വാക്കുകളെ വെടിവെച്ചിടുന്ന
നായാട്ടുകാരനാണെന്റെ കവിത.
സമാധാനത്തിനും സ്നേഹത്തിനും വാദിക്കുന്ന
വെള്ളരിപ്രാവുകൾ ഇതുവഴി വരാതിരിക്കട്ടെ!
അക്കാദമികളിലും അരമനകളിലും
അത്താഴവിരുന്നിനും പ്രാതലിനും ലഞ്ചിനും പോകുന്ന
ഔദ്യോഗിക കവിതയുടെ
ചെകിടത്ത് രണ്ടുപൂശുന്ന
താന്തോന്നിയാണെന്റെ കവിത.
തെരുവിലും ബസ് സ്റ്റാന്റിലും
കടത്തിണ്ണയിലും പാലത്തിനടിയിലും
കിടന്നുറങ്ങുന്ന കവിത.
കിട്ടിയതു തിന്ന്, കണ്ടവരോട് മിണ്ടി
നേരം പോക്കുന്ന
തെണ്ടിയാണെന്റെ കവിത.
അതുപദേശിയോ പരദേശിയോ അഖിലലോക
വിപ്ലവത്തിനാസ്ഥാന ഗായകനോ,
കനമുള്ളേടത്ത് തൂങ്ങുന്ന
അഭ്യാസിയോ അല്ല
ആരും കൂട്ടുവേണ്ടാത്ത
വഴിപോക്കനെപ്പോൽ, എന്റെ കവിതയും
ഇത്തിരിനേരം കലുങ്കിലിരുന്ന്
പാടത്തെക്കിളികളെയും
എരുമകളെയും തോട്ടിലെ മീനിനെയും
വളർന്നുനിൽക്കും കറുകയെയും
നോക്കിയിരിക്കുന്നു.
അന്തിമയങ്ങുമ്പോൾ
തലചായ്ക്കാനിടം നോക്കുന്നു
കയ്യിലെത്ര ബാക്കിയുണ്ടെന്ന്
പേഴ്‌സു തപ്പിനോക്കുന്നു.
നല്ലനാളെയുടെ സൂക്ഷിപ്പുകാർ
രാത്രിയിൽ നന്മ ചെയ്യാൻ പോകും വഴികളുപേക്ഷിച്ച്
കാറിത്തുപ്പി, പീടിക വരാന്തയിൽ,
പേപ്പർ വിരിച്ച് കിടന്നുറങ്ങുന്നു.
ഉണർവിന്റെ കവിതകൾ
കേട്ടു പൊട്ടിയ കാതിൽ
നിന്നിത്തിരി ചലം പുറത്തുവന്നത്
തുടച്ച് കൈകഴുകുന്നു.
അരയിലെ തോക്ക്
അവിടെയുണ്ടെന്നുറപ്പിക്കുന്നു.
നേരം വെളുപ്പിക്കാനുറങ്ങുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates