ചെന്നൈ: അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം. മരണ ശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് ഭാഗ്യരാജ് ആഗ്രഹിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് കണ്ണുകൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലും അദ്ദേഹം ആഗ്രഹിച്ച കാര്യം നിറവേറ്റാൻ കുടുംബം കരുതലോടെ നിന്നു.
ഭാഗ്യരാജിന്റെ ഭൗതികദേഹം സൂക്ഷിച്ചിരുന്ന ചെന്നൈയിലെ വീട്ടിലെത്തിയാണ് ഡോക്ടർമാർ നേത്രദാനത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ഡോക്ടർമാരുടെ സംഘം താരത്തിന്റെ വീട്ടിലെത്തി മടങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്.
സിനിമയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച താരത്തിന്റെ കണ്ണുകൾ രണ്ടു പേരുടെ ജീവിതത്തിൽ വെളിച്ചം പകരുമെന്ന വാർത്ത ആരാധകർ നിറകണ്ണുകളോടെയാണ് സ്വീകരിച്ചത്. മരണത്തിലും വലിയൊരു മാതൃകയാണ് ഭാഗ്യരാജെന്ന് ആരാധകർ കുറിച്ചു. ശനിയാഴ്ച രാവിലെ പ്രഭാതനടത്തം കഴിഞ്ഞ് മടങ്ങിവരുന്നതിന് ഇടയിൽ ഹൃദയാഘാതം സംഭവിച്ചാണ് നടൻ അന്തരിച്ചത്.
ഉടനെ തന്നെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 1980 കളിലും 90 കളിലും തമിഴ് സിനിമയിൽ തരംഗം സൃഷ്ടിച്ച കുടുംബചിത്രങ്ങളിലൂടെ ജനപ്രിയനായ ഭാഗ്യരാജ് 75 ലേറെ സിനിമകളിൽ അഭിനയിച്ചു. 25 ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates