ശ്രീനിവാസൻ കഥയെഴുതി 1988 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'പട്ടണപ്രവേശം'. ചിത്രത്തിൽ സിഐഡിമാരായെത്തിയ വിജയനും (ശ്രീനിവാസൻ) ദാസനും (മോഹൻലാൽ) ആരാധകരുള്ളതു പോലെ തന്നെ കൾട്ട് ആരാധകരുള്ള രണ്ട് കഥാപാത്രങ്ങളാണ് പ്രഭാകരനും (കരമന ജനാർദ്ദനൻ) അനന്തൻ നമ്പ്യാരും (തിലകൻ). പ്രഭാകരനും അനന്തൻ നമ്പ്യാരും തമ്മിലുള്ള ഡയലോഗ് പോലും മലയാളികൾക്ക് കാണാപാഠമാണ്.
ഇപ്പോഴിതാ ഈ കഥാപാത്രങ്ങളെ വച്ച് താനൊരു സ്പിൻ ഓഫ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്.
"അച്ഛൻ ശരിക്കും ആർട്ട് ഹൗസ് പ്രൊഡക്ട് ആണ്. അവിടുന്ന് വന്നിട്ട് കൊമേഴ്സ്യൽ സിനിമയിലേക്ക് സ്വിച്ച് ചെയ്ത ആളാണ്. പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവരുടെ പ്രചോദനം കൊണ്ട് കൊമേഴ്സ്യൽ സിനിമയിലേക്ക് മാറിയ ആളാണ്. അതിന് മുൻപ് അച്ഛൻ സീരിയസ് സിനിമയുടെ വക്താവ് ആണ്. അവിടെ നിന്നാണ് തമാശ എഴുതി തുടങ്ങുന്നത്.
അതും അന്നത്തെ സോ കോൾഡ് റിയലിസ്റ്റിക് സിനിമകളാണ്. അതുവരെ നാടക രീതിയിൽ സംസാരിച്ചു കൊണ്ടിരുന്ന മലയാള സിനിമയെ, സാധാരണക്കാർ സംസാരിക്കുന്ന ഭാഷയിലേക്ക്, സിനിമയുടെ ഭാഷ കൊണ്ടെത്തിച്ചത് അച്ഛനാണ്. പ്രഭാകരന്റെയും അനന്തൻ നമ്പ്യാരുടെയും സൗഹൃദം. അതെന്ത് ക്ലാസിക് സൗഹൃദമാണ്.
കള്ളക്കടത്തിലൂടെ സൗഹൃദമുണ്ടാവുകയാണ്. കഞ്ചാവ് പിടിച്ചു എന്ന് പറയുമ്പോൾ പ്രഭാകരൻ പറയുന്നുണ്ട്, 'ഈ ദുരവസ്ഥയൊക്കെ മാറാൻ ഒന്ന് ഗുരുവായൂരപ്പന്റെ അടുത്ത് പോയി പ്രാർഥിക്കണമെന്ന്'. വിജയവാഡയിലെ കാസിനോയിൽ വച്ച് ഇവർ കണ്ടുമുട്ടുന്നതൊക്കെ വച്ച് ഞാനൊരു സ്പിൻ ഓഫ് ആലോചിച്ചിരുന്നു. കുറച്ചു വർഷം മുൻപ്. ഷമ്മി ചേട്ടനെയും സുധീർ കരമനെയെയും വച്ച്.
പ്രഭാകരന്റെയും അനന്തൻ നമ്പ്യാരുടെയും കഥ. ഇവരുടെ സുഹൃത്ത്ബന്ധത്തിന്റെ കഥ. അച്ഛനെഴുതിയ സിനിമകളിൽ തന്നെ ഒരു നൂറ് കഥയുണ്ട്. പുള്ളിക്ക് ക്ലാസുകളോ കൾട്ടുകളോ ഒന്നും ഉണ്ടാക്കാൻ അറിയാത്തതു കൊണ്ടൊന്നുമല്ല. പുള്ളി അന്നും ഇന്നും ആൾക്കാരെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രമാണ് സിനിമ ഉണ്ടാക്കുന്നത്. ചിരിപ്പിക്കാനും രസിപ്പിക്കാനും വേണ്ടിയാണ് പുള്ളി സിനിമ എഴുതിയത്.
ഇതൊക്കെ ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഞാനൊന്ന് ഷെയർ ചെയ്തു എന്നേ ഉള്ളൂ. എന്റെ സിനിമ ഇതാണ് നിങ്ങളിത് കാണൂ എന്നല്ല. പുള്ളിയുടെ സിനിമ അന്നുമിന്നും, പുള്ളിയുടെ ഐഡിയോളജി വച്ചു നോക്കുമ്പോൾ പുള്ളി വേറെ ഏതോ ലെവലിലും അദ്ദേഹം എഴുതുന്ന സിനിമകളൊക്കെ പലപ്പോഴും ഭയങ്കര അടിവേരിൽ നിന്നുള്ള അല്ലെങ്കിൽ ആളുകൾക്ക് ദഹിക്കുന്ന തരത്തിലുള്ളതാണ്.
അച്ഛന്റെ എഴുത്ത് കീറിമുറിച്ച് നോക്കിക്കഴിഞ്ഞാൽ മനസിലാകും, പുള്ളി എത്രമാത്രം നമ്മളെ ചിന്തിപ്പിച്ചിട്ടുണ്ടെന്ന്. അതൊരു അപൂർവമായ കൂടിച്ചേരലാണ്. ചിരിയുടെയും ചിന്തയുടെയും അപൂർവ കൂടിച്ചേരൽ. ശ്രീനിവാസൻ എന്ന എഴുത്തുകാരന്റെ ആരാധകനായിട്ടാണ് ഞാൻ ഈ പറയുന്നത്". -ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates