തൃശൂർ: ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ആറ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു. തൃശൂർ താണിക്കുടം സ്വദേശി ഒറയാംപുറത്ത് വീട്ടിൽ ദേവേന്ദ്രൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. അതേസമയം, മനപ്പൂർവ്വം വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എന്ന് രാജേന്ദ്രൻ അരങ്ങത്ത് പറഞ്ഞു.
ദേവേന്ദ്രന്റെ അമ്മയുടെ കൈവശമുള്ള മാടക്കത്തറ വില്ലേജിലെ 17 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി 2013-ൽ അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാർ ജോസഫിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പട്ടയം ശരിയാക്കി നൽകാൻ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ദേവേന്ദ്രൻ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത്രയും വലിയ തുക നൽകാനില്ലെന്ന് വ്യക്തമാക്കിയപ്പോൾ രണ്ട് ലക്ഷം രൂപ രാത്രിയിലും ബാക്കി 75,000 രൂപ പട്ടയം ലഭിച്ച ശേഷവും നൽകണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ 50,000 രൂപയെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ പരാതിക്കാരൻ തയ്യാറായില്ല. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി പട്ടയം അനുവദിക്കാതെ തന്നെയും കുടുംബത്തെയും മനപ്പൂർവ്വം ദ്രോഹിക്കുകയാണെന്ന് കാട്ടിയാണ് ദേവേന്ദ്രൻ വിജിലൻസ് കോടതിയെ സമീപിച്ചത്.
പൊതുപ്രവർത്തകരെ തെരഞ്ഞുപിടിച്ച് മനപ്പൂർവ്വം വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പുതിയ പരാതിയെന്ന് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പറഞ്ഞു. മുൻപ് ഇതേ വിഷയത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തുകയും കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവേന്ദ്രന്റെ അമ്മയ്ക്ക് സ്വന്തം പേരില്‍ ഭൂമി ഉള്ളതിനാല്‍ വില്ലേജ് ഓഫീസറും തഹസില്‍ദാരുമാണ് പട്ടയം നിഷേധിച്ചതെന്നും രാജേന്ദ്രൻ അരങ്ങത്ത് അവകാശപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates