കൽപ്പറ്റ: വയനാട് കുറിച്യാട് റിസർവ് വനമേഖലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ 40 ദിവസത്തോളമായി പ്രദേശത്തുനിന്ന് കാണാതായിരുന്ന വടക്കനാട് പള്ളിവയൽ സ്വദേശിനി തങ്കി (67)യുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വനത്തിനുള്ളിൽ വ്യാഴാഴ്ച നടത്തിയ തെരച്ചിലിനിടയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ഡിഎൻഎ പരിശോധനയ്ക്കും ശേഷമേ ആളെ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് അറിയിച്ചു. എന്നാൽ തങ്കി സ്ഥിരമായി ധരിച്ചിരുന്നതിന് സമാനമായ വള മൃതദേഹത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് നൂൽപ്പുഴ പഞ്ചായത്ത് അംഗം അനിൽകുമാർ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 30-നാണ് പള്ളിവയലിലെ വീട്ടിൽ നിന്ന് തങ്കിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് വനമേഖലയിലും പരിസരങ്ങളിലും ദിവസങ്ങളോളം വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. പരിശോധനയ്ക്കായി സ്നിഫർ ഡോഗിന്റെ സേവനം ലഭ്യമാക്കുകയും വനത്തിനുള്ളിലെ ജലാശയങ്ങളിലും പുഴകളിലും പരിശോധന നടത്തുകയും ചെയ്തെങ്കിലും ഇവരെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് വ്യാഴാഴ്ച വനത്തിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.
തങ്കിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയർന്ന ദുരൂഹതകൾക്കിടെ അവരുടെ കൊച്ചുമകൻ സുധീഷിനെ (28) സമീപത്തെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. തങ്കിയെ കാണാതായ സംഭവത്തിൽ സുധീഷിനെ പൊലീസ് വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ സുധീഷിനെ കാണാതാവുകയും പിന്നീട് കാടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കൊച്ചുമകന്റെ അസ്വാഭാവിക മരണവും ഇപ്പോൾ വയോധികയുടെ മൃതദേഹം കണ്ടെത്തിയതും കേസിന്റെ ദുരൂഹത ഇരട്ടിയാക്കിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഫോറൻസിക് പരിശോധനകൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അന്വേഷണസംഘം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates