G Venugopal and S Janaki 
Entertainment

'മനിതര്‍പോല്‍ കടവുള്‍ക്കും ഒരു ടൈം ഇര്ക്ക്'; കുസൃതിച്ചിരിയോടെ അമ്മ പറഞ്ഞു; ഓര്‍മകളിലൂടെ വേണുഗോപാല്‍

ഒരു കുസൃതിച്ചിരിയോടെ അവര്‍ മൊഴിഞ്ഞു, സീനിയര്‍ ഗായകര്‍ക്ക് ഭാരതരത്‌ന അവാര്‍ഡ് ലഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

എസ് ജാനകിയെ അനുസ്മരിച്ച് ഗായകന്‍ ജി വേണുഗോപാല്‍. സുവര്‍ണ്ണ സംഗീത കാലഘട്ടത്തിന്റെ രത്‌നഘചിതമാം ശബ്ദച്ചിറകിലേറി അവര്‍ നെയ്‌തെടുത്ത മനോഹര ഗാനങ്ങള്‍ക്ക് മരണമില്ലെന്നാണ് വേണുഗോപാല്‍ പറയുന്നത്. തന്റെ കുട്ടിക്കാലത്തെ ഗാനസുരഭിലമാക്കിയ പാട്ടുകാരില്‍ ബാബുരാജിന്റെ സംഗീതത്തില്‍ ജാനകിയമ്മയുടെ ഗാനങ്ങളുടെ സ്വാധീനവലയം ശക്തമാണ് എന്നും അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:

ജാനകിയമ്മയും യാത്രയായിരിക്കുന്നു. ഒരു സുവര്‍ണ്ണ സംഗീത കാലഘട്ടത്തിന്റെ രത്‌നഘചിതമാം ശബ്ദച്ചിറകിലേറി അവര്‍ നെയ്‌തെടുത്ത മനോഹര ഗാനങ്ങള്‍ക്ക് മരണമില്ല . 1994 ലായിരിക്കണം ഞാനാദ്യമായി ജാനകിയമ്മയോടൊത്ത് ഒരു ഭക്തിഗാന ആല്‍ബത്തില്‍ പാടുന്നത്, വിദ്യാദരന്‍ മാസ്റ്ററുടെ സംഗീതത്തില്‍. പഴയൊരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റിലീസ് ചെയ്‌തൊരു ആല്‍ബം . 'മനിതര്‍പോല്‍ കടവുള്‍ക്കും ഒരു ടൈം ഇര്ക്ക് ' . തന്റെ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ അമ്മ പറയുന്ന ഓര്‍മ്മ. അഭിരാമപുരത്തുള്ള അന്നത്തെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു.

വിസ്തൃതമായ അവരുടെ ലിവിംഗ് മുറിയിലെ സ്റ്റീരിയോ സിസ്റ്റത്തില്‍ 1960 കളില്‍ ലത മങ്കേഷ്‌ക്കര്‍ പാടി പ്രസിദ്ധമായ ഗാനങ്ങള്‍ പലതും ജാനകിയമ്മയുടെ ശബ്ദത്തില്‍, അതേ ഓര്‍ക്കസ്‌ട്രേഷനില്‍ കേള്‍പ്പിച്ചു. ഞാന്‍ ചോദിച്ചു. ഇത് റീ റിക്കാര്‍ഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകള്‍ എനക്കും തെരിയും' അമ്മ ചിരിച്ചു. ഒറിജിനല്‍ ഗാനങ്ങള്‍ ഒരു സ്റ്റീരിയോയില്‍ പ്ലേ ചെയ്യുമ്പോള്‍, ഓര്‍ക്കസ്ട്ര മാത്രം ഇന്നൊരു ടേപ്പ് റിക്കാര്‍ഡില്‍ റിക്കാര്‍ഡ് ചെയ്യും. ലതാജിയുടെ ശബ്ദത്തിന് പകരം ജാനകിയമ്മയുടെ സ്വരവും, ലൈവ് ആയി ഒരു മൈക്കിലൂടെ! അവിടെ സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമുള്ള സഹൃദയായ ഒരു ഗാന വിദ്യാര്‍ത്ഥിയെ ഞാന്‍ കാണുകയായിരുന്നു.

സ്വരലയയുടെ യേശുദാസ് അവാര്‍ഡ് വാങ്ങാന്‍ തിരുവനന്തപുരത്തെത്തിയ ജാനകിയമ്മയോടൊപ്പം രണ്ട് ഗാനമേളകളില്‍ പങ്കെടുക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി, കൊല്ലം കടപ്പാക്കടയിലും, പാലക്കാടും. മദ്രാസില്‍ ഭരണി സ്റ്റുഡിയോയില്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ മൂന്ന് ഡിവോഷനല്‍ ഗാനങ്ങള്‍ അമ്മയോടൊപ്പം പാടി റിക്കാര്‍ഡ് ചെയ്യാനുള്ളൊരു അസുലഭ സൗഭാഗ്യവും എനിക്ക് ലഭിച്ചു. 2013 ല്‍ കേന്ദ്ര ഗവണ്‍മെന്റ് ജാനകിയമ്മയ്ക്ക് പത്മഭൂഷന്‍ നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ സൗമ്യയായ് അവരത് നിരസിച്ചു.

അന്വേഷിച്ചു വന്ന മീഡിയ ക്യാമറകളോട് ഒരു കുസൃതിച്ചിരിയോടെ അവര്‍ മൊഴിഞ്ഞു, സീനിയര്‍ ഗായകര്‍ക്ക് ഭാരതരത്‌ന അവാര്‍ഡ് ലഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഗാനലോകവീഥികളിലെങ്ങും ദര്‍ശിക്കാത്ത ധൈര്യവും സത്യസന്ധതയും ജാനകിയമ്മുടെ പെരുമാറ്റത്തിലും വാക്കുകളിലും പ്രകടമായിരുന്നു. 2017ല്‍ താന്‍ സംഗീത രംഗത്ത് നിന്ന് വിരമിക്കുകയാണ്, ഇത് പുതിയ പാട്ടുകാര്‍ രംഗത്തേക്ക് കടന്നു വരാന്‍ വഴിയൊരുക്കുമെന്നാണ് വിശ്വാസമെന്ന് അവര്‍ പറഞ്ഞു.

33 സ്റ്റേറ്റ് അവാര്‍ഡുകള്‍, 3 നാഷണല്‍ അവാര്‍ഡുകള്‍, ഏതാണ്ട് 45000 ത്തോളം ഗാനങ്ങള്‍, ജാനകിയമ്മയുടേതായിട്ടുണ്ട്. സംഗീത പ്രേമികള്‍ക്കൊരിക്കലും മറക്കാനാകാത്ത , അവര്‍ ഇന്നും എന്നും മൂളി നടക്കുന്ന ഗാനങ്ങള്‍ . എന്റെ കുട്ടിക്കാലത്തെ ഗാനസുരഭിലമാക്കിയ പാട്ടുകാരില്‍ ബാബുരാജിന്റെ സംഗീതത്തില്‍ ജാനകിയമ്മയുടെ ഗാനങ്ങളുടെ സ്വാധീനവലയം ശക്തമാണ്.

പ്രിയ ഗായികയ്ക്ക് യാത്രാമൊഴി. സംഗീതത്തിന്റെ നീരാഴി നീന്തിക്കടന്ന് കാണാത്ത തീരങ്ങളിലെത്തിച്ചേര്‍ന്ന ജാനകിയമ്മ തന്റെ രത്‌നഘചിതമാം ഗാനച്ചിറകുകളാല്‍ അവിടവും സംഗീത നിര്‍ഭരമാക്കുമെന്നുറപ്പ്,

G Venugopal remembers S Janaki. Recalls the first time she visited him to her house.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഗ്രഹം പോലെ ജാനകിയമ്മ മടങ്ങി; അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത് കൊച്ചുമകള്‍; ഇനി ഓര്‍മകളില്‍...!

ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന 'ആദ്യ വനിത'! ബാറ്റിൽ മായാ ചരിത്രമെഴുതി 'യസ്തിക ഭാട്ടിയ'!

ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നിര്യാണം; ഖത്തറില്‍ പൊതുഅവധിയും നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും

'രേണുവിന് HER2 പോസിറ്റീവ്, മരുന്നിന് 202628 രൂപയാകും; നിങ്ങളുടെ ആര്‍ക്കും കാന്‍സര്‍ വരാതിരിക്കട്ടെ'; മറുപടിയുമായി സഹോദരി

ചരിത്ര ടെസ്റ്റില്‍ 83, 70 റണ്‍സ്... '300' റെക്കോര്‍ഡ് 'ബാറ്റ് ചെയ്ത്' ആഘോഷിച്ച് സ്മൃതി മന്ധാന