ഇന്ന് മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഇന്ദ്രന്‍സ്. കോമഡയില്‍ നിന്നും ക്യാരക്ടര്‍ വേഷങ്ങളിലേക്കുള്ള ഇന്ദ്രന്‍സിന്റെ ചുവടുമാറ്റം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത മുഹൂര്‍ത്തങ്ങളാണ്. അന്താരാഷ്ട്ര പുരസ്‌കാരം വരെ അദ്ദേഹത്തെ തേടിയെത്തി.
വസ്ത്രാലങ്കാരത്തിലൂടെയാണ് ഇന്ദ്രന്‍സിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പല ക്ലാസിക്കുകളുടേയും പിന്നാമ്പുറ ഓര്‍മകള്‍ അദ്ദേഹം ആ കാലത്തു നിന്നും ഓര്‍ത്തെടുക്കാറുണ്ട്. അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ് ഇന്ദ്രന്‍സ് സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍. ആ വാക്കുകളിലേക്ക്:
''നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ക്ക് ശേഷം വസ്ത്രാലങ്കാരവുമായി തിരക്കിട്ട യാത്രയിലായിരുന്നു. സര്‍വകലാശാല, പാദമുദ്ര, ഊഹക്കച്ചവടം, സിനിമകള്‍ വന്നു കൊണ്ടേയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട സന്തോഷവും സങ്കടവും നിറഞ്ഞ ഒരുപാട് അനുഭവങ്ങളിലൂടെ മുന്നോട്ട് പോവുകയായിരുന്നു. പേട്ട ഹൈസ്‌കൂളിലെ ഡ്രോയിങ് സാര്‍ ആര്‍ സുകുമാരന്‍ സാര്‍ തയ്യല്‍ക്കട തുടങ്ങിയ സമയം മുതല്‍ പാന്റും ജുബ്ബയും ഞങ്ങളുടെ കടയിലാണ് തയ്പ്പിച്ചിരുന്നത്. അദ്ദേഹം ചെയ്യുന്ന പാദമുദ്രയില്‍ ഒപ്പമുണ്ടാകണമെന്ന് വളരെ മുമ്പേ തന്നെ പറഞ്ഞിരുന്നു.
ഒരു ദിവസം വന്ന് കാണണമെന്ന് പറഞ്ഞതനുസരിച്ച് ഞാന്‍ ഹോട്ടലില്‍ ചെന്നു. ഗീത് ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ വലിയ ഹാളില്‍ സാക്ഷാല്‍ മോഹന്‍ലാല്‍ വിയര്‍ത്തു കുളിച്ച് ഇടുപ്പില്‍ കൈയും കൊടുത്ത് നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത് വയസായ ഒരാള്‍ നെറ്റി നിറയെ ഭസ്മക്കുറിയൊക്കെ ഇട്ട് തോളില്‍ കിടന്ന നേര്യതെടുത്ത് ജുബ്ബയുടെ പുറത്തു കൂടെ ഇടുപ്പില്‍ കെട്ടി കൈ മെലോട്ടുയര്‍ത്തി ഒറ്റക്കാലില്‍ നില്‍ക്കുന്നു. സാക്ഷാല്‍ നട്ടുവം പരമശിവം മാസ്റ്റര്‍ ലാല്‍ സാറിനെ കാവടിയാട്ടം പഠിപ്പിക്കുന്നു.
ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ സിനിമ പോലെ കാണാന്‍ കൗതകമുള്ള കാഴ്ചകളായിരുന്നു അതെല്ലാം. ഒരു ദിവസം റിഹേഴ്‌സല്‍ ചെയ്ത് നട്ടുവം പരമശിവം മാസ്റ്റര്‍ക്കൊപ്പം ലാല്‍ സാര്‍ ആ പാട്ട് ഒറ്റയടിക്ക് ആടിത്തീര്‍ത്തത് തളര്‍ന്ന് ഫാനിന് താഴെ കസേരയില്‍ ചാരി കണ്ണടച്ച് മലര്‍ന്നിരിക്കുന്ന ചിത്രം ഇന്നും മനസിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates