Harisree Yousuf, Dileep ഫെയ്സുബുക്ക്
Entertainment

'എടാ ഞാന്‍ അങ്ങനെ ചെയ്യുമോടാ, എനിക്കുമൊരു മോളുള്ളതല്ലേടാ'; കണ്ണുനിറഞ്ഞ് ദിലീപേട്ടന്‍ എന്നോട് പറഞ്ഞത്; ഹരിശ്രീ യൂസുഫ് പറയുന്നു

അത് കേട്ടതിന് ശേഷം ദിലീപേട്ടനെ ഞാന്‍ അവിശ്വസിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതികരിച്ച് നടന്‍ ഹരിശ്രീ യൂസുഫ്. കോടതി വിധിയെ സ്വാഗതം ചെയ്ത ഹരിശ്രീ യൂസുഫ് ദിലീപിനെ ഇനി ജനങ്ങളായിട്ട് വിധിക്കരുതെന്നാണ് പറയുന്നത്. കേസിന് പിന്നാലെ അമേരിക്കന്‍ യാത്രയില്‍ വച്ച് ദിലീപ് തന്നോട് പറഞ്ഞ വാക്കുകളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

'എടാ ഞാന്‍ അങ്ങനെ ചെയ്യുമോടാ, എനിക്കുമൊരു മോളുള്ളതല്ലേടാ' ദിലീപേട്ടന്‍ അമേരിക്കയില്‍ വച്ച് കണ്ണില്‍ ചെറിയ നനവോടു കൂടി എന്നോട് പറഞ്ഞ വാക്കുകളാണ്. അത് കേട്ടതിന് ശേഷം ദിലീപേട്ടനെ ഞാന്‍ അവിശ്വസിച്ചിട്ടില്ല.'' എന്ന മുഖവുരയോടെയാണ് ഹരിശ്രീ യൂസുഫ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

ഈ വിഷയം നടന്നതിന് ശേഷം ദിലീപേട്ടന്റെ കൂടെ ഞാനൊരു അമേരിക്കന്‍ പര്യടനത്തിന് പോയി. ദിലീപേട്ടന്‍, നാദിര്‍ഷിക്ക, പിഷാരടി, ധര്‍മജന്‍, പാഷാണം ഷാജി അങ്ങനെ കുറേ പേരുണ്ട്. ഈ ഷോയ്ക്ക് മുമ്പ് ജയറാമേട്ടന്റെ കൂടെ ജയറാം ഷോയ്ക്ക് വേണ്ടിയും ഞാന്‍ പോയിരുന്നു 2016 ല്‍. സൂപ്പര്‍ ഹിറ്റ് പരിപാടിയായിരുന്നു. ടിക്കറ്റ് കിട്ടാതെ ജനങ്ങള്‍

പ്രശ്‌നങ്ങളുണ്ടാക്കുക വരെയുണ്ടായി. ഒരു പള്ളി ഓഡിറ്റോറിയത്തില്‍ അതിന്റെ കപ്പാസിറ്റിയേക്കാളും ഇരട്ടി ആളുകള്‍ പരിപാടി കാണാന്‍ വന്നിരുന്നു. അത്ര നല്ല രീതിയില്‍ ആളുകള്‍ സഹകരിച്ചിരുന്നു.

അതിന് ശേഷമാണ് ദിലീപേട്ടന്റെ ഷോയുമായി അമേരക്കിയിലെത്തുന്നത്. എന്നാല്‍ ഈ വിഷയം ഭയങ്കരമായി ഞങ്ങളുടെ ഷോയെ ബാധിച്ചു. അവിടെ തന്നെ രണ്ട് വിഭാഗങ്ങളുണ്ടായി. ഒരു വിഭാഗം ദിലീപിനെ അമേരിക്കയിലേക്ക് കൊണ്ടു വരരുത്, ഈ പരിപാടി നടത്തരുത് എന്ന് പറഞ്ഞു. ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ വസ്തുതകള്‍ അറിയാതെ ക്രൂശിക്കരുത് എന്ന് മറ്റൊരു വിഭാഗവും. ഷോ നടക്കുമോ എന്ന് പോലും സംശയമുണ്ടായിരുന്നു.

അവിടെ ചെന്നപ്പോള്‍ ചിലര്‍ ആളുകളെ ഓഡിറ്റോറിയത്തില്‍ കയറ്റാതിരിക്കാന്‍ ശ്രമിച്ചു. അത് ഷോയെ ബാധിച്ചു. ആളുകള്‍ വന്ന് നിറയുകയും അവര്‍ ചിരിച്ച് കയ്യടിച്ച് പോകുമ്പോഴാണ് നമുക്ക് സന്തോഷം കിട്ടുന്നത് തന്നെ. അവിടെ ചെന്നു കഴിഞ്ഞപ്പോള്‍ ശ്മശാന മൂകതയാണ്. ആദ്യത്തെ ഒന്ന് രണ്ട് സ്‌റ്റേജുകളിലൊന്നും ആരുമുണ്ടായിരുന്നില്ല കാണാന്‍. ഭയങ്കര വിഷമമായി. ദിലീപേട്ടനെപ്പോലൊരു വ്യക്തി ലീഡ് ചെയ്യുന്ന പരിപാടിയാകുമ്പോള്‍ നേരത്തെ ആളുകള്‍ ഇടിച്ചു കയറുമായിരുന്നു. നാല് മണിയാകുമ്പോഴേ ഞങ്ങള്‍ ഓഡിറ്റോറിയത്തിലെത്തും. അവാര്‍ഡ് പടത്തിന് വരുന്നത് പോലെയായിരുന്നു ആളുകള്‍ വന്നിരുന്നത്.

ആ വിഷയം ആളുകളില്‍ വലിയ തെറ്റിദ്ധാരണയുണ്ടാക്കിയിരുന്നു. അത് മാറ്റാനായി ഒരു സ്‌കൂറ്റ് കൂടി പ്ലാന്‍ ചെയ്തിട്ടാണ് ഞങ്ങള്‍ ഇവിടെ നിന്നും പോയത്. ദിലീപേട്ടനും ഞാനും പിഷാരടിയും ധര്‍മ്മജനും പാഷാണം ഷാജിയും ഒക്കെ കൂടിച്ചേര്‍ന്നുള്ള സ്‌കിറ്റ് ആദ്യം തന്നെ ഇടാന്‍ പ്ലാന്‍ ചെയ്തിരുന്നു. ദിലീപേട്ടന്‍ ഓഡിയന്‍സിന്റെ ഇടയില്‍ നിന്നും നടന്നു വരും. ഞാനും പിഷാരടിയും സംഘാടകരായി സ്റ്റേജില്‍ നില്‍ക്കുന്നു. ഞങ്ങള്‍ ദിലീപേട്ടനോടായി ഒരോന്ന് ചോദിക്കും. എനിക്ക് ചോദിക്കാനുണ്ടായിരുന്നത്, മിസ്റ്റര്‍ ദിലീപ് നിങ്ങളെക്കുറിച്ച് ആരോപണങ്ങള്‍ കേള്‍ക്കുകയുണ്ടായി. അതിന്റെ സത്യാവസ്ഥ അറിയണം. നേരത്തെ പറഞ്ഞു വച്ചിരിക്കുന്നതാണ്. അല്ലാതെ കയ്യില്‍ നിന്നുമിട്ടതല്ല.

അതൊക്കെ പറയാം, അതിന് മുമ്പ് യൂസുഫ് എന്റെ പോക്കറ്റില്‍ നിന്നും അടിച്ചുമാറ്റിയ പഴ്‌സ് ഇങ്ങ് താ എന്ന് ദിലീപേട്ടന്‍ പറയും. അത് കേട്ട് പിഷാരടിയും ധര്‍മജനും അദ്ദേഹത്തിനൊപ്പം കൂടും. ഞാന്‍ ഒറ്റപ്പെടും. വഴി പോക്കാനായ പാഷാണം ഷാജി എന്റെ മുഖത്തടിച്ച് പഴ്‌സ് കൊടുക്കെടാ എന്ന് പറയും. ഞാന്‍ ഒറ്റപ്പെട്ട്, മാനസികമായി തകരും. മിസ്റ്റര്‍ ദിലീപ് നിങ്ങള്‍ അങ്ങനെ പറഞ്ഞതു കൊണ്ടാണ് പഴ്‌സ് കട്ടത് ഞാനാണെന്ന് അവരെല്ലാം വിശ്വസിച്ചത്. സത്യാവസ്ഥ നിങ്ങള്‍ക്കറിയാമല്ലോ എന്ന് ഞാന്‍ പറയും. യുസഫേ നീ എന്നോട് ചോദിച്ച ചോദ്യത്തിന് ഇതാണ് ഉത്തരം. ഇതാണ് ഇപ്പോഴത്തെ എന്റെ അവസ്ഥയും എന്ന് ദിലീപേട്ടന്‍ മറുപടി പറയും. അപ്പോള്‍ ജനങ്ങള്‍ കയ്യടിച്ചു. അങ്ങനെ ഷോ ഗംഭീരമായി.

അമേരിക്കയില്‍ നിന്നും തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് വിഷയങ്ങള്‍ കൂടുന്നത്. കേസ് ആയി. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളെ വിളിക്കുന്നു. അമേരിക്കന്‍ ട്രിപ്പില്‍ പോയവരേയും വിൡക്കുമെന്ന സംശയമൊക്കെ അന്ന് ഉയര്‍ന്നിരുന്നു. അന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത ഈ ആരോപണം ചോദ്യം ചെയ്തത് നടന്‍ ഹരിശ്രീ യൂസുഫ് ആണെന്നായിരുന്നു. വാര്‍ത്ത വായിച്ച് ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ പ്ലാന്‍ ചെയ്ത് കളിച്ച സ്‌കിറ്റിലെ ഡയലോഗ് വച്ചാണ് വാര്‍ത്ത ഉണ്ടാക്കിയിരിക്കുന്നത്.

അതിജീവിതയും ദിലീപേട്ടനും ഞങ്ങളുമൊക്കെ എത്രയോ ഷോ വിദേശത്ത് ഒരുമിച്ച് ചെയ്തിട്ടുണ്ടെന്ന് അറിയാമോ? എത്ര സന്തോഷത്തോടെയാണ് ആ വ്യക്തികള്‍ ഒന്നിച്ചു പോയിരുന്നത്. ആ കുട്ടിയ്ക്ക് ഇങ്ങനൊരു അനുഭവം വന്നപ്പോള്‍ ഒരുപാട് വിഷമം ഉണ്ടായിരുന്നു. എന്നും അന്നും ആ കുട്ടിയോട് സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളൂ.

അമേരിക്കന്‍ ഷോയില്‍ വച്ച് ദിലീപേട്ടന്‍ നിറ കണ്ണുകളോടെ എന്നോട് പറഞ്ഞൊരു വാക്കുണ്ട്, യൂസഫേ ഞാന്‍ അങ്ങനെ ചെയ്യുമോടാ എനിക്കുമൊരു മോളുള്ളതല്ലേടാ എന്ന്. അല്‍പ്പം നനഞ്ഞ കണ്ണോടു കൂടിയാണ്. അതിന് ശേഷം ഞാന്‍ അദ്ദേഹത്തെ അവിശ്വസിച്ചിട്ടില്ല. ഇപ്പോഴും എന്റെ മനസില്‍ അതുണ്ട്. അതിന് ശേഷം ഞാന്‍ അദ്ദേഹത്തെ ഒരിക്കലും സംശയിച്ചിട്ടില്ല. കോടതി വിധിയെ നമ്മള്‍ മാനിക്കുക. മേല്‍ക്കോടതിയില്‍ പോയി അദ്ദേഹത്തെ കോടതി ശിക്ഷിക്കുകയാണെങ്കില്‍ ശിക്ഷിക്കട്ടെ. ഇപ്പോള്‍ നമ്മളായിട്ട് അദ്ദേഹത്തെ ശിക്ഷിക്കാതിരിക്കുക.

Harisree Yousuf on Dileep getting aquitted in actress attack case. recalls how dileep got teary eyed infront of him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ വീതം പിഴ

കുറഞ്ഞ ശിക്ഷ തെറ്റായ സന്ദേശം നല്‍കും, പരിപൂര്‍ണ നീതി കിട്ടിയില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

'വേനൽക്കാലത്ത് തൈര് കഴിക്കരുത്, ബിരിയാണിക്കൊപ്പമോ ഇറച്ചിക്കൊപ്പമോ ഒട്ടും പറ്റില്ല'

കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ശിക്ഷ ലഭിച്ചു, വിധിയെ വിമര്‍ശിക്കാം, ന്യായാധിപരെ വിമര്‍ശിക്കുന്നത് ശരിയല്ല: മന്ത്രി പി രാജീവ്

മാംസം കഴിക്കുന്നത് നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

SCROLL FOR NEXT