Aparna Raj with her grandmother Cheeru wearing traditional Choothumuthu and Panathali Express
Wayanad

കുന്നിക്കുരുവിൽ കോർത്ത പൈതൃകം; ആധുനിക രൂപത്തിൽ പണിയ ആഭരണങ്ങൾക്ക് ജീവൻ നൽകി അപർണ രാജ്

പഴമയുടെ തനിമ ചോരാതെ 'പണിച്ചി' ബ്രാൻഡിലൂടെ വിപണിയിൽ; സുൽത്താൻ ബത്തേരി സ്വദേശിനിയുടെ വേറിട്ട പൈതൃക സംരക്ഷണം

Author : ലക്ഷ്മി ആതിര

സുൽത്താൻ ബത്തേരി: വയനാടിന്റെ കാടുകളുമായി ചേർന്നു വളർന്ന പണിയ സമൂഹത്തിന്റെ ഓർമകളും പാരമ്പര്യവും ഒരുകാലത്ത് കുന്നിക്കുരു മുത്തുകൾ കൊണ്ട് തീർത്ത ആഭരണങ്ങളിൽ ജീവിച്ചിരുന്നു. ചെവിയിലും കഴുത്തിലും അണിഞ്ഞിരുന്ന ആ ആഭരണങ്ങൾ ഇന്ന് പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തുകയാണ്. സുൽത്താൻ ബത്തേരി സ്വദേശിനിയായ 24-കാരി അപർണ രാജാണ് തന്റെ സമൂഹത്തിന്റെ പരമ്പരാഗത ആഭരണങ്ങൾക്ക് സമകാലിക രൂപം നൽകി പുതിയ തലമുറയിലേക്ക് എത്തിക്കുന്നത്.

മുത്തശ്ശി ചീരു കൈകൊണ്ട് നിർമിച്ചിരുന്ന പണിയ ആഭരണങ്ങളിൽ നിന്നാണ് അപർണയ്ക്ക് പ്രചോദനം ലഭിച്ചത്. ചൂത്തുമണി, കല്ലുമാല, മുടച്ചീലു, പണത്താലി തുടങ്ങിയ പരമ്പരാഗത ആഭരണങ്ങളെ പൈതൃകത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ ആധുനിക രൂപത്തിൽ പുനരാവിഷ്കരിക്കുകയാണ് അവൾ. 'പണിച്ചി' (Panici) എന്ന സ്വന്തം ബ്രാൻഡിലൂടെയാണ് ഈ ആഭരണങ്ങൾ വിപണിയിലെത്തിക്കുന്നത്.

Paniya inspired ornaments made by Aparna

അപർണയ്ക്ക് ഇത് ഒരു സംരംഭം മാത്രമല്ല. പണിയ സമൂഹത്തിന്റെ കലാപാരമ്പര്യം മുതിർന്നവരോടൊപ്പം ഇല്ലാതാകാതിരിക്കാനുള്ള ശ്രമം കൂടിയാണിത്.

"കുട്ടിക്കാലം മുതൽ മുത്തശ്ശി ചീരു കാട്ടിൽ നിന്ന് ശേഖരിക്കുന്ന കുന്നിക്കുരു, പൈൻ ഇലകൾ, തേനീച്ചമെഴുക് എന്നിവ ഉപയോഗിച്ച് ആഭരണങ്ങൾ ഉണ്ടാക്കുന്നത് ഞാൻ കണ്ടാണ് വളർന്നത്. ഞങ്ങളുടെ നാട്ടിൽ പ്രായമായ സ്ത്രീകൾ കുന്നിക്കുരു ഉപയോഗിച്ച് ചൂത്തുമണി നിർമിക്കുന്നത് സാധാരണ കാഴ്ചയായിരുന്നു. എന്നാൽ കാലക്രമേണ ആ പാരമ്പര്യം മങ്ങിപ്പോയി. ഇന്ന് ഈ ആഭരണങ്ങൾ ധരിക്കുന്നവരെയും നിർമ്മിക്കുന്നവരെയും കണ്ടെത്തുക പോലും പ്രയാസമാണ്," അപർണ പറഞ്ഞു.

Aparna and her grandmother making traditional paniya ornaments

സ്കൂൾ യുവജനോത്സവത്തിനായി പണിയ നൃത്തം അഭ്യസിപ്പിക്കുന്നതിനിടെയാണ് ഈ പൈതൃകത്തെ തിരിച്ചുപിടിക്കണമെന്ന ചിന്ത ശക്തമായത്.

"ഞാൻ പല സ്കൂൾ കുട്ടികൾക്കും പണിയ നൃത്തം പരിശീലിപ്പിക്കാറുണ്ട്. ഒരിക്കൽ മത്സരത്തിനായി പരമ്പരാഗത ആഭരണങ്ങൾ അന്വേഷിച്ചപ്പോൾ ഒന്നും ലഭിച്ചില്ല. അപ്പോഴാണ് നമ്മുടെ കലയും സംസ്കാരവും പതിയെ നഷ്ടമാകുകയാണെന്ന് തിരിച്ചറിഞ്ഞത്. ഒടുവിൽ ഞാൻ തന്നെ ആഭരണങ്ങൾ ഉണ്ടാക്കി. പിന്നീട് ഈ കല ഇന്നും സൂക്ഷിച്ചുപോരുന്ന ചുരുക്കം ചിലരിൽ ഒരാളായ മുത്തശ്ശിയിൽ നിന്ന് നിർമാണരീതികൾ പഠിക്കുകയായിരുന്നു," അവൾ പറഞ്ഞു.

പരമ്പരാഗത പണിയ ആഭരണങ്ങൾ വലിപ്പമേറിയതും ദൈനംദിന ഉപയോഗത്തിന് അനുയോജ്യമല്ലാത്തതുമാണെന്ന് മനസ്സിലാക്കിയ അപർണ അവ അതേപടി പകർത്തിയില്ല. പകരം ഇന്നത്തെ തലമുറയ്ക്ക് ധരിക്കാൻ സൗകര്യപ്രദമായ രീതിയിൽ പുനർരൂപകൽപ്പന ചെയ്യുകയായിരുന്നു.

"ആഭരണങ്ങളുടെ ആത്മാവ് നിലനിർത്തിക്കൊണ്ട് പുതിയ തലമുറയ്ക്ക് ഇണങ്ങുന്ന രൂപത്തിലാക്കാനാണ് ഞാൻ ശ്രമിച്ചത്. ചൂത്തുമണി, മുടച്ചീലു, കല്ലുമാല, പണത്താലി എന്നിവയുടെ സമകാലിക പതിപ്പുകൾ തയ്യാറാക്കി. ചിലത് കുന്നിക്കുരു ഉപയോഗിച്ചും ചിലത് വർണാഭമായ ഷുഗർ ബീഡുകൾ ഉപയോഗിച്ചുമാണ് നിർമിക്കുന്നത്. അങ്ങനെയാണ് 'പണിച്ചി' എന്ന ഓൺലൈൻ ബ്രാൻഡ് ആരംഭിച്ചത്," അപർണ പറഞ്ഞു.

Paniya inspired ornaments.

ബ്രാൻഡിന്റെ പേരിനും സ്വന്തം സമൂഹവുമായി ചേർന്ന ഒരു കഥയുണ്ട്. പണിയ ഭാഷയിൽ സ്ത്രീകളെ സ്നേഹപൂർവം വിളിക്കുന്ന പേരാണ് 'പണിച്ചി'. സ്വന്തം വേരുകളെയും സ്വത്വത്തെയും ആഘോഷിക്കുന്നതിനായാണ് ആ പേര് തെരഞ്ഞെടുത്തതെന്ന് അപർണ പറയുന്നു. തനത് ഗോത്ര ആഭരണങ്ങളിൽ താൽപര്യമുള്ളവർക്ക് ഇൻസ്റ്റഗ്രാമിലെ 'Panici' പേജിലൂടെ ബന്ധപ്പെടാമെന്നും അവൾ കൂട്ടിച്ചേർത്തു.

അപർണയുടെ സംരംഭത്തിന് പിന്തുണയുമായി കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ആർക്കൈവൽ ആൻഡ് റിസർച്ച് പ്രോജക്ട് (ARPO) രംഗത്തുണ്ട്. ഉൽപ്പന്ന വികസനം, സംരംഭകത്വം, വിപണനം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിക്കൊണ്ട് ഈ പാരമ്പര്യകലയെ സുസ്ഥിരമായ ഉപജീവനമാർഗമാക്കി മാറ്റാൻ സംഘടന സഹായിക്കുന്നു.

Aparna

"വയനാടിലെയും കൂർഗിലെയും തദ്ദേശീയ കലാകാരന്മാർ ഉൾപ്പെടുന്ന ഞങ്ങളുടെ 'എർത്ത്‌ലോർ' സംഗീതസംഘത്തിലെ അംഗമായാണ് അപർണ ആദ്യം ഞങ്ങളുമായി ചേർന്നത്. കൈകൊണ്ട് നിർമിക്കുന്ന ആഭരണങ്ങളെ അടിസ്ഥാനമാക്കി ഒരു ബ്രാൻഡ് തുടങ്ങണമെന്ന അവളുടെ ആഗ്രഹം പങ്കുവെച്ചപ്പോൾ ഉൽപ്പന്ന വികസനം, സോഷ്യൽ മീഡിയ മാനേജ്മെന്റ്, വിപണനം എന്നിവയിൽ പിന്തുണ നൽകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു," എആർപിഒ ഡയറക്ടർ അമൃത എം പറഞ്ഞു.

Aparna Raj, a 24-year-old from Sultan Bathery, is preserving and reviving the rich tribal heritage of the Paniya community by redesigning their traditional seed and bead jewellery into contemporary accessories through her brand, 'Panici'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 15 മരണം, 7 പേരെ കാണാനില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

ക്രിക്കറ്റിലെ 'സൂപ്പർ ബ്രെയ്ൻ' ധോനി അല്ല, ആശിഷ് നെഹ്റ!

ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

'ജീവനോടെ കത്തിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ ആത്മപരിശോധന നടത്തൂ'; വിധിക്ക് പിന്നാലെ ബ്രിജ് ഭൂഷണ്‍

ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു, ഓഗസ്റ്റ് 29ന് ലോഞ്ച്; അറിയാം ഫീച്ചറുകള്‍