Bhagyaraj, Rajinikanth 
Entertainment

ജയലളിതയുടെ ആളുകള്‍ രജനിയെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി തല്ലി; അന്ന് രക്ഷകനായത് ഭാഗ്യരാജ്; ആ നന്ദി മറക്കാതെ തലൈവരും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തമിഴ് സിനിമയുടെ തിരക്കഥൈ മന്നന്‍ കെ ഭാഗ്യരാജിന് ഇനി ഓര്‍മകളില്‍ വിശ്രമം. തമിഴ് സിനിമയുടെ ഐക്കണുകളിലൊരാളാണ് ഭാഗ്യരാജ്. നടനും സംവിധായകനായും തിരക്കഥാകൃത്തായും അദ്ദേഹം തമിഴ് സിനിമയുടെ മുഖച്ഛായ തന്നെ എന്നന്നേക്കുമായി മാറ്റിയെഴുതുകയായിരുന്നു.

ഈ വര്‍ഷമായിരുന്നു ഭാഗ്യരാജ് തന്റെ കരിയറിന്റെ അമ്പതാം വര്‍ഷം ആഘോഷിച്ചത്. ഈ ചടങ്ങില്‍ വച്ചു തന്നെ അദ്ദേഹം സംവിധാനത്തിലേക്കുള്ള തിരിച്ചുവരവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് കാത്തു നില്‍ക്കാതെയാണ് അദ്ദേഹം യാത്രയായത്.

തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും മികച്ച തിരക്കഥാകൃത്താണ് ഭാഗ്യരാജെന്നാണ് രജനികാന്ത് പറഞ്ഞിട്ടുള്ളത്. വളരെ അടുത്ത ബന്ധമായിരുന്നു രജനികാന്തും ഭാഗ്യരാജും തമ്മിലുണ്ടായിരുന്നത്. തന്റെ പല ഹിറ്റ് സിനിമകളുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ഭാഗ്യരാജിന്റെ നിര്‍ദ്ദേശങ്ങളും തിരുത്തലുകളും ഉണ്ടായിട്ടുണ്ടെന്ന് രജനി പറഞ്ഞിട്ടുണ്ട്.

ഒരിക്കല്‍ തന്നെ വലിയൊരു ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷിച്ച കഥയും ഭാഗ്യരാജിന്റെ കരിയറിന്റെ സുവര്‍ണ ജൂബിലി ആഘോഷ വേളയില്‍ രജനികാന്ത് പങ്കുവച്ചിരുന്നു. തനിക്ക് ഒരിക്കലും ഭാഗ്യരാജിനെ മറക്കാന്‍ സാധിക്കില്ലെന്നും അന്ന് രക്ഷിച്ചതിന്റെ നന്ദി എന്നുമുണ്ടാകുമെന്നുമാണ് രജനികാന്ത് പറഞ്ഞത്. ആ വാക്കുകളിലേക്ക്:

ഭാഗ്യരാജിനെ എനിക്ക് ജീവിതത്തില്‍ മറക്കാന്‍ സാധിക്കില്ല. ഈയ്യൊരു കാര്യം പറയാനാണ് ഇന്ന് വന്നത്. എന്നെങ്കിലും എവിടെയെങ്കിലും ഇക്കാര്യം പറയണമെന്നുണ്ടായിരുന്നു. ജനങ്ങള്‍ ഇത് അറിയണം. അതിന് അനുയോജ്യമായ ഇടം ഈ പരിപാടിയാണ്. 1995ല്‍ ശിവാജി സാറിന് ഷെവലിയാര്‍ പട്ടം ലഭിച്ചു. അദ്ദേഹത്തെ അനുമോദിക്കാന്‍ തമിഴ് സിനിമയും സര്‍ക്കാരും ചേര്‍ന്നൊരു പരിപാടിയൊരുക്കി. മുഖ്യമന്ത്രിയാണ് മുഖ്യാതിഥി.

മൂന്ന് ബസിലാണ് ആര്‍ട്ടിസ്റ്റുകളെല്ലാം പോകുന്നത്. എല്ലാവരും സംസാരിച്ച ശേഷം നന്ദി പറയാന്‍ എന്നോട് ആവശ്യപ്പെട്ടു. സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി ജയലളിതയെ കണ്ട് ആവേശം കയറി ഞാനിത്തിരി സംസാരിച്ചു. ദേഷ്യത്തിന് ആയുസ് കുറവാണ്. പക്ഷെ ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ക്ക് ആയുസ് വളരെ കൂടൂതലാണ്. അതിനാലാണ് ദേഷ്യം വരുമ്പോള്‍ സംസാരിക്കുന്ന വാക്കുകള്‍ അളന്നുമുറിച്ചുള്ളതാകണമെന്ന് മുതിര്‍ന്നവര്‍ പറയുന്നത്.

ആവേശത്തില്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ മുഖ്യമന്ത്രിയെ ബാധിച്ചു. ശിവാജി സാറിന്റെ പരിപാടിയായിരുന്നുവെങ്കിലും അവരുടെ പാര്‍ട്ടി പ്രവര്‍ത്തകരും അണികളുമെല്ലാം ഉണ്ടായിരുന്നു. ഞാന്‍ സംസാരിച്ച് ഇരുന്നു. എല്ലാവരുടേയും മുഖത്ത് വല്ലായ്മയുണ്ട്. അടുത്തിരുന്ന ശ്രീദേവി എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. അത് കഴിഞ്ഞ് ഓപ്പണ്‍ ജീപ്പില്‍ കയറി എല്ലാവരേയും അഭിവാദ്യം ചെയ്യണം. എന്നോട് വരേണ്ടെന്ന് ഒന്നു രണ്ടു പേര്‍ പറഞ്ഞു. പക്ഷെ ഞാന്‍ വരുമെന്ന് പറഞ്ഞ് ജീപ്പില്‍ കയറി. ചിലര്‍ കല്ലെറിയുകയും ചീത്ത വിളിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

ബാഷയൊക്കെ റിലീസായ സമയമാണ്. ആരാധകര്‍ എന്നെ വളഞ്ഞു. അവര്‍ എന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ തിരക്ക് കൂട്ടുന്നതിനിടെ താരങ്ങള്‍ വന്ന മൂന്ന് ബസും തിരികെ പോയി. ഞാനുള്ള ജീപ്പ് ഏത് വഴി പോകണമെന്ന് അറിയാത്തവിധം അതിലേയും ഇതിലേയും പോവുകയാണ്. പോകുന്ന വഴിയെല്ലാം എന്റെ തലക്കിട്ട് അടിക്കുകയും പുറത്ത് തല്ലുകയുമൊക്കെ ചെയ്യുന്നുണ്ട്. കൂട്ടത്തില്‍ തെറിവിളിയും. വണ്ടി അതിലേയും ഇതിലേയും പോവുകയാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. അപ്പോള്‍ ഞാനൊരു ശബ്ദം കേട്ടു.

എവിടെ പോവുകയാണ് എന്ന് ചോദിച്ചു കൊണ്ട് ഒരാള്‍ ഓടി വരുന്നു. നോക്കുമ്പോള്‍ ഭാഗ്യരാജാണ്. അപ്പോള്‍ അവിടെയൊരു പൊലീസ് ജീപ്പുണ്ടായിരുന്നു. അതിലൊരു എസ്ഐയും. അദ്ദേഹം എല്ലാം കണ്ടു കൊണ്ടു നില്‍ക്കുകയാണ്. മുഖ്യമന്ത്രിയ്ക്കെതിരെയാണ് സംസാരിച്ചത്. ഇയാളെ സഹായിച്ചാല്‍ പണി കളയുമോ എന്ന പേടിയായിരിക്കാം. അദ്ദേഹം ഒന്നും ചെയ്യാതെ നില്‍ക്കുകയാണ്. ഭാഗ്യരാജ് അദ്ദേഹത്തോട് ദേഷ്യപ്പെട്ടു. ഒരു കലാകാരനോട് ചെയ്യുന്നത് കണ്ടിട്ടും ഇടപെടാതെ നോക്കി നില്‍ക്കുകയാണോ? അദ്ദേഹത്തെ പൊലീസ് ജീപ്പില്‍ വീട്ടില്‍ കൊണ്ടുപോയി വിടൂ എന്ന് പറഞ്ഞു. ഇല്ലെങ്കില്‍ നാളെ ഇക്കാര്യം മിഡിയയോട് പറയും, ഫിലിം ഇന്‍ഡസ്ട്രി മുഴുവന്‍ ഇളകും എന്നും പറഞ്ഞ് വിരട്ടി.

അങ്ങനെയാണ് എന്നെ ജീപ്പില്‍ നിന്നും ഇറക്കി കൊണ്ടു വരുന്നത്. ഭാഗ്യരാജ് തന്നെ വേറൊരു വണ്ടി അറേഞ്ച് ചെയ്ത് എന്നെ അവിടെ നിന്നും കയറ്റി വിട്ടു. വീട്ടില്‍ ചെന്നയുടനെ ഫോണ്‍ ചെയ്യണം എന്നു പറഞ്ഞു. പൊലീസുകാരനോടും എന്നെ കൊണ്ടാക്കി വിടണമെന്നും വീടെത്തിയ ഉടനെ വിളിക്കണമെന്നും പറഞ്ഞു. അങ്ങനെയാണ് എന്നെ അവിടെ നിന്നും രക്ഷിച്ചു കൊണ്ടു വരുന്നത്. അത് എനിക്ക് മറക്കാനാകില്ല. നന്ദി പറഞ്ഞാല്‍ മതിയാകില്ല.

Bhagyaraj once saved Rajinikanth from Jayalalitha's men.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ് സിനിമയുടെ 'തിരക്കഥെെ മന്നന്‍' ഇനി ഓർമ; ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി; സംശയം മുന്‍ ഉദ്യോഗസ്ഥനിലേയ്ക്ക്

'എന്റെ പിഴ... എന്റെ പിഴ'...; ​ഗോൾ വഴങ്ങി വില്ലനായി; കളിക്കിടെ സ്വയം മാറി ഉറു​ഗ്വെ ​ഗോളി മുസ്‍ലേര

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി

എണ്ണവില കുത്തനെ ഇടിഞ്ഞു, 72 ഡോളറില്‍ താഴെ; എന്തുകൊണ്ട് ഇന്ത്യയില്‍ വില കുറയുന്നില്ല?