നടിയും തബുവിന്റെ സഹോദരിയുമായ ഫറ നാസുമായുള്ള തന്റെ മുൻ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ വിന്ദു ദാരാ സിങ്. തന്റെ അച്ഛൻ ദാരാ സിങ് മിശ്രവിവാഹത്തിന്റെ വെല്ലുവിളികളെക്കുറിച്ച് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അച്ഛൻ തന്നെ ഉപദേശിച്ചിരുന്നുവെന്നും എന്നാൽ താനത് അനുസരിച്ചില്ലെന്നും അടുത്തിടെ ഒരു മാധ്യമത്തിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ വിന്ദു ദാരാ സിങ് പറഞ്ഞു.
തന്റെ അച്ഛൻ പൊതുവെ മതസൗഹാർദ്ദത്തിൽ വിശ്വസിച്ചിരുന്ന ആളായിരുന്നുവെന്നും ഒരിക്കലും വിവേചനം കാണിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. "ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്ത്യൻ... എല്ലാവരും സഹോദരങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. എന്റെ അച്ഛൻ എപ്പോഴും പറയാറുണ്ടായിരുന്ന കാര്യമാണത്. നമ്മളെല്ലാവരും ഒന്നാണ് എന്ന് അദ്ദേഹം എപ്പോഴും പറയും".- വിന്ദു പറഞ്ഞു.
എന്നിരുന്നാലും ഫറയുമായുള്ള വിവാഹത്തെക്കുറിച്ച് താൻ പറഞ്ഞപ്പോൾ അച്ഛൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും വിന്ദു ഓർത്തെടുത്തു. "വിന്ദു, ഒരു കാര്യം കൂടി പറയാനുണ്ട്. ഹിന്ദു- മുസ്ലീം വിവാഹം വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. ശ്രദ്ധാപൂർവ്വം ചിന്തിക്കൂ. ഇതെല്ലാം ഒടുവിൽ ബുദ്ധിമുട്ടായിത്തീരും".- അച്ഛൻ അന്ന് എന്നോട് പറഞ്ഞതിങ്ങനെയായിരുന്നു.
പക്ഷേ എല്ലാം ശരിയാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരിഞ്ഞുനോക്കുമ്പോൾ, തന്റെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് വിന്ദു സമ്മതിച്ചു, എന്നാൽ തന്റെ തീരുമാനത്തിൽ തനിക്ക് ഖേദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എനിക്ക് അതിൽ ഖേദമില്ല.
കാരണം എനിക്ക് ഫത്തേ ഉണ്ട്, എന്റെ ജീവനേക്കാൾ ഞാൻ സ്നേഹിക്കുന്ന എന്റെ മകൻ. പക്ഷേ അത് ശരിയായിരുന്നു. മാതാപിതാക്കൾ നമുക്ക് ഉപദേശങ്ങൾ നൽകാറുണ്ടെങ്കിലും നമ്മളത് ശ്രദ്ധിക്കാറില്ല. "അവർക്ക് എന്തറിയാം?" എന്നാണ് നമ്മൾ ചിന്തിക്കുന്നത്. പക്ഷേ അവർക്ക് നമ്മളെക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാം.
അവർക്ക് കൂടുതൽ അനുഭവ പരിചയമുണ്ട്, അവരാണ് നമ്മുടെ ദൈവങ്ങൾ. നമ്മൾ വളരെ ബുദ്ധിമാന്മാരാണെന്നും എല്ലാം അറിയാമെന്നുമാണ് നമ്മൾ കരുതുന്നത്. എന്നാൽ അവർ നിങ്ങളെ ഒരു കാര്യത്തിൽ തടയുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്യുമ്പോൾ, അത് പലപ്പോഴും ദൈവത്തിൽ നിന്നുള്ള ഒരു സൂചനയാണ്.
അവർ പറയുന്നത് കേൾക്കുക".- അദ്ദേഹം പറഞ്ഞു. ഫറാ നാസുമായുള്ള വിവാഹബന്ധം തകരാൻ മതം കാരണമായോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. "തീർച്ചയായും. തീർച്ചയായും... ഞങ്ങൾക്കിടയിൽ മതം തികച്ചും സാധാരണമായ ഒന്നായിരുന്നു. എന്നാൽ പെട്ടെന്ന് അവൾ ഭയങ്കര മതവിശ്വാസിയായി.
ഞങ്ങൾക്കിടയിൽ ഇത്രയും ഉയർന്നതോതിൽ മതപരമായ ഒരു സിസ്റ്റം ഒരിക്കലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പെട്ടെന്ന് ഒരാൾ ഭയങ്കര മതവിശ്വാസിയാകുമ്പോൾ, സങ്കീർണതകൾ ഉണ്ടാകും. എന്റെ അഭിപ്രായത്തിൽ അതാണ് പ്രധാന കാരണം".- വിന്ദു ദാരാ സിങ് പറഞ്ഞു.
വെല്ലുവിളികളും പ്രശ്നങ്ങളുമൊക്കെയുണ്ടായെങ്കിലും ആ ബന്ധത്തിന് താൻ എന്നും നന്ദിയുള്ളവനാണെന്നും വിന്ദു കൂട്ടിച്ചേർത്തു. 1996 ലായിരുന്നു വിന്ദുവും ഫറയും തമ്മിൽ വിവാഹിതരായത്. 2002 ൽ ഇരുവരും വേർപിരിഞ്ഞു. ദമ്പതികൾക്ക് ഫത്തേ രൺധാവ എന്നൊരു മകൻ ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates