മലയാള സിനിമയിലെ പൊലീസ് സിനിമകളിൽ ഏറ്റവും മുൻപന്തിയിൽ തന്നെയുള്ള ചിത്രമാണ് 'കണ്ണൂർ സ്ക്വാഡ്'. റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2023 ലാണ് റിലീസ് ചെയ്തത്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞ് ഇന്ത്യയൊട്ടാകെ പൊലീസ് സംഘം നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.
മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവരും മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. നടൻ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് റോണി ഡേവിഡ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
സിനിമയുടെ കഥ ആദ്യം പറഞ്ഞിരുന്നത് സുരാജ് വെഞ്ഞാറമൂടിനോട് ആയിരുന്നുവന്നും അദ്ദേഹം കഥ കേട്ട് ഉറങ്ങി പോയെന്നും റോണി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മമ്മൂട്ടി സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കണ്ണൂർ സ്‌ക്വാഡി'ലെ ജയനാണ് എനിക്ക് ജീവിതം ഉണ്ടാക്കി തന്നത്. ഞാൻ എഴുതുന്ന കഥയിൽ എന്നെ ബൂസ്റ്റ് ചെയ്ത് എഴുതാതിരിക്കാൻ പറ്റില്ലല്ലോ.
ആദ്യം എഴുതുമ്പോൾ മമ്മൂക്കയിലേക്ക് ഇത് എത്തുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. സുരാജേട്ടനോടൊക്കെ ഇതിന്റെ കഥ പറഞ്ഞിട്ടുണ്ട്. ഫസ്റ്റ് ഹാഫ് പുള്ളി കേട്ടിരുന്നു. പക്ഷേ, സെക്കന്‍ഡ് ഹാഫ് പറഞ്ഞു തുടങ്ങിയപ്പോഴേക്കും സുരാജേട്ടൻ പൂർണമായിട്ട് സോഫയില്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങി. അന്ന് കഥ പറയുമ്പോൾ ജയൻ കൈക്കൂലിക്കാരനല്ല.
തൃക്കാപ്പൂർ നടന്നിട്ടുള്ള കുപ്രസിദ്ധമായ കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് നടത്തിയിട്ടുള്ള ആ മാൻ ഹണ്ടിന് അവർ പോകുന്നു. ആ പ്രൊസീജർ അങ്ങനെ തന്നെ നമ്മൾ കോപ്പി പേസ്റ്റ് അടിക്കുകയാണ് ചെയ്തത്. 'ഹെലന്റെ' ഡയറക്ടര്‍ മാത്തുക്കുട്ടി എന്റെ ഫ്രണ്ടാണ്. അവനാണ് ഈ പോര്‍ഷനില്‍ മാറ്റം വരുത്താന്‍ പറഞ്ഞത്. ‘ക്ലീനായി പോകാതെ ഈ ടീമിന്റെ ഇടയില്‍ എന്തെങ്കിലും കോണ്‍ഫ്ലിക്ട് ഉണ്ടാക്ക്.
വല്ല കൈക്കൂലിക്കേസിന്റെയോ മറ്റോ പേരില്‍ ഇവരുടെ ടീമില്‍ തന്നെ പ്രശ്‌നമുണ്ടാക്ക്. അപ്പോൾ കുറച്ച് ഇന്‍ട്രസ്റ്റിങ്ങാകും’ എന്നാണ് മാത്തുക്കുട്ടി പറഞ്ഞത്. സ്ക്വാഡുകാരെ പിരിച്ചു വിടാറ് പൊതുവേ കൈക്കൂലി വാങ്ങുമ്പോഴാണ്. പെർഫെക്ട് ഒരാളെ കൈക്കൂലിക്കാരനാക്കണം. അപ്പോൾ കൈക്കൂലിക്കാരൻ ആവാനും പെർഫോം ചെയ്യാനും സ്കോപ്പ് ഏറ്റവും കൂടുതൽ ഞാൻ അല്ലേ വരേണ്ടത്.
കാരണം ഞാനാണല്ലോ ഇതിന് പുറകെ പണിയെടുക്കുന്നത്. അപ്പോൾ ആ കൈക്കൂലിക്കാരൻ ഞാനായി മാറി. മമ്മൂക്ക അവസാനം വരെ പറഞ്ഞത് നീ കാസർകോട് എസ്പിയുടെ വേഷം ചെയ്യാൻ ആണ്. ഞാൻ എടുത്തില്ല. എനിക്കറിയാം ഇതാണ് ഏറ്റവും നല്ലതെന്ന്. ഹണ്ടിന്റെ കാര്യം എന്താണെന്നു വച്ചാൽ ബുദ്ധിമുട്ടുന്നവനാണല്ലോ നായകൻ.
അത് മമ്മൂക്കയ്ക്കും അറിയാം. ഞാൻ കയ്യും കാലും പിടിച്ച്, അള്ളി പിടിച്ച് വാങ്ങിയ റോൾ ആണ് അത്. 'കണ്ണൂർ സ്ക്വാഡ് 2' വിന്റെ ചർച്ചകളൊക്കെ നടന്നിട്ടുണ്ട്. മമ്മൂക്കയുടെ അടുത്ത് ചെറിയ പരിപാടികളൊക്കെ നമ്മൾ പറഞ്ഞു. റോബിയൊക്കെ വരണം.
അദ്ദേഹം പുതിയ പ്രൊജക്ടിന്റെ ഷൂട്ടിലാണ്. മമ്മൂക്കയിപ്പോൾ ചെന്നൈയിലാണ്. രാജ്കുമാർ പെരിയസാമി പടത്തിന്റെ ഷൂട്ടിലാണ് അദ്ദേഹം. അവരൊക്കെ വന്നു കഴിഞ്ഞാലേ പടത്തിന്റെ കാര്യം എന്തൊക്കെയാണെന്ന് പറയാൻ പറ്റുകയുള്ളൂ". - റോണി ഡേവിഡ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates