യുദ്ധവിമാന എന്‍ജിന്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ്; റോള്‍സ് റോയ്‌സുമായി കൈകോര്‍ക്കും

സേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതില്‍ എഎംസിഎ പദ്ധതി നിര്‍ണായക പങ്കാണ് വഹിക്കുന്നത്
amca fighter jet
Reliance enters India’s defence race, joins Rolls-Royce bid to power AMCA
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റിനായി (എഎംസിഎ) തദ്ദേശീയ എന്‍ജിന്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസും ബ്രിട്ടീഷ് എയ്‌റോ-എന്‍ജിന്‍ ഭീമന്മാരായ റോള്‍സ് റോയ്‌സും കൈകോര്‍ക്കുന്നു. ഇതുസംബന്ധിച്ച് ഇരു കമ്പനികളും തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു.

ഇതൊരു ഔദ്യോഗിക സര്‍ക്കാര്‍ കരാറോ തെരഞ്ഞെടുപ്പോ അല്ല. എങ്കിലും വിമാന എന്‍ജിനുകളുടെ രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം, പരിശോധന, പരിപാലനം എന്നിവയടങ്ങുന്ന സമ്പൂര്‍ണ സൗകര്യങ്ങളോടെയുള്ള 'എയ്‌റോസ്‌പേസ് ഗ്യാസ് ടര്‍ബൈന്‍ കോംപ്ലക്‌സ്' ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഇരു കമ്പനികളും ലക്ഷ്യമിടുന്നു. ഫ്രഞ്ച് എന്‍ജിന്‍ നിര്‍മ്മാതാക്കളായ സഫ്രാനും ഡിആര്‍ഡിഒയുടെ ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റും ചേര്‍ന്നുള്ള മറ്റൊരു സംയുക്ത നിര്‍ദ്ദേശം കാബിനറ്റ് സുരക്ഷാകാര്യ സമിതിയുടെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം.

സ്ട്രാറ്റജിക് സ്വയംപര്യാപ്തതയ്ക്ക് നിര്‍ണായക സാങ്കേതികവിദ്യകളില്‍ രാജ്യത്തിന് സ്വന്തമായ ശേഷി അത്യാവശ്യമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനി പറഞ്ഞു. റോള്‍സ് റോയ്‌സിന്റെ പ്രൊപ്പല്‍ഷന്‍ രംഗത്തെ വൈദഗ്ധ്യവും റിലയന്‍സിന്റെ സാങ്കേതിക-നിര്‍മ്മാണ ശേഷിയും കൂടിച്ചേരുന്നതിലൂടെ പൂര്‍ണമായും തദ്ദേശീയമായ എയ്‌റോ-എന്‍ജിന്‍ ഇക്കോസിസ്റ്റം രാജ്യത്ത് കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നും അനന്ത് അംബാനി കൂട്ടിച്ചേര്‍ത്തു. വ്യോമയാന പ്രതിരോധ മേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതില്‍ ഈ സഹകരണം നിര്‍ണായക നാഴികക്കല്ലാകുമെന്ന് റോള്‍സ് റോയ്‌സ് സിഇഒ തുഫാന്‍ എര്‍ജിന്‍ബില്‍ഗിച്ച് അഭിപ്രായപ്പെട്ടു.

1980കള്‍ മുതല്‍ ഡിആര്‍ഡിഒയുടെ ജിടിആര്‍ഇ വികസിപ്പിച്ചുവരുന്ന കാവേരി എന്‍ജിന്‍ പ്രോഗ്രാമിന് തേജസ് യുദ്ധവിമാനങ്ങളുടെ പ്രകടനക്ഷമതാ മാനദണ്ഡങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടില്ല. വിദേശ എന്‍ജിനുകളെയാണ് ഇന്ത്യ ആശ്രയിച്ചു വരുന്നത്. എഎംസിഎയുടെ ആദ്യ പതിപ്പായ 'മാര്‍ക്ക് 1' അമേരിക്കന്‍ നിര്‍മ്മിത GE F414 എന്‍ജിനുകളിലാണ് പറക്കുക. എന്നാല്‍ കൂടുതല്‍ ശേഷിയുള്ള അടുത്ത പതിപ്പായ 'മാര്‍ക്ക് 2'ന് 110-130kN വിഭാഗത്തിലുള്ള ശക്തമായ എന്‍ജിന്‍ ആവശ്യമാണ്.

2026 അവസാനത്തോടെ കരാര്‍ ഒപ്പിടുകയാണെങ്കില്‍, 2030ഓടെ എന്‍ജിന്‍ കോര്‍ ടെസ്റ്റിങ്ങും, 2034ല്‍ ആദ്യ പരീക്ഷണപ്പറക്കലും, 2036ഓടെ വാണിജ്യ നിര്‍മ്മാണവും ആരംഭിക്കാനാകുമെന്ന് റോള്‍സ് റോയ്‌സ് അറിയിച്ചു. വ്യോമസേനയ്ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 42.5 സ്‌ക്വാഡ്രണുകള്‍ക്ക് പകരം 29 സ്‌ക്വാഡ്രണുകള്‍ മാത്രമാണുള്ളത്. സേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതില്‍ എഎംസിഎ പദ്ധതി നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

amca fighter jet
ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി
amca fighter jet
'പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് നിരക്കാത്തത്'; രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്
amca fighter jet
ആലിം​ഗന പരാമർശ വിവാദം: ഇറ്റാലിയൻ എംബസിയുടെ പേരിൽ രാഹുൽ ​ഗാന്ധിക്കെതിരെ വ്യാജ പ്രചാരണം
Summary

Reliance enters India’s defence race, joins Rolls-Royce bid to power AMCA

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com