറ്റാതെ കൊണ്ടുനടക്കാൻ കഴിയുന്നതിലാണ് ശങ്കരനാരായണ വാര്യരുടെ മനസ്സ് നിറയുന്നത്.
"ഉത്രാടം അന്തി തൊട്ട്,
തിരുവോണം പുലർച്ചയ്ക്ക്,
കുളം ചാടി കുളിച്ചു വന്ന്,
ആവണപ്പലകയിട്ട്,
അങ്ങേരു പൊന്നുരൂപം,
ഇങ്ങേരു മണ്ണുരൂപം...
പൂവേ പൂയ്... പൂവേ പൂയ്...
പൂയ് പൂയ് പൂയ് പൂയ്..."
പഴയകാല പൂവിളിപ്പാട്ടിന്റെ ഈരടികൾ വാര്യർ പാടി നിർത്തുമ്പോൾ കേൾവിക്കാരിലും നിറയുന്നത് ഒരുപിടി നല്ല ഗൃഹാതുര സ്മരണകളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates