പാലക്കാട്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട പരിപാടികളിലേക്ക് സംസ്ഥാന സർക്കാർ തന്നെ ഇതുവരെ ക്ഷണിച്ചിട്ടേയില്ലെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ, കഴിഞ്ഞ ദിവസം നടന്ന വിഴിഞ്ഞം തുറമുഖ എക്സിം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നേരത്തെ വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ക്ഷണിച്ചതുകൊണ്ടു മാത്രമാണ്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ മുഴുവൻ ബിജെപി നേതാക്കളും ചടങ്ങിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട്, അതിനുള്ള അവകാശം അവർക്കില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചടങ്ങിൽ 'വന്ദേമാതരം' ആലപിക്കാത്തതിനാലാണോ ബിജെപി നേതാക്കൾ വിട്ടുനിന്നതെന്ന തുടർചോദ്യത്തിന്, എറണാകുളം റെയിൽവേ സ്റ്റേഷനിൽ വന്ദേമാതരം ആലപിക്കാത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തെ പരാമർശിച്ചാണ് സുരേഷ് ഗോപി വിശദീകരണം നൽകിയത്. വന്ദേമാതരം ആലപിക്കുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം അത്യന്താപേക്ഷിതമാണെന്നും ആ ഗാനത്തിന്റെ കൃത്യമായ പ്രോട്ടോക്കോളിൽ അക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റെയിൽവേ സ്റ്റേഷൻ പോലുള്ള തിരക്കേറിയ ഒരു പൊതുസ്ഥലത്ത് അത്തരമൊരു അന്തരീക്ഷം ഒരുക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്ലാറ്റ്‌ഫോമിലൂടെ ഓടിനടന്നേക്കാം. അത് ഗാനത്തിന്റെ പവിത്രതയെ ബാധിക്കുമെന്നതിനാലാണ് റെയിൽവേ സ്റ്റേഷനിൽ അത് പാടാതിരുന്നത്. ഇക്കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തിയതോടെ പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകർ കാര്യം മനസ്സിലാക്കി പിരിഞ്ഞുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടേത് മാത്രമല്ലെന്നും രാജ്യത്തെ മുഴുവൻ ജനങ്ങളുടേതാണെന്നും, അതിനെ ആരെങ്കിലും അവഹേളിക്കുന്ന സാഹചര്യം ഉണ്ടായാൽ ജനങ്ങൾ ഇടപെടാൻ സാധ്യതയുണ്ടെന്നും അത്തരമൊരു അനിഷ്ട സാഹചര്യം ഒഴിവാക്കാനാണ് പ്രവർത്തകർ ശ്രദ്ധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates