നടി നവ്യ നായർക്കും അച്ഛനുമെതിരെ ആരോപണവുമായി നടനും സ്റ്റേജ് ആർട്ടിസ്റ്റുമായ ആലപ്പി സുദർശൻ. കുട്ടിക്കാലത്ത് മോണോ ആക്ട് പഠിപ്പിച്ച തന്നെ നവ്യയും പിതാവും അവഗണിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്ന് ആലപ്പി സുദർശൻ പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"നവ്യ നായർ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ മോണോ ആക്ട് പഠിപ്പിച്ചത്. ധന്യ എന്നായിരുന്നു അന്നവളുടെ പേര്. ധന്യയിൽ കഴിവുണ്ടെന്ന് ഡാൻസ് പഠിപ്പിച്ചയാൾ കണ്ടെത്തി. എന്നെ സാർ വിളിച്ചു. ഇങ്ങനെയൊരു കുട്ടിയുണ്ട്, അവളെ മോണോ ആക്ട് പഠിപ്പിക്കണം, പക്ഷേ ഫീസൊന്നും അവളുടെ കയ്യിൽ ഇല്ല എന്ന് പറഞ്ഞു.
എന്തെങ്കിലും തരും, പിന്നെ അവൾ രക്ഷപ്പെടുകയാണെങ്കിൽ ഇയാൾക്കും രക്ഷപ്പെടാം എന്നും പറഞ്ഞു. ഈ കുട്ടിയെ ഞാൻ ആദ്യം പഠിപ്പിച്ച ഐറ്റം കുന്തിയും കർണനുമാണ്. മത്സരത്തിൽ നവ്യക്കായിരുന്നു ഫസ്റ്റ്. പിന്നെ നവ്യ വളർന്നു. ആദ്യ സിനിമ ഇഷ്ടത്തിന്റെ ഷൂട്ടിങ്ങിന് പോകുമ്പോൾ എന്റെയടുത്ത് വന്നു. അനുഗ്രഹം വാങ്ങിച്ച് സന്തോഷത്തോടെ പോയി. നന്ദനത്തിന്റെ ലൊക്കേഷനിൽ പോയി ഞാൻ അടുത്ത ഐറ്റം പഠിപ്പിച്ചു. അതിനായിരുന്നു സ്റ്റേറ്റിൽ ഫസ്റ്റ് കിട്ടിയത്.
എനിക്കൊരു വിഷമം ഉണ്ട്. സാറെ, നവ്യക്ക് സ്റ്റേറ്റിലാണ് ഫസ്റ്റ്, എനിക്കൊരു ജോഡി ഡ്രസ് എടുത്ത് തരണം എന്ന് ഞാൻ നവ്യയുടെ അച്ഛനോട് പറഞ്ഞു. വഴിയിൽ നിന്ന് നൂറ് രൂപയ്ക്കും ഡ്രസ് കിട്ടും. പക്ഷേ എന്നോട് പറഞ്ഞ വാക്ക് ഇന്നും എനിക്ക് വേദനയാണ്. എനിക്ക് ഭയങ്കര വിഷമമുണ്ടാക്കുന്നതാണ്. സാറേ, പെെസ ഒന്നും ഇല്ലെന്നാണ് പറഞ്ഞത്. 'നന്ദന'ത്തിന്റെ ലൊക്കേഷനിൽ നിന്നാണ് നവ്യ വരുന്നത്.
ലൊക്കേഷനിൽ ചെന്നാണ് ഞാൻ പഠിപ്പിക്കുന്നതും. അങ്ങനെ എനിക്കൊരു വേദന, അല്ലെങ്കിൽ തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ പറവൂര് ഒരു ലോഡ്ജിന്റെ പേര് പറഞ്ഞു. അവിടെ വന്ന് പഠിപ്പിക്കാൻ. ഞാൻ റിസപ്ഷനിൽ കാത്തിരുന്നു. ഏറെ നേരമായിട്ടും വന്നില്ല. ഞാൻ കാത്തിരിക്കുകയാണെന്ന് അറിയിച്ചു. സാറിനൊരു റൂം കൊടുക്കാനോ അല്ലെങ്കിൽ കാത്തിരിക്കാനോ അവർ പറഞ്ഞില്ല.
ഏഴരയായപ്പോൾ നവ്യ നായർ വന്നോ എന്ന് ഞാൻ വീണ്ടും ചോദിച്ചു. അവർ നേരത്തെ വന്നല്ലോ എന്ന് മറുപടി. കാണണമെന്ന് പറഞ്ഞപ്പോൾ നവ്യയുടെ അച്ഛൻ കാത്തിരിക്കാൻ പറഞ്ഞു. ഞാൻ ഭക്ഷണം പോലും കഴിച്ചിട്ടില്ല. എട്ടര മണിയായപ്പോൾ ഞാൻ വീണ്ടും വിളിച്ചു. അഞ്ച് മിനിറ്റ് കൂടി വെയ്റ്റ് ചെയ്യാൻ പറഞ്ഞു. അഞ്ച് മിനിറ്റും പത്ത് മിനിറ്റും ഒരു മണിക്കൂറും കഴിഞ്ഞു.
ഒടുവിൽ റൂം കിട്ടി. അവളിപ്പോൾ ഡാൻസ് പ്രാക്ടീസ് ചെയ്യുകയാണ്, സാറേ, കാത്തിരിക്കെന്ന് നവ്യയുടെ അച്ഛൻ പറഞ്ഞു. പത്തര മണിയായപ്പോൾ എന്നെ വിളിച്ചു. ചെന്നപ്പോൾ കാണുന്നത് അവരുടെ ഭക്ഷണത്തിന്റെ ടിഫിൻ ബോക്സുകളാണ്. അവരെല്ലാം കഴിച്ച് സെറ്റായി. എന്നാൽ സാർ എപ്പോൾ വന്നു, കഴിച്ചോ എന്നൊന്നും ചോദിച്ചില്ല. ഞാൻ ഒന്നും കഴിച്ചില്ല എന്നതാണ് മറ്റൊരു സത്യം.
അതെനിക്ക് ഭയങ്കര വിഷമമായി. പഠിപ്പിച്ച ശേഷം റൂമിൽ പോയി. ചായക്കടയോ ഹോട്ടലോയില്ലാത്ത സ്ഥലം. അന്ന് ഞാൻ പട്ടിണി കിടന്നു. രാവിലെ ഞാൻ ഫ്രഷ് ആയി. ആറ് മണിക്ക് ഇവർക്ക് ലൊക്കേഷനിൽ പോണല്ലോ. അങ്ങനെ നവ്യ പോയി. പിന്നെ നവ്യയുടെ അച്ഛൻ വണ്ടിക്കൂലിക്ക് ഒരു 500 രൂപ തന്നു. മത്സരത്തിൽ നവ്യക്ക് ഫസ്റ്റ്.
എനിക്ക് സന്തോഷമായി. നവ്യയുമായി ഒരു ഫോട്ടോ വേണമെന്ന് പത്രക്കാർ പറയുന്നെന്ന് പറഞ്ഞപ്പോൾ അതിന്റെ കാര്യമൊന്നുമില്ല. സാർ മാത്രം പോയി എടുത്താൽ മതിയെന്ന് നവ്യയുടെ അച്ഛൻ പറഞ്ഞു. അതിന് ശേഷം ഈ നിമിഷം വരെ നവ്യയെ ഞാൻ വിളിച്ചിട്ടുമില്ല, കണ്ടിട്ടുമില്ല".- ആലപ്പി സുദർശൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates