മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് നടൻമാരാണ് മമ്മൂട്ടിയും ഇന്ദ്രൻസും. മമ്മൂട്ടിയെപ്പോലെ പുതിയ സിനിമകള്‍ കണ്ട് കൃത്യമായി വിലയിരുത്തുന്ന മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. സിനിമ കാണുന്ന കാര്യത്തിൽ വലുതെന്നോ ചെറുതെന്നോ ഒന്നും മമ്മൂട്ടി നോക്കാറില്ല. സിനിമ ഇഷ്ടപ്പെട്ടാൽ അതിന്റെ അണിയറപ്രവർത്തകരോട് മമ്മൂട്ടി അത് കൃത്യമായി അറിയിക്കാറുമുണ്ട്.
കഴിഞ്ഞ ദിവസം നടൻ ഇന്ദ്രൻസിനെക്കുറിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ആശാന്റെ ട്രെയ്‌ലർ ലോഞ്ചിൽ മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയിയൽ വൈറലായി മാറിയിരുന്നു. ഇന്ദ്രൻസ് മികച്ച പ്രകടനം കാഴ്ചവച്ച രണ്ട് സിനിമകളെക്കുറിച്ചായിരുന്നു മമ്മൂട്ടി സംസാരിച്ചത്.
ജലധാര പമ്പ് സെറ്റ് സിൻസ് 1962, കുട്ടന്റെ ഷിനിഗാമി എന്നീ ഇന്ദ്രൻസിന്റെ രണ്ട് ചിത്രങ്ങളെക്കുറിച്ചാണ് മമ്മൂട്ടി സംസാരിച്ചത്. ഈ ചിത്രങ്ങൾ ഒടിടിയിൽ എവിടെ കാണാം എന്ന് നോക്കിയാലോ.
ജലധാര പമ്പ് സെറ്റ് സിൻസ് 1962
ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത് 2023 ൽ പുറത്തിറങ്ങിയ ചിത്രമാണ് ജലധാര പമ്പ് സെറ്റ് സിൻസ് 1962. സനു കെ. ചന്ദ്രന്റെ കഥയെ ആസ്പദമാക്കി ആഷിഷ് ചിന്നപ്പയും പ്രജിൻ എം.പി. യും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മോട്ടർ മണി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഇന്ദ്രൻസ് എത്തിയത്. ഉർവശിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. സനുഷ, അൽത്താഫ് സലിം, സാഗർ രാജനും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമ ഇനിയും കണ്ടിട്ടില്ലാത്തവർക്ക് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും.
കുട്ടന്റെ ഷിനിഗാമി
ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്ത ചിത്രമാണ് കുട്ടന്‍റെ ഷിനിഗാമി. കാലനും ആത്മാവും ചേർന്ന് നടത്തുന്ന ഇൻവെസ്റ്റിഗേഷനാണ് ചിത്രം. കാലൻ എന്ന് അർത്ഥം വരുന്ന ജപ്പാനീസ് വാക്കാണ് ഷിനിഗാമി. ജപ്പാനിൽ നിന്നും ഡോക്ടറേറ്റ് നേടിയ ആളാണ് ചിത്രത്തിലെ ഷിനിഗാമി. ഷിനിഗാമി ഒരു ആത്മാവിനെ തേടിയെത്തുന്നതാണ് കഥ.
കൈയ്യിൽ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ നടപ്പ്. ഈ ചെരുപ്പ് ധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരണമെന്നതാണ് ഇവരുടെ വിശ്വാസം. കുട്ടൻ എന്നയാളിൻ്റെ ആത്മാവിലേക്കാണ് ഷിനിഗാമിയുടെ കടന്നുവരവ്. ഇവിടെ കുട്ടൻ്റെ ആത്മാവിനെ ചെരുപ്പു ധരിപ്പിക്കാൻ ഷിൻഗാമിയുടെ ശ്രമം നടക്കുന്നില്ല. തൻ്റെ മരണ കാരണമറിയാതെ താൻ ചെരിപ്പിടില്ലായെന്നാണ് അത്മാവിൻ്റെ വാശി. അദ്ദേഹത്തിൻ്റെ വാശിക്കുമുന്നിൽ ഷിനി ഗാമി വഴങ്ങി.
പിന്നീട് ഇരുവരും ചേർന്ന് കുട്ടൻ്റെ മരണ കാരണമന്വേഷിച്ചിറങ്ങുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം. കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും ഷിനിഗാമിയായി ഇന്ദ്രൻസും ചിത്രത്തിലെത്തുന്നു. മനോരമ മാക്സ്, ആമസോണ്‍ പ്രൈം വിഡിയോ എന്നീ പ്ലാറ്റ്ഫോമുകളിൽ ചിത്രം കാണാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates