ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അടുത്ത ആറ് മാസത്തേക്കുള്ള പുതിയ മേൽശാന്തിയായി ഗുരുവായൂർ പഴയയത്ത് മനക്കൽ സതീശൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ക്ഷേത്രത്തിലെ ഓതിക്കൻ കൂടിയായ സതീശൻ നമ്പൂതിരി ഇത് രണ്ടാം തവണയാണ് ഭഗവാന്റെ മേൽശാന്തി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഈ മാസം 30-ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം അദ്ദേഹം സ്ഥാനമേൽക്കും. നേരത്തെ 2014 ഏപ്രിൽ മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ അദ്ദേഹം ഗുരുവായൂരിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിന് പുറമെ കോവിഡ് വ്യാപന കാലഘട്ടത്തിലും ആറ് മാസത്തോളം മേൽശാന്തിയുടെ പൂർണ്ണ ചുമതല സതീശൻ നമ്പൂതിരി വഹിച്ചിരുന്നു.
മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചവരിൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷം 43 പേരെയാണ് ക്ഷേത്രം തന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരുന്നത്. ഇതിൽ പങ്കെടുത്ത 38 പേരിൽ നിന്ന് തന്ത്രി യോഗ്യരായി കണ്ടെത്തിയ 33 പേരുടെ പേരുകൾ ഉൾപ്പെടുത്തിയായിരുന്നു അന്തിമ തെരഞ്ഞെടുപ്പ്. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രനട തുറന്ന വേളയിൽ നമസ്കാര മണ്ഡപത്തിൽ വെള്ളി കലശക്കുടത്തിൽ നിക്ഷേപിച്ച പേരുകളിൽ നിന്ന് നിലവിലെ മേൽശാന്തി നാരായണൻ നമ്പൂതിരിയാണ് സതീശൻ നമ്പൂതിരിയുടെ പേര് നറുക്കെടുത്തത്.
1984 മുതൽ പൂജാകർമ്മങ്ങൾ നിർവ്വഹിച്ചു തുടങ്ങിയ സതീശൻ നമ്പൂതിരിയെ പിതാവ് ഇട്ടിരവി നമ്പൂതിരിയും മുത്തച്ഛന്റെ സഹോദരൻ ഇട്ടിരവി നമ്പൂതിരിയുമാണ് താന്ത്രിക വിദ്യകൾ അഭ്യസിപ്പിച്ചത്. ബിഎസ്‌സി മാത്തമാറ്റിക്സ് ബിരുദധാരിയായ അദ്ദേഹം മുൻപ് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊട്ടക്കുഴി മനക്കൽ ശാന്ത അന്തർജനമാണ് മാതാവ്. ഒറ്റപ്പാലം മേച്ചേരി മനയിൽ ഷീജ അന്തർജനമാണ് ഭാര്യ. ഡോ. ശ്രീരഞ്ജിനി, ശ്രീവിദ്യ എന്നിവരാണ് മക്കൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates