ദേവദൂതന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന് വേണ്ടി കഥ മാറ്റി എഴുതേണ്ടി വന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍. ദേവദൂതൻ മികച്ച ചിത്രമാകേണ്ട സിനിമയായിരുന്നുവെന്നും സിനിമ പരാജയപ്പെട്ടതിന് പിന്നാലെ താന്‍ വിഷദത്തിലായെന്നും സിബി മലയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു.
'ഞാന്‍ മനസില്‍ ആദ്യമായി പ്ലാന്‍ ചെയ്ത ചിത്രം 'മുത്താരംകുന്ന് പിഒ' അല്ല. തുടക്കത്തില്‍ അത് മറ്റൊരു കഥയായിരുന്നു, ഒടുവില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതൻ ആയി ആ ചിത്രം യാഥാര്‍ഥ്യമായി. ഏഴ് വയസുള്ള ഒരു കുട്ടി അവന്റെ സ്വപ്‌നങ്ങളിലൂടെ സംഭവങ്ങളെ ഓര്‍ത്തെടുക്കുന്നതായിരുന്നു യഥാര്‍ഥ കഥ. നസീറുദ്ദീന്‍ ഷായെയും മാധവിയെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. അതേ തിരക്കഥയിൽ ചെയ്തിരുന്നെങ്കിൽ ദേവദൂതൻ ഒരു മികച്ച ചിത്രമാകുമായിരുന്നു'- സിബി മലയില്‍ വെളിപ്പെടുത്തി.
'നിർമ്മാതാവ് സിയാദ് കോക്കര്‍ ഒരു വ്യത്യസ്തമായ ചിത്രം ചെയ്യണമെന്ന് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാൻ പ്ലാന്‍ ചെയ്ത ദേവദൂതന്റെ സ്‌ക്രിപ്റ്റിനെ കുറിച്ച് അദ്ദേഹവുമായി ആലോചിക്കുന്നത്. മോഹന്‍ലാലിന് സബ്ജക്ടറ് ഇഷ്ടമായി. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ ആ കഥാപാത്രം ഏൽപ്പിക്കുന്നതിൽ മടിച്ചിരുന്നു. കാരണം ആ കഥാപാത്രം അദ്ദേഹത്തിന് ഒട്ടും യോജിക്കുമെന്ന് എനിക്ക് തോന്നിയില്ല. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇമേജിന് വേണ്ടി കഥാപാത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്താൻ അദ്ദേഹം നിര്‍ദേശിച്ചു. നിര്‍മാതാവിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു.
തുടര്‍ന്ന് കഥയിലെ സുപ്രധാന ഭാഗങ്ങള്‍ മാറ്റിയെഴുതേണ്ടി വന്നു. തിരക്കഥയില്‍ തമാശകള്‍ തിരുകിക്കയറ്റി. കൂടാതെ അദ്ദേഹത്തിന്റെ ഹിറോ ഇമേജിന് ചേരുന്ന രീതിയില്‍ കഥാപാത്രത്തെ കോളജിലെ മുന്‍ വിദ്യാര്‍ഥിയാക്കി. കഥാകൃത്ത് രഘുനാഥ് പാലേരിയും ഞാനും ഈ മാറ്റത്തില്‍ ഒട്ടും തൃപ്തരായിരുന്നില്ല. ചിത്രത്തിന്റെ പരാജയം നിര്‍മാതാവിനെയും തന്നെയും ബാധിച്ചിരുന്നുവെന്നും താന്‍ വിഷാദത്തിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങള്‍ ഇന്ന് ആ സിനിമ ഏറ്റെടുക്കുന്നത് കാണുമ്പോള്‍ വിരോധാഭാസമായി തോന്നുന്നു'. ഇന്ന് ജനങ്ങള്‍ ചിത്രം ആസ്വദിക്കുന്നു എന്നത് അന്നത്തെ നഷ്ടത്തിന് പകരമാവില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മോഹന്‍ലാലും മമ്മൂട്ടിയും
അവരെ രണ്ട് പേരെയും സംബന്ധിച്ച് സിനിമ ഒരു പ്രോഫഷനല്ല, അവര്‍ അതിലാണ് ജീവിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഒരു സ്വാഭാവിക ഒഴുക്കുണ്ട്. വളരെ വേഗത്തില്‍ കഥാപാത്രത്തിലേക്ക് മാറാന്‍ അദ്ദേഹത്തിന് സാധിക്കും. മറുവശത്ത്, പുതുമകളും വെല്ലുവിളികളും തേടുന്ന താരമാണ് മമ്മൂട്ടി. നിങ്ങള്‍ ഇന്ന് മമ്മൂട്ടിയെ കണ്ടുമുട്ടിയാല്‍ അദ്ദേഹം അടുത്ത കഥാപാത്രം അല്ലെങ്കില്‍ അടുത്ത പ്രോജക്ടിന് വേണ്ടിയുള്ള തയ്യാറെടുപ്പിലോ ആലോചനയിലോ ആയിരിക്കും. ഇവര്‍ രണ്ടു പേരുടെയും ഈ കഴിവുകളാണ് ഇരുവരെയും ഈ രംഗത്ത് ഇത്രയും കാലം പിടിച്ചുനിര്‍ത്തുന്നത്. വളരെ കുറച്ചു അഭിനേതാക്കള്‍ക്ക് മാത്രമാണ് ആ നിലയിലേക്ക് ഉയരാന്‍ സാധിച്ചിട്ടുള്ളത്.
കഴിഞ്ഞ 30 വർഷമായി മമ്മൂട്ടിയുമൊത്ത് സിനിമകൾ സംഭവിച്ചിട്ട്. അദ്ദേഹവുമായി ഇടയ്ക്കൊരു ചിത്രം പ്ലാൻ ചെയ്തിരുന്നു. ഡോ. വിപി ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കി. എന്നാൽ ചില കാരണങ്ങളാൾ ആ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയുമായി ഒരു ചിത്രം ആലോചിക്കുന്നുണ്ട്. നിര്‍മാതാവ് ഹേമന്ത് കുമാറും മമ്മൂട്ടിയുമായി അക്കാര്യങ്ങള്‍ ചര്‍ച്ച തുടരുകയാണ്. എന്നാൽ മോഹന്‍ലാലിനെ ഇപ്പോൾ പണ്ടത്തെ പോലെ കിട്ടാറില്ല. സിബി മലയിൽ- മോഹൻലാൽ ചിത്രം സംഭവിക്കാത്തിന് അത് ഒരു കാരണമാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates