തെന്നിന്ത്യയൊട്ടാകെ ശ്രദ്ധേയനായ നടനാണ് കിഷോർ കുമാർ. വില്ലനായും സഹനടനായുമൊക്കെ കിഷോറിനെ സിനിമ പ്രേക്ഷകർക്ക് പരിചിതമാണ്. ഇപ്പോഴിതാ എംപുരാനിൽ താനുമുണ്ടെന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് കിഷോർ. കാർത്തിക് എന്ന കഥാപാത്രമായാണ് എംപുരാനിൽ കിഷോർ എത്തുന്നത്. മലയാളിയായ ഐബി ഓഫീസർ കാർത്തിക് എന്ന കഥാപാത്രത്തെയാണ് കിഷോർ എംപുരാനിൽ അവതരിപ്പിച്ചിരിക്കുന്നത്.
വൻ വിജയം നേടിയ ലൂസിഫറിൻറെ സീക്വൽ എന്ന നിലയിൽ എംപുരാൻറെ അവസരം വന്നപ്പോഴേ താൻ മറ്റൊന്നും ആലോചിക്കാതെ അത് സ്വീകരിച്ചെന്ന് കിഷോർ പറയുന്നു. മലയാളവും ഇംഗ്ലീഷും സംസാരിക്കേണ്ട കഥാപാത്രമാണ് ഇത്. രണ്ടിലും നീളം കൂടിയ ഡയലോഗുകളാണ് എനിക്കുണ്ടായിരുന്നത്. അതെന്നെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. മലയാളം ഒരു മലയാളിയെപ്പോലെ സംസാരിക്കേണ്ടതുണ്ടായിരുന്നു, അതും വേഗത്തിൽ.
ചിത്രീകരണത്തിനിടെ പൃഥ്വിരാജ് തന്നോട് ഏറ്റവുമധികം ആവശ്യപ്പെട്ടത് മലയാളം കുറച്ചുകൂടി വേഗത്തിൽ സംസാരിക്കാൻ ആയിരുന്നുവെന്നും കിഷോർ പറയുന്നു. മലയാളം വേഗത്തിൽ സംസാരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്നും കിഷോർ പറയുന്നു. അതിനായി താൻ ഒരുപാട് റിഹേഴ്സൽ നടത്തിയെന്നും കിഷോർ കൂട്ടിച്ചേർത്തു. ഒരു അഭിനേതാവ് തന്നെ സംവിധായകനായതാണ് എംപുരാന്റെ ഏറ്റവും വലിയ നേട്ടമെന്നും കിഷോർ വിഡിയോയിൽ പറയുന്നു.
പൃഥ്വിരാജിൻറെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിൻറെ രണ്ടാം ഭാഗം എന്നതു തന്നെ ആണ് എംപുരാന് ലഭിക്കുന്ന വൻ ഹൈപ്പിന് കാരണം. പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം കിഷോർ അഭിനയിക്കുന്ന മോഹൻലാൽ ചിത്രം കൂടിയാണ് എംപുരാൻ. പുലിമുരുകനിൽ ആർകെ എന്ന ഫോറസ്റ്റ് ഓഫീസറെയാണ് കിഷോർ അവതരിപ്പിച്ചത്.
മോഹൻലാലിൻറെ മുരുകനുമായി ഏറെ കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്ന, ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നുമായിരുന്നു അത്. മാർച്ച് 27 നാണ് എംപുരാൻറെ റിലീസ്. ഇനി ഒൻപത് കഥാപാത്രങ്ങളെക്കൂടിയാണ് അവതരിപ്പിക്കാൻ ഉള്ളത്. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates