Dominic Arun വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ഇനിയും ഇങ്ങനെ ഇരിക്കരുത്, നിന്റെ വട്ട് പരിപാടികള്‍ കൊണ്ടുവാ, പ്രേക്ഷകര്‍ റെഡിയാണ്'; എന്നെ തിരിച്ചു കൊണ്ടുവന്നത് ടൊവിയുടെ വാക്കുകള്‍!

ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ആദ്യ സിനിമയുടെ പരാജയത്തില്‍ നിന്നും ഡൊമിനിക് അരുണ്‍ തിരികെ വന്നത് മലയാള സിനിമയുടെ ഗതി തന്നെ മാറ്റിക്കൊണ്ടാണ്. തരംഗം പുറത്തിറങ്ങിയ എട്ട് വര്‍ഷത്തിന് ശേഷമാണ് ഡൊമിനിക് അരുണ്‍ ലോക ചാപ്റ്റര്‍ 1: ചന്ദ്രയുമായെത്തുന്നത്. കേരളവും കടന്ന് പാന്‍ ഇന്ത്യന്‍ വിജയമായി മാറിയിരിക്കുകയാണ് ലോക. 200 കോടി ക്ലബ്ബില്‍ ഇടം നേടിയ സിനിമ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്കുള്ള കുതിപ്പിലാണ്.

തരംഗത്തിനും ലോകയ്ക്കും ഇടയിലെ എട്ടുവര്‍ഷക്കാലം ഡൊമിനിക് അരുണിനെ സംബന്ധിച്ച് പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. രണ്ട് സിനിമകള്‍ അവസാന നിമിഷം മാറിപ്പോയി. ഇടയ്ക്കും കൊവിഡും വന്നു. മാനസികമായി തകര്‍ന്നിരിക്കുന്ന ആ സമയത്ത് ഒരിക്കല്‍ ടൊവിനോയെ കാണാന്‍ പോകുന്നതിന് പിന്നാലെയാണ് ഡൊമിനിക്കിന്റെ മനസിലേക്ക് ലോക കടന്നു വരുന്നത്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് ഡൊമിനിക് അരുണ്‍ സംസാരിക്കുന്നുണ്ട്.

''ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു. തരംഗത്തിന്റെ വാണിജ്യ പരാജയം എന്നെ സാരമായി തന്നെ ബാധിച്ചിരുന്നു. അതും എന്തൊക്കയോ പുതിയത് കൊണ്ടുവരാന്‍ ശ്രമിച്ച സിനിമയാണ്. പക്ഷെ അത് വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെട്ടില്ല. ആ സിനിമയ്ക്കായി കുറച്ച് ആരാധകരുണ്ടെന്നത് ശരി തന്നെ. എങ്കിലും സാമ്പത്തികമായി വര്‍ക്ക് ആയ സിനിമയായിരുന്നില്ല. അതിനാല്‍ നമ്മുടെ വഴി ശരിയാണോ എന്ന് സ്വയം സംശയിച്ചിരുന്നൊരു ഘട്ടം എനിക്കുണ്ടായിരുന്നു. അതില്‍ നിന്നും പുറത്ത് വരാന്‍ കുറച്ച് സമയമെടുത്തു'' ഡൊമിനിക് അരുണ്‍ പറയുന്നു.

''നല്ല സുഹൃത്തുക്കള്‍ ചുറ്റുമുള്ളതിനാലും, കുടുംബം പിന്തുണച്ചതിനാലും പയ്യെ അതില്‍ നിന്നും പുറത്ത് കടക്കാനായി. പിന്നെ എഴുതാന്‍ തുടങ്ങി. ഇതായിരുന്നില്ല ആദ്യമെഴുതിയത്. അത് മറ്റൊരു നടനോട് പിച്ച് ചെയ്തിരുന്നു. 2019 ല്‍ ഷൂട്ട് ചെയ്യാനിരിക്കെയാണ് കൊവിഡ് വന്നത്. അതോടെ മുടങ്ങി. വേറൊരു പടവും അവസാന നിമിഷം മാറിപ്പോയി. നമുക്ക് കാണാന്‍ ഇഷ്ടമുള്ള സിനിമ ചെയ്താല്‍ മതി, അല്ലാതെ സിനിമ ചെയ്യാന്‍ വേണ്ടി സിനിമ ചെയ്യേണ്ടതില്ല എന്ന ചിന്താഗതി ആദ്യമേയുണ്ട്. ശരിയായി ഐഡിയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഈ ആശയം തോന്നിയതോടെ അതില്‍ അങ്ങ് ഹുക്ക്ഡ് ആയി'' എന്നും അദ്ദേഹം പറയുന്നു.

തല്ലുമാലയുടെ ലൊക്കേഷനില്‍ ടൊവിയേ കാണാന്‍ പോയി തിരിച്ചുവരുന്ന വഴിക്കാണ് ലോകയുടെ ആദ്യത്തെ ആശയമുണ്ടാകുന്നത്. മാനസികമായി മോശം അവസ്ഥയിലാകുമ്പോള്‍ വിളിക്കുകയും കാണാന്‍ പോവുകയും ചെയ്യുന്ന ആളാണ് ടൊവി. തിരിച്ചും അങ്ങനെയുണ്ട്. തുടക്കകാലത്ത് ടൊവിയും അങ്ങനെയായിരുന്നു. കണക്ട് ആയ രണ്ടു പേരാണ് ഞങ്ങള്‍ എന്നാണ് ഡൊമിനിക് അരുണ്‍ പറയുന്നത്.

''ടൊവിയാണ് പറഞ്ഞത്, എടാ നീ ഇനിയും ഇങ്ങനെ ഇരിക്കല്ലേ, നിന്റെ വട്ട് പരിപാടികളൊക്കെ കൊണ്ടുവാ, ഇവിടുത്തെ പ്രേക്ഷകര്‍ അതിനൊക്കെ റെഡിയാണ് എന്ന്. എന്തെങ്കിലുമൊക്കെ ആലോചിക്ക് എന്ന് പറഞ്ഞു. അവിടെ നിന്നും ഇറങ്ങി വരുന്ന വഴിക്കാണ്, എന്റെ സുഹൃത്ത് ജിതിന്‍ പുത്തന്‍പുരയ്ക്കലും ഒപ്പമുണ്ട്, ഇങ്ങനൊരു ഐഡിയ കിട്ടുന്നത്. പിന്നെ അത് വളര്‍ത്തിയെടുക്കുകയായിരുന്നു'' എന്നും ഡൊമിനിക് അരുണ്‍ പറയുന്നു.

Directro Dominic Arun recalls how Tovino Thomas helped him get out of a low phase after Tharangam failiure. He got the idea of Lokah after visiting Tovino in Thallumala location.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

SCROLL FOR NEXT