തമിഴും കടന്ന് ബോളിവുഡിലും തന്റേതായ ഇടം ഉറപ്പിച്ചിരിക്കുകയാണ് നടൻ ധനുഷ്. തേരെ ഇഷ്ക് മേൻ എന്ന ഹിന്ദി ചിത്രമാണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തേരെ ഇഷ്ക് മേൻ 100 കോടിയിലധികം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്യുകയും ചെയ്തു. സിനിമയിലെത്തിയിട്ട് 25 പൂർത്തിയാക്കിയിരിക്കുകയാണ് ധനുഷിപ്പോൾ.
അഭിനേതാവിനപ്പുറം സംവിധാനം, ഗായകൻ, നിർമാതാവ് എന്നീ നിലകളിലും ധനുഷ് ശ്രദ്ധേയനാണ്. എല്ലാ ഴോണറുകളിലുള്ള സിനിമകളും ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് പറയുകയാണ് ധനുഷിപ്പോൾ. അതോടൊപ്പം സിനിമയിൽ 25 വർഷം എന്ന് പറയുന്നത് ഒരു ചെറിയ ഘട്ടമാണെന്നും തന്റെ കരിയറിലെ രണ്ടാമത്തെ അധ്യായത്തിലേക്ക് താനിപ്പോൾ കാലെടുത്ത് വച്ചതേയുള്ളൂവെന്നും ധനുഷ് പറഞ്ഞു.
യുവാക്കൾ തങ്ങൾക്കുള്ള കഴിവിനെ വിലമതിക്കണമെന്നും അത് വളർത്തിയെടുക്കാൻ രാപകലില്ലാതെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ സർവകലാശാലയിലെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. "എല്ലാ ഴോണറിലുള്ള സിനിമകളും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.
അതുകൊണ്ടാണ് ഞാൻ പല തരത്തിലുള്ള സിനിമകൾ ചെയ്യുന്നത്. കുട്ടി, പഠിക്കാത്തവൻ പോലെയുള്ള സിനിമകൾ ചെയ്യാനിപ്പോൾ നിരവധി യുവാക്കളായ പുതുമുഖങ്ങൾ വരുന്നുണ്ട്. അവരെല്ലാവരും അത്തരത്തിലുള്ള സിനിമകൾ ചെയ്യണം. ഞാനും ചെയ്യും, പക്ഷേ കുറച്ചേ ചെയ്യൂ. നമുക്ക് നോക്കാം."- ധനുഷ് പറഞ്ഞു.
സ്കൂൾ, കോളജ് ദിനങ്ങൾ ഏതൊരു വ്യക്തിക്കും ഏറ്റവും മനോഹരവും മറക്കാനാവാത്തതുമായ ഒരു കാലഘട്ടമാണെന്നും ധനുഷ് കൂട്ടിച്ചേർത്തു. ഒരാളുടെ സ്വഭാവവും സ്വപ്നങ്ങളും രൂപപ്പെടുന്നത് അവിടെ നിന്നാണെന്നും ധനുഷ് പറഞ്ഞു.
ഒഴിവു സമയങ്ങളിൽ താൻ ധാരാളം പുസ്തകങ്ങൾ വായിക്കുകയും സിനിമകൾ കാണുകയും മക്കളോടൊപ്പം കളിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുമെന്നും ധനുഷ് പറഞ്ഞു. തനിക്ക് ഇങ്ങനെ ഒഴിവു സമയങ്ങൾ കിട്ടുന്നത് അപൂർവമായതിനാൽ ഇത്തരം നിമിഷങ്ങൾ തനിക്ക് വളരെ സ്പെഷ്യലാണെന്നും ധനുഷ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates