

ന്യൂഡല്‍ഹി: കുറഞ്ഞ അസംസ്‌കൃത എണ്ണവില സ്ഥിരതയോടെ തുടരുകയാണെങ്കില്‍ ഇന്ധന വില കുറയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. 'വിതരണത്തിനായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംഭരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞ എണ്ണവില സ്ഥിരതയോടെ തുടരുകയാണെങ്കില്‍ ഞങ്ങള്‍ ഇത് പുനഃപരിശോധിക്കും,''- പുരി പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിന്റെ ഉച്ചസ്ഥായിയിലായിരുന്ന സമയത്ത് വാങ്ങിയ അസംസ്‌കൃത എണ്ണയാണ് എണ്ണ വിപണന കമ്പനികള്‍ ഇപ്പോഴും ശുദ്ധീകരിക്കുന്നത്. അതുകൊണ്ടാണ് അന്താരാഷ്ട്ര ക്രൂഡ് വിലയിലെ ഇടിവ് ഇതുവരെ ചില്ലറ ഇന്ധനവിലയില്‍ പ്രതിഫലിക്കാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജൂണ്‍ 30 വരെയുള്ള കാലയളവില്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവ ഉല്‍പ്പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ചതിലൂടെ എണ്ണ വിതരണ കമ്പനികള്‍ക്ക് 74,781 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. യുദ്ധസമയത്ത് എണ്ണ വിതരണ തടസ്സമോ, ക്ഷാമമോ, പെട്രോള്‍ പമ്പുകള്‍ക്ക് പുറത്ത് നീണ്ട ക്യൂവോ ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയിലെ ചില്ലറ ഇന്ധനവിലയില്‍ ലിറ്ററിന് ഏകദേശം 7.50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇന്ത്യയില്‍ പെട്രോള്‍ വിലയിലുണ്ടായ വര്‍ധന പല വികസിത രാജ്യങ്ങളിലെയും അയല്‍രാജ്യങ്ങളിലെയും വില വര്‍ധനയെ അപേക്ഷിച്ച് വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നിവയില്‍ നിന്ന് നമുക്ക് തുടങ്ങാം. കഴിഞ്ഞ നാലു മാസ കാലയളവില്‍ പെട്രോള്‍ വിലയില്‍ ഫ്രാന്‍സ് 17.74 ശതമാനം, ജര്‍മ്മനി 19.05 ശതമാനം, ഇറ്റലി 18.39 ശതമാനം, എന്നിങ്ങനെയാണ് വര്‍ധന ഉണ്ടായത്'- അദ്ദേഹം പറഞ്ഞു. പെട്രോള്‍ വില ഇക്കാലയളവില്‍ പാകിസ്ഥാനില്‍ 39.77 ശതമാനവും ശ്രീലങ്കയില്‍ 36.66 ശതമാനവും നേപ്പാളില്‍ 20.3 ശതമാനവും ബംഗ്ലാദേശില്‍ 42.69 ശതമാനവും വര്‍ധിച്ചതായും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates