Hansika Krishna 
Entertainment

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

എന്റെ കോളേജിലെ ഡാന്‍സിങ് ക്വീന്‍ ഒടുവില്‍ ബിരുദം നേടിയിറങ്ങുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബിരുദധാരിയായി കോളജിന്റെ പടിയിറങ്ങി ഹന്‍സിക കൃഷ്ണ. തന്റെ ക്യാമ്പസ് കാലത്തെ അനുഭവങ്ങളും താന്‍ പഠിച്ച ജീവിത പാഠങ്ങളുമെല്ലാം പങ്കുവച്ചു കൊണ്ടുള്ള ഹന്‍സികയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. 17 വയസില്‍ കോളജിലേക്ക് കയറി വന്ന പെണ്‍കുട്ടി തിരിച്ചിറങ്ങുന്നത് കൂടുതല്‍ കരുത്തും ആത്മവിശ്വാസവും അറിവും നേടിയാണെന്നാണ് ഹന്‍സിക പറയുന്നത്. ആ വാക്കുകളിലേക്ക്:

എന്റെ കോളജിലെ ഡാന്‍സിങ് ക്വീന്‍ ഒടുവില്‍ ബിരുദം നേടിയിറങ്ങുകയാണ്. അങ്ങനെ എന്റെ കോളേജ് ജീവിതം അവസാനിച്ചിരിക്കുന്നു. 2026 ജൂണ്‍ ഒമ്പതിന് മികച്ചൊരു എ ഗ്രേഡോടെ ഞാന്‍ എന്റെ ബാച്ചിലര്‍ ഡിഗ്രി നേടിയിരിക്കുകയാണ്. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നു. എന്റെ കോളേജ് അനുഭവം വളരെ പെര്‍ഫെക്ടായിരുന്നുവെന്ന് എനിക്ക് പറയാനാകില്ല. പക്ഷെ, വളര്‍ച്ചയുണ്ടാക്കാനായ യാത്രയായിരുന്നു അതെന്ന് പറയാം. ഓരോ സെമസ്റ്റര്‍ കഴിയുമ്പോഴും എന്റെ ഗ്രേഡ് ഉയര്‍ന്നു. എണ്ണമറ്റ പാഠങ്ങള്‍ ഞാന്‍ പഠിച്ചു. സത്യസന്ധമായ സൗഹൃദങ്ങള്‍ ഉണ്ടായി. എന്നും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന ഓര്‍മകള്‍ സൃഷ്ടിച്ചു.

ചില സൗഹൃദങ്ങള്‍ ചതിയിലൂടെ പിരിയുകയും പിന്നീട് കുറ്റബോധത്താല്‍ മാപ്പ് ചോദിക്കുകയും തിരികെ വരികയും ചെയ്തു. പക്ഷെ എല്ലാ വാതിലുകളിലും വീണ്ടും തുറക്കേണ്ടതില്ലെന്ന് ഞാന്‍ പഠിച്ചു. സത്യസന്ധമായിരിക്കുകയും എന്റെ സമാധാനം തെരഞ്ഞെടുക്കുകയും ചെയ്യുക എന്നതുമാണ് എന്നെ എന്റെ മെച്ചപ്പെട്ട പതിപിപ്പിലേക്ക് വളരാന്‍ സഹായിച്ചത്.

ഇതെല്ലാം ബാലന്‍സ് ചെയ്യാനാകും എന്ന് തെളിയിച്ചതിലാണ് എനിക്ക് അഭിമാനം തോന്നുന്നത്. ഷൂട്ടുകള്‍ക്കും കണ്ടന്റ് ക്രിയേഷനും സോഷ്യല്‍ മീഡിയ മാനേജിംഗും ഇടയിലും ഞാന്‍ പഠനത്തിന് എന്റെ എല്ലാം നല്‍കി. എയര്‍പോര്‍ട്ടിലും വിമാനത്തിലും ട്രെയിനിലും കാരവാനിലും പുസ്തകം തുറക്കാന്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാന്‍ പഠിച്ചു.

എങ്ങനെയോ അവസാനത്തെ സെമസ്റ്ററില്‍-എന്റെ ജീവിതത്തിലെ ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ ഒന്നില്‍-എന്റെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ഞാന്‍ നേടി. എല്ലാ സിംഗിള്‍ പേപ്പറിലും എയും പ്രൊജക്ടില്‍ എ പ്ലസും. യൂട്യൂബിലൂടെ എന്റെ സ്റ്റഡി വ്‌ളോഗിലൂടെ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകാന്‍ സാധിച്ചതിലും സന്തോഷം.

എന്റെ മിക്ക അധ്യാപകരുടേയും മികച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളാകാന്‍ സാധിച്ചത് ഭാഗ്യമാണ്. ഫേവറിറ്റിസം കാരണമല്ല, ഞാന്‍ കാണിച്ചിരുന്ന ആദരവും ദയയും അര്‍പ്പണബോധവും കാരണം. അഭിനന്ദിക്കപ്പെടുകയും, നല്ല മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നതില്‍ ഞാന്‍ എന്നും കടപ്പെട്ടിരിക്കും.

അറിയപ്പെടുന്ന കുടുംബത്തില്‍ നിന്നാണെന്ന് കരുതി ജീവിതം എല്ലായിപ്പോഴും എളുപ്പമായിരിക്കില്ല. ചിലപ്പോഴൊക്കെ അത് അനാവശ്യമായ കാഴ്ചപ്പാടുകളും, തെറ്റിദ്ധാരണകളും ഒഴിവാക്കലുകളും വരുത്തിവയ്ക്കും. അത് വേദനിപ്പിക്കുന്നതാണ്. കോളേജ് കാലത്തുടനീളം, അറിയപ്പെടുന്നുവെന്നതിനാല്‍ പ്രത്യേക പരിഗണന കിട്ടില്ലെന്ന് ഞാന്‍ പഠിച്ചു. സത്യത്തില്‍ നേര്‍ വിപരീതമാണ് സംഭവിക്കുക.

പരസ്യമായി എല്ലായിപ്പോഴും അഭിനന്ദിക്കപ്പെട്ടിട്ടില്ലെങ്കിലും, എന്റെ യഥാര്‍ത്ഥ വ്യക്തിത്വവും പരിശ്രമങ്ങളും യാത്രയും അറിയുന്നവര്‍ വ്യക്തിപരമായി അഭിനന്ദിച്ചിട്ടുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ പരസ്യമായി ലഭിക്കുന്ന ഏതൊരു അംഗീകാരത്തേക്കാളും വലുതാണ് അത്. കേളേജിലേക്ക് കയറി വന്ന ആ പതിനേഴുകാരിയ്ക്ക് താന്‍ പരീക്ഷിക്കപ്പെടുമെന്നും ഉപയോഗിക്കപ്പെടുമെന്നും നിരാശപ്പെടുമെന്നും ഏറ്റവും കൂടുതല്‍ വിശ്വസിച്ചവരാല്‍ വഞ്ചിക്കപ്പെടുമെന്നും യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. അതേസമയം തന്നെ പുറത്തിറങ്ങുമ്പോഴേക്കും എത്രത്തോളം കരുത്തയും അറിവുള്ളവളും ആത്മവിശ്വാസമുള്ളവളുമായി അവള്‍ മാറുമെന്നും അറിയില്ലായിരുന്നു.

ഏറ്റവും പ്രധാനപ്പെട്ടത്, ഈ സ്‌പെഷ്യല്‍ ദിനത്തില്‍ എന്റെ കുടുംബവും ആത്മാര്‍ത്ഥ സുഹൃത്തുക്കളും കൂടെയുണ്ടെന്നതില്‍ സന്തുഷ്ടയാണ്. അവരുടെ സ്‌നേഹവും പിന്തുണയുമാണ് എല്ലാം. വളര്‍ച്ചയ്ക്കും, ഓര്‍മകള്‍ക്കും, പാഠങ്ങള്‍ക്കും പുതിയ തുടക്കങ്ങള്‍ക്കും, വരാനിരിക്കുന്ന എല്ലാത്തിനും. ഹന്‍സിക കൃഷ്ണ, ബാച്ച് ഓഫ് 2026 സൈനിങ് ഓഫ്.

Hansika Krishna completes graduation, pens a note about her college life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

SCROLL FOR NEXT