കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ഹരിശ്രീ അശോകൻ. സിനിമയിൽ നിന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ വച്ച് കൊച്ചിയിൽ 'പഞ്ചാബി ഹൗസ്' എന്ന പേരിൽ ഒരു സ്വപ്ന വീടും അദ്ദേഹം നിർമിച്ചിരുന്നു. ഫ്ലോറിങ്ങിലെ അപാകത മൂലം വീടിന്റെ അവസ്ഥ ശോചനീയമായി മാറി.
ഒടുവിൽ താരം ഉപഭോക്തൃ കോടതിയെ സമീപിക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ആ വിഷമകരമായ നാളുകളേക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഹരിശ്രീ അശോകൻ. വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. "ഒരു ദിവസം രാത്രി ടൈൽസ് പൊട്ടാൻ തുടങ്ങി.
ഒരു ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോൾ മുകളിൽ ഒരു ടൈൽ പൊങ്ങി നിൽക്കുകയാണ്. ടൈൽ ഇട്ട ആ വർഷം തന്നെയാണ് ഇത് സംഭവിക്കുന്നത്. അതിന് മുൻപ് ബാത്‌റൂമിലൊക്കെ ചെറിയ പ്രശ്നങ്ങളുണ്ടായി അയാളെ വിളിച്ച് ശരിയാക്കി തരാൻ പറഞ്ഞിട്ടൊന്നും അയാൾ വന്നൊന്നുമില്ല. ടൈൽ പൊട്ടിയപ്പോഴും ഞാൻ വിളിച്ചു പറഞ്ഞു. ശരിയാക്കാം എന്ന് അയാൾ പറഞ്ഞു.
കുഴപ്പമില്ല എന്ന് പറഞ്ഞിട്ട് അയാൾ പോയി. പിന്നെ വിളിച്ചാൽ എടുക്കില്ല. കുറേദിവസം കഴിഞ്ഞപ്പോൾ വീണ്ടും വീണ്ടും പൊട്ടാൻ തുടങ്ങി. അപ്പോൾ ഇയാൾ വന്നു. എന്നിട്ട് പറഞ്ഞു, ഇത് ശരിയാക്കാം. പക്ഷേ കാശും തരണം, മെറ്റീരിയലും തരണമെന്ന്. അപ്പോൾ ഞാൻ പറഞ്ഞു, ഇതൊക്കെ ഞാൻ തന്നതല്ലേ എന്ന്. പൈസ തരാതെ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഇയാൾ പോയി.
പിന്നെ കുറേ ദിവസങ്ങൾക്ക് ശേഷം ടൈൽ വീണ്ടും പൊട്ടി പൊട്ടി വന്നു. അപ്പോൾ ഞാൻ കേസ് കൊടുത്തു. കൺസ്യൂമർ കോടതിയിൽ നിന്ന് കേസിന്റെ വിധി നമുക്ക് അനുകൂലമായിട്ട് വന്നു. ആ കേസ് ഇതുവരെ തീർന്നിട്ടില്ല. അന്ന് എന്തോരം ആൾക്കാരെയാണ് നമ്മളെ സഹായിച്ചിരിക്കുന്നത്. ഇപ്പോഴും ചെയ്യുന്നുണ്ട്.
നമ്മളീ രാവുംപകലുമില്ലാതെ വെയിലും മഴയുമൊക്കെ കൊണ്ടോണ്ട് കാമറയുടെ മുൻപിൽ നിന്നിട്ട് ഉണ്ടാക്കിയ ഒരു വീടാണ്. സ്വപ്നം പോലെയൊരു വീട് വച്ചതാ. അതിൽ കിടക്കാൻ പറ്റിയിട്ടില്ല. എന്റെ മോന്റെയും മോളുടെയും കുട്ടികളൊക്കെ ജനിച്ചിട്ട് ഒന്ന് ഓടാൻ പോലും പറ്റിയിട്ടില്ല. ഗ്ലോറി ആൻഡ് കമ്പനിയിലെ വിൽസൺ ആണ് കുറേ പരവാതിനിയൊക്കെ തന്നത്.
അതൊക്കെ അവിടെ വിരിച്ചിട്ട്. അതിൽ കൂടിയൊക്കെയാണ് കുഞ്ഞുങ്ങൾ ഓടി നടന്നത്. പിന്നെ അവർ മരുമകളുടെ വീട്ടിലൊക്കെ പോയാണ് നിന്നത്. ഒരുപാട് കഷ്ടപ്പെട്ടു, ഒരുപാട് വിഷമം ആയിപ്പോയി. ഇപ്പോൾ എട്ട് വർഷമായി. കൺസ്യൂമർ കോടതിയിൽ നിന്ന് വിധി വന്നിട്ട് നമുക്ക് പൈസയൊന്നും കിട്ടിയില്ല.
അയാൾ പിന്നെ അപ്പീലിന് പോയി. വീട് പണിയുടെ ഇടയ്ക്ക് ഷൂട്ടിങ് കഴിഞ്ഞ ഉടനെ ഞാൻ ആ വീട്ടിലേക്ക് വരുമായിരുന്നു. മോളായിരുന്നു കണക്കും കാര്യങ്ങളുമൊക്കെ നോക്കിയിരുന്നത്. നമ്മൾ വീട് വയ്ക്കുന്നതിൽ അയൽവക്കത്തുള്ളവർക്ക് വരെ വലിയ സന്തോഷമായിരുന്നു. നമ്മളൊരു വീട് വച്ച്, ടൈൽ പൊങ്ങി അത് കേസായി.
ആ കേസ് ഇതുവരെ പരിഹരിക്കാൻ പറ്റിയിട്ടില്ല എന്നു പറയുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമം, എട്ട് വർഷമായിട്ട് അതും ഓർമയിലാണ്. അത് ശരിയാകും. നമ്മൾ അധ്വാനിച്ച് ഉണ്ടാക്കിയ കാശ് ആണെങ്കിൽ തീർച്ചയായും ശരിയാകും". - ഹരിശ്രീ അശോകൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates