ചാലക്കുടി: വെറ്റിലപ്പാറയിൽ ജനവാസ മേഖലയിലേക്കിറങ്ങിയ കാട്ടാന റോഡിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ 7.30-ഓടെയായിരുന്നു വെറ്റിലപ്പാറ 13-ൽ ആനയുടെ വിളയാട്ടം. സമീപത്തെ എണ്ണപ്പന തോട്ടത്തിൽ നിന്നിറങ്ങിയ ഒറ്റയാൻ പ്രധാന റോഡിലൂടെ തലങ്ങും വിലങ്ങും ഓടി പരത്തുകയായിരുന്നു.
മേരിമാത ലത്തീൻ പള്ളിയുടെ കോമ്പൗണ്ടിലേക്കാണ് കാട്ടാന ആദ്യം ഓടിക്കയറിയത്. തുടർന്ന് റോഡരികിലെ കടകൾക്ക് നേരെയും ചിഹ്നംവിളിച്ച് പാഞ്ഞടുത്തു. ആളുകൾ ബഹളം വെച്ചും ചിതറിയോടിയും ഒഴിഞ്ഞുമാറിയതിനാൽ വലിയ അപകടം ഒഴിവായി.അരമണിക്കൂറോളം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ച ശേഷമാണ് കാട്ടാന തിരികെ എണ്ണപ്പന തോട്ടത്തിലേക്ക് തന്നെ മടങ്ങിയത്. ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന എണ്ണപ്പന തോട്ടങ്ങളിൽ ആനകൾ തമ്പടിക്കുന്നത് വെറ്റിലപ്പാറ മേഖലയിൽ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. രാത്രികാലങ്ങളിൽ മാത്രമല്ല, രാവിലെയും വൈകുന്നേരങ്ങളിലുമടക്കം പകൽസമയങ്ങളിൽ പോലും റോഡിലേക്കും നാട്ടിലേക്കും കാട്ടാനകൾ ഇറങ്ങുന്നത് ഇപ്പോൾ പതിവായിരിക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates