സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതകഥ സിനിമയാകുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സംവിധായകൻ അരുൺ മതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ് ആണ് ഇളയരാജയായി ചിത്രത്തിലെത്തുന്നത്. എന്നാൽ അടുത്തിടെ ചിത്രത്തിൽ നിന്ന് അരുൺ പിന്മാറിയെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്. അരുൺ തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചു. നിലവിൽ ലോകേഷ് കനകരാജ് ആദ്യമായി നായകനായി എത്തുന്ന 'ഡിസി' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അരുൺ.
ഈ ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയാലുടൻ ഇളയരാജ ബയോപ്പിക്കിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. കാപ്റ്റൻ മില്ലറിന് ശേഷം ധനുഷും അരുണും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2024 ലാണ് ചിത്രം പ്രഖ്യാപിച്ചത്. ഛായാഗ്രാഹകൻ നീരവ് ഷാ, പ്രൊഡക്ഷൻ ഡിസൈനർ മുത്തുരാജ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണെന്ന് നിർമാതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഇളയരാജ ബയോപ്പിക്കിന് പുറമെ കൈനിറയെ ചിത്രങ്ങളാണ് ധനുഷിന്റേതായി ലൈൻ അപ്പിലുള്ളത്.
വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന കാര. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഡി55, തമിഴരശൻ പച്ചമുത്തുവിനൊപ്പമുള്ള പുതിയ ചിത്രം, കർണന് ശേഷം മാരി സെൽവരാജിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം തുടങ്ങി നിരവധി സിനിമകൾ നടന്റേതായി വരാനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates