തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിമാരിലൊരാളാണ് റോജ. രാഷ്ട്രീയത്തിലേക്ക് കടന്നതോടെ സിനിമയിൽ നിന്ന് റോജ പൂർണമായും ഇടവേളയെടുത്തിരുന്നു. നടനും ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ പലപ്പോഴായി റോജ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ പ്രശ്നങ്ങൾ നടക്കുമ്പോൾ പവൻ കല്യാൺ സിനിമകളിലും ഷൂട്ടിങ്ങുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ആയിരുന്നു റോജയുടെ പ്രധാന ആരോപണം.
ഒരു അഭിനേതാവ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വന്നാൽ രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താൻ പറഞ്ഞതിന്റെ കാരണം പറയുകയാണ് റോജയിപ്പോൾ. സിനിമ വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോജ. "സിനിമയിലിരിക്കുമ്പോൾ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞ് നിങ്ങളെ ആരും വിളിക്കുന്നതല്ല. നിങ്ങൾ സ്വയം വരുന്നതാണ്.
എനിക്ക് പേരും പ്രശസ്തിയും തന്നവർക്ക് നല്ല കാര്യങ്ങൾ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞ് നിങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ, അതിനോട് നൂറ് ശതമാനവും നിങ്ങൾ നീതി പുലർത്തണം. ഇവിടെ വന്നിട്ട് ഷൂട്ടിങ്ങിന് പോകാനാണെങ്കിൽ പിന്നെ നിങ്ങളെന്തിനാണ് വന്നത് ?. രാഷ്ട്രീയം എന്ന് പറയുന്നത് ഭയങ്കര വ്യത്യസ്തമായ ഒരു കാര്യമാണ്.
ഒരു സിനിമ പരാജയപ്പെട്ടാൽ നഷ്ടം പ്രൊഡ്യൂസർക്ക് മാത്രമാണ്. ആർട്ടിസ്റ്റുകൾക്കോ ടെക്നീഷ്യൻസിനോ അല്ലെങ്കിൽ വേറെയാർക്കും നഷ്ടമില്ല. അവരുടെ ശമ്പളം അവർക്ക് കിട്ടും. എന്നാൽ പൊളിറ്റിക്സിൽ, നിങ്ങളെ വിശ്വസിച്ച് വോട്ട് ചെയ്തവർക്ക് നിങ്ങളൊന്നും ചെയ്തില്ലെങ്കിൽ, അഞ്ച് വർഷത്തെ അവരുടെ ജീവിതം തന്നെ പോകും. സീറോ ആയി പോകും. പഠിക്കുന്ന കുട്ടികളുടെ കാര്യമാകട്ടെ, സ്ത്രീകളുടെ കാര്യമാകട്ടെ, കർഷകരുടെയാകട്ടെ എല്ലാവരുടെയും ജീവിതം കഷ്ടത്തിലാകും.
അപ്പോൾ എത്രത്തോളം നമ്മൾ കറക്ടായിരിക്കണം. വിജയ് സാർ വന്നപ്പോഴും ഞാൻ അതാണ് പറഞ്ഞത്. നിങ്ങൾ വന്നാൽ ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യണമെങ്കിൽ സിനിമ മാറ്റി വച്ചിട്ട് പൂർണമായും ഇതിലേക്ക് ഇറങ്ങിയാൽ മാത്രമേ ഭാവിയിൽ നിങ്ങളേക്കുറിച്ച് ജനങ്ങൾക്ക് മതിപ്പുണ്ടാവുകയുള്ളൂ. ഇന്നിപ്പോൾ ഒരു ക്രേസിന്റെ പുറത്തായിരിക്കും വരുന്നത്.
വിശ്വാസത്തോടെയാണ് ജനങ്ങൾ നിങ്ങളെ തെരഞ്ഞെടുക്കുന്നത്. ആ വിശ്വാസം നിലനിർത്തണമെങ്കിൽ ഈ അഞ്ച് വർഷത്തെ നിങ്ങളുടെ യാത്ര അവർ നോക്കും. തെലുങ്കിൽ ചിരഞ്ജീവി ആണെങ്കിലും പവൻ കല്യാൺ ആണെങ്കിലും ഞങ്ങൾ ഇനി അഭിനയിക്കില്ല, ജനങ്ങൾക്ക് വേണ്ടി ഉണ്ടാകും എന്നാണ് പറഞ്ഞത്. അങ്ങനെയിരിക്കെ 18 സീറ്റ് കിട്ടി ജയിച്ചപ്പോൾ ചിരഞ്ജീവി സാർ പാർട്ടിയെ കോൺഗ്രസുമായി ലയിപ്പിച്ചിട്ട് തിരിച്ച് അഭിനയിക്കാൻ പോയി.
മറ്റേയാളാണെങ്കിൽ ഇലക്ഷന് പാർട്ടിയൊക്കെ ആക്കിയിട്ട് ഷൂട്ടിങ്ങിന് പോയി. എന്നെ ഒരു തവണ ഒന്ന് ജയിപ്പിക്കൂ എന്ന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ആളുകളോട് കേണപേക്ഷിച്ചു. ജയിച്ച് ഉപമുഖ്യമന്ത്രിയായിട്ടു പോലും ഇപ്പോഴും അദ്ദേഹം ഷൂട്ടിങ്ങിന് പോകുന്നു. ഒരു ദിവസം പോലും മണ്ഡലത്തിലേക്ക് പോവുകയോ എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ അന്വേഷിക്കുകയോ ഒന്നുമില്ല. ബിജെപിയും ടിഡിപിയും ചേർന്ന് ഭരിക്കുമ്പോൾ മുഖ്യമന്ത്രി തെറ്റ് ചെയ്താൽ അത് ചോദിക്കണ്ടേ.
അത് ചെയ്യാതെ ഹൈദരാബാദിലിരുന്ന് ഷൂട്ടിങ് നടത്തുന്നതിൽ എന്താണ് അർഥം ?. അങ്ങനെയുള്ള ആളുകൾ വരുമ്പോഴാണ് ചീത്ത പേര് വരുന്നത്. വിജയ് സാർ വന്നപ്പോൾ സിനിമ ഇൻഡസ്ട്രിക്കും നല്ല പേരായി. ഇല്ലെങ്കിൽ സിനിമാക്കാരെല്ലാം എന്താ ഇങ്ങനെയെന്ന് ആളുകൾ പറയും.
അതാണ് എനിക്ക് പ്രശ്നമായി തോന്നുന്നത്. എല്ലായിടത്തും നല്ല ആളുകളും ചീത്തയാളുകളുമുണ്ട്". - റോജ പറഞ്ഞു. അടുത്തിടെ ലെനിൻ പാണ്ഡ്യൻ എന്ന സിനിമയിലൂടെ തമിഴകത്തേക്ക് റോജ വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരുന്നു. അൻപേ ഡയാനയാണ് റോജയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates