ആഞ്ഞടഞ്ഞ ജനൽപ്പാളിയിൽ ഇറുങ്ങി
ചോരചത്ത് നീലിച്ചവിരൽപോലെ
ചുണ്ടിൽ
കലങ്ങിക്കിടക്കുന്ന ഉമ്മകളുണ്ട്.
ജീവിക്കുവോളം
താലോലിക്കാൻ പാകം
കരിഞ്ഞുപറിഞ്ഞ കളിപ്പാട്ടം.
ചുമരിന്റെ മണ്ണരിക് അടർത്തി
ആർത്തിയോടെ
വിഴുങ്ങിയപോലെ
ധൃതികൂട്ടിയ ഉമ്മകളുണ്ട്.
വിശക്കുമ്പോഴെല്ലാം വയർനിറയ്ക്കും
ചരൽകല്ലുകളുടെ പലഹാരം.
ആമത്താഴിൽ തുണിച്ചുറ്റി, നൂലുകെട്ടി
മെഴുകുരുക്കിയൊഴുക്കി ജപ്തിചെയ്യുംപോലെ
ബലപ്പെട്ട ഉമ്മകളുണ്ട്.
ചണ്ടിപ്പുറത്ത് ഉറപ്പിച്ച് നടക്കുവാൻ
സന്തുലനം തന്ന കാൽബലം.
കാലിലെ മുള്ളെടുക്കുന്ന ജാഗ്രതയോടെ
സൂക്ഷ്മത്തിലേക്ക് നുള്ളിയിട്ട ഉമ്മകളുണ്ട്.
തരിയാണെങ്കിലും ഇരുട്ടിൽ തെളിവെളിച്ചം.
പൂവിന്റെ കുമ്പിളിലേക്ക് നീണ്ടകൊക്ക് നീട്ടി
തേനെടുക്കും കിളിപോൽ
ധ്യാനത്തിലമർന്നുപകർന്ന ഉമ്മകളുണ്ട്.
കടുംകയ്‌പേറുമ്പോൾ കിനിയുന്ന തേനട.
ലോകാവസാനം വരെ
ഉറുഞ്ചാൻ കിട്ടിയ ഒരേയൊരു പഞ്ഞിമിട്ടായി
അലിഞ്ഞുപോകരുതേയെന്ന പ്രാർത്ഥനയോടെ
കുട്ടി എങ്ങനെ കഴിക്കുന്നുവോ,
അതുപോലെ മെല്ലെ കഴിച്ച ഉമ്മകളുണ്ട്.
ഏകാന്തതയിൽ തലോടിനിറയുന്ന കാറ്റ്.
ചുണ്ടിൽനിന്ന് അവസാന തുള്ളി വൈദ്യുതിയും
ചിറകടിയാൽ ഊറ്റിയെടുത്ത്
പൂമ്പാറ്റയായി പറക്കുന്ന ഉമ്മകളുണ്ട്.
കാൽപ്പൊള്ളുമ്പോൾ ചിറകുകൾ.
ഒച്ചിഴയും പോലെ നനഞ്ഞുനീങ്ങിയ
മീൻനുറുക്ക് രുചിച്ചിറക്കിയ ഉമ്മകളുണ്ട്.
മരുഭൂമിയിൽ കുടഞ്ഞിടുന്ന മഴത്തുള്ളികൾ.
വവ്വാലിനെപ്പോലെ
രണ്ടു വൈദ്യുതകമ്പികളിൽ കയ്യിട്ട്
പിടിച്ചപിടിയാൽ ധീരത തെളിയിച്ച
ഉമ്മകൾ ജീവിച്ചിരിപ്പില്ല.
കാറ്റത്തുലാവിയ
അപ്പൂപ്പൻതാടിഉമ്മകൾ
ചരിത്രത്തിൽനിന്ന് എന്നേ പറന്നുപോയി.
കാർബൺപേപ്പർ വെച്ചെഴുതി,
മെല്ലെ പതിപ്പിച്ചെടുത്ത
ഉമ്മകളുടെ ലിപികളും മാഞ്ഞുപോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates