'ആശ' സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ ഇംഗ്ലീഷിൽ സംസാരിച്ച അവതാരകയായ ദക്ഷയോട് മലയാളത്തിൽ സംസാരിക്കാൻ നടി ഉർവശി ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ ഉർവശിയുടെ വിശദീകരണം തന്നെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് ദക്ഷ രവീന്ദ്രനാഥ്.
ഈ വിഷയത്തിലെ ഉർവശിയുടെ പ്രതികരണം തന്നെ കൂടുതൽ വേദനിപ്പിച്ചുവെന്നും, കഷ്ടപ്പെട്ടുണ്ടാക്കിയ പ്രൊഫഷനെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന പേടികൊണ്ടാണ് ഇപ്പോൾ മറുപടി വിഡിയോ പങ്കുവയ്ക്കുന്നതെന്നും ദക്ഷ വ്യക്തമാക്കി. "ആശ' സിനിമയുടെ പ്രീ ലോഞ്ച് ഇവന്റിന്റെ ഭാഗമായി നടന്ന ഒരു സംഭവത്തിന്റെ പല ഭാഗങ്ങളും പല വളച്ചൊടിക്കലുകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്.
അത് എന്റെ മെന്റൽ ഹെൽത്തിനെയും ഞാൻ ഇത്രയും വർഷമായി ഉണ്ടാക്കിയെടുത്ത കരിയറിനെയും ബാധിക്കുമോ എന്ന പേടി കൊണ്ടാണ് ഇപ്പോൾ ഞാൻ ഈ വിഡിയോ ചെയ്യുന്നത്. ഇതുവരെ ഈ സംഭവത്തെ അനുകൂലിച്ചും തമാശയായുമൊക്കെയാണ് കണ്ടിരുന്നതും പ്രതികരിച്ചിരുന്നതും. അതിനു പ്രധാന കാരണം തൊട്ടപ്പുറത്ത് നിൽക്കുന്നത് ഇതിഹാസ നടിയായ ഉർവശി ചേച്ചിയാണെന്നതു തന്നെയാണ്.
എല്ലാവരെയും പോലെ ഞാൻ ഒരുപാട് ബഹുമാനിക്കുന്ന നടിയാണ് ഉർവശി ചേച്ചി. മാത്രമല്ല ഒരു സിനിമയുടെ റിലീസ് സമയത്ത് ഇതുപോലുള്ള വിവാദങ്ങൾ കൂടുതലായി ഉണ്ടാകാറുമുണ്ട്. അനാവശ്യമായ ഡ്രാമകൾ വേണ്ടെന്നു വച്ചിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഉർവശി ചേച്ചി പറഞ്ഞ ചില കാര്യങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു.
ലോഞ്ച് ഇവന്റിൽ സദസിലുണ്ടായിരുന്ന ഒരു അമ്മ മലയാളത്തിൽ പറയൂ എന്ന ആംഗ്യം കാണിച്ചു, അതു കൊണ്ടാണ് താൻ അന്ന് അങ്ങനെ പറഞ്ഞത് എന്നായിരുന്നു ഉർവശി ചേച്ചി അഭിമുഖത്തിൽ പറഞ്ഞത്. എന്തുകൊണ്ടോ എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ പ്രശ്‌നമായിരിക്കാം. കാരണം സ്റ്റേജിൽ നിന്നും ബാരിക്കേഡ് കെട്ടി തിരിച്ചിടത്താണ് ആളുകൾ നിന്നിരുന്നത്.
അവിടെ നിന്ന് ഒരാൾ വാ കൊണ്ട് അങ്ങനെയൊരു ആക്ഷൻ കാണിച്ചാൽ സ്റ്റേജില്‍ നിൽക്കുന്ന ആൾക്ക് അത് കാണാൻ കഴിയുമോ എന്ന് എനിക്കറിയില്ല. പക്ഷേ സോഷ്യൽ മീഡിയയിലൂടെ ഈ ഇവന്റിന്റെ ഫുൾ വിഡിയോ കണ്ടു നോക്കുമ്പോൾ അത്തരത്തിലുള്ള ഒരു ഓഡിയൻസിന്റെ അപേക്ഷയോട് ചേച്ചി പ്രതികരിക്കുന്നതായി ഒരിടത്തും കാണാൻ സാധിക്കുന്നില്ല.
പോട്ടെ ഇനി അങ്ങനെയൊരമ്മ ഇതുപോലെ അപേക്ഷിച്ചുവെന്നു തന്നെയിരിക്കട്ടെ. അങ്ങനെയാണെങ്കിൽ തന്നെ ഉർവശിച്ചേച്ചിക്ക് എന്നെ കൈ കാണിച്ചൊന്ന് വിളിച്ചാൽ മതിയായിരുന്നു. ഉർവശി ചേച്ചിയ്‌ക്കോ പരിപാടിയുടെ ഓർഗനൈസേഴ്‌സിൽ ആർക്കെങ്കിലുമോ എന്നോട് അത് അടുത്തേക്ക് വിളിച്ച് പറഞ്ഞ് മലയാളത്തിൽ പറയാൻ നിര്‍ദേശിച്ചു കഴിഞ്ഞാൽ തീരാവുന്ന ഒരു പ്രശ്നമേ ഉണ്ടായിരുന്നൊള്ളൂ.
ഇതൊരു തമാശയായി മാത്രം കാണാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ എന്നോട് പറഞ്ഞ ടോണിന്റെ പ്രശ്‌നമാകാം അത് സാധിക്കുന്നില്ല. പലയിടത്തു നിന്നും പലരും ചോദിച്ചിരുന്നു എന്തിനാണ് ഈ ഇവന്റിൽ ഇംഗ്ലിഷിൽ സംസാരിച്ചത് എന്ന് ചോദിക്കുന്നവരുണ്ട്. അതിന് കുറച്ച് കാരണങ്ങളുണ്ട്. ‘ആശ’ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസ് ചെയ്യുന്ന ചിത്രമാണ് എന്നതാണ് ഒന്ന്.
ഇവന്റ് നടന്ന ലുലു മാളിൽ കേരളത്തിന് പുറത്തുനിന്നുള്ള ഒരുപാട് ആളുകൾ വരുന്നതാണ്. അവർ കൂടി ഓഡിയൻസിലുണ്ടാകാറുണ്ട്. ഇതിനേക്കാളെല്ലാം ഉപരിയായി സംഘാടകർ എന്നോട് ഇംഗ്ലീഷിലും മലയാളത്തിലുമായി സംസാരിക്കാനാണ് ആവശ്യപ്പെട്ടത്. അത് അനുസരിച്ചാണ് ഞാൻ അവതരിപ്പിച്ചത്. വിഷമമായെങ്കിൽ എന്തുകൊണ്ട് അപ്പോൾ പ്രതികരിച്ചില്ല എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത്, ആ സന്ദർഭത്തിൽ മറ്റെന്താണ് എനിക്ക് ചെയ്യാനാവുക എന്നാണ്.
കഴിഞ്ഞ അഞ്ച് വർഷങ്ങളായി കഠിനാധ്വാനവും ദൈവാനുഗ്രഹവും കൊണ്ട് ആയിരത്തിലധികം പരിപാടികൾക്ക് ആങ്കർ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഈ എക്‌സ്പീരിയൻസിൽ നിന്നും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ള കാര്യം നമ്മുടെ വ്യക്തിപരമായ വികാരങ്ങൾക്ക് സ്റ്റേജിൽ പ്രസക്തിയില്ല എന്നാണ്.
പ്രോഗ്രാം ആദ്യാവസാനം ഏറ്റവും മനോഹരമായി ആ പരിപാടി അവതരിപ്പിച്ച് വിജയിപ്പിക്കുക എന്നതാണ് ഒരു ആങ്കറുടെ ജോലി എന്നാണ് ഞാൻ മനസിലാക്കുന്നത്. അതുകൊണ്ടാണ് ആ സമയത്ത് കൂളായി പ്രതികരിക്കാൻ ശ്രമിച്ചത്. ചില അഭിമുഖങ്ങളിൽ ഉർവശിച്ചേച്ചി എന്നെക്കുറിച്ച് നന്നായി പറയുന്നതും കണ്ടു. ചിലതിൽ ആശങ്കപ്പെടുത്തുന്നതുമായ പ്രസ്താവനകൾ കണ്ടു. സോഷ്യൽമീഡിയയിൽ വർക്ക് ചെയ്തിരുന്ന ഒരാളാണ് ഞാനും.
എനിക്കറിയാം അതിലുള്ളവരുടെ മൈൻഡ് സെറ്റ്. അതുകൊണ്ട് മനഃപൂർവം ഇങ്ങനെ ചിത്രീകരിക്കുന്നതാണോ എന്നും മനസ്സിലാകുന്നില്ല. പക്ഷേ ഈ കരിയർ എന്റെ വരുമാന മാർഗം കൂടിയാണ്. അതിനെ കൂടി ബാധിക്കാൻ തുടങ്ങിയിരിക്കുന്നതിനാലാണ് ഇപ്പോൾ ഇങ്ങനെ പ്രതികരിച്ചത്. സപ്പോർട്ട് ചെയ്ത് സംസാരിച്ച എല്ലാവർക്കും നന്ദി".- ദക്ഷ രവീന്ദ്രനാഥ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates