സൂര്യ നായകനായ 'കറുപ്പി'ലൂടെ തെന്നിന്ത്യയിലും ശ്രദ്ധേയനായി മാറിയിരിക്കുകയാണ് നടൻ ഇന്ദ്രന്‍സ്. സൂര്യയെ വരെ സൈഡാക്കിയ അഭിനയമായിരുന്നു ഇന്ദ്രൻസിന്റേത് എന്നാണ് സിനിമ കണ്ട ഒന്നടങ്കം പേരും പറഞ്ഞത്. സിനിമയിൽ ഇത്രയും വലിയ നടനായിട്ടും അംഗീകാരങ്ങൾ പലതും ലഭിച്ചിട്ടും തന്റെ വിനയപൂർവമുള്ള പെരുമാറ്റം ഇന്ദ്രൻസ് ഇതുവരെ കൈവിട്ടിട്ടില്ല.
പലപ്പോഴും വിനയപൂർവമുള്ള ഇന്ദ്രൻസിന്റെ ഈ പെരുമാറ്റം അഭിനയമാണെന്ന തരത്തിൽ വിമർശനങ്ങളുമുയർന്നിരുന്നു. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ദ്രൻസ്. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ആയിരിക്കും. എനിക്ക് അത് ശീലമായിപ്പോയി. അഭിനയിച്ചതായിരിക്കും, എന്നോ. എന്നെ അറിയാത്ത ഒരാള്‍ക്ക് പെട്ടെന്ന് എന്‍റെ രീതി കാണുമ്പോള്‍ സ്വാഭാവികമായും അങ്ങനെ ചോദിക്കാന്‍ തോന്നും. അതിന് അവകാശവുമുണ്ട്. അന്നത്തെ എന്‍റെ കോലത്തിന് സിനിമ പോലെ ഒരു വലിയ സംഭവത്തിന് യോഗ്യമല്ലാത്ത ഒരു രൂപമായിരുന്നു. ഞാന്‍ ഒന്ന് അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ച് ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലെ, നില്‍ക്കാന്‍ പറ്റില്ലായിരുന്നു.
അപ്പോള്‍ അവിടെ കുറച്ച് കൂടുതല്‍ കുനിഞ്ഞ് ആയിരിക്കും ഒരുപക്ഷേ ഈ രീതി വന്നത്. പടിയിൽ ഇത്തിരിയൊന്ന് കയറി ഇരുന്ന്, ഇത്തിരി അങ്ങോട്ട് നീങ്ങിയിരുന്ന്, അങ്ങനെ അങ്ങനെയാണ് കയറി കൂടിയത് സിനിമയിൽ. അന്ന് ചിലപ്പോൾ അത് അഭിനയം തന്നെ ആയിരുന്നിരിക്കും. കള്ളത്തരം ആയിരിക്കും. പക്ഷേ അത് ജീവിതത്തിന്‍റെ ഭാഗമായി.
മുന്‍പോട്ട് നില്‍ക്കെന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ കാല് പിറകിലേക്ക് വെക്കുമായിരുന്നു. ഞാന്‍ എത്ര ശ്രദ്ധിച്ചിട്ടും അത് സാധിക്കുന്നില്ല".- ഇന്ദ്രൻസ് പറഞ്ഞു. ചാർലി ചാപ്ലിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും ഇന്ദ്രൻസ് പങ്കുവച്ചു.
"ലോകത്ത് കുട്ടികൾ വരെയും ഇഷ്ടപ്പെടുന്ന മറ്റൊരാളുടെ പേര് പറയാൻ ഇല്ല. ഭാഷ ഏതായാലും ഏത് രാജ്യത്ത് ആയാലും അതുപോലെയൊരു പേര് ഞാൻ വേറെ കേട്ടിട്ടില്ല. കാണുന്നതും അങ്ങനെ തന്നെ. പിന്നെ അദ്ദേഹത്തിന്റെ പുസ്തകമൊക്കെ വായിച്ചപ്പോൾ നമ്മളൊന്നും ഒന്നും അല്ലായെന്ന് തോന്നും. നമുക്ക് ഇനിയും ചുരുങ്ങാം.
നമ്മുടെ ധൈര്യവും അതൊക്കെ തന്നെയാണ്. ചാപ്ലിന്റെ പുസ്തകത്തിന്റെ പൂർണരൂപമുണ്ട് ഇപ്പോൾ കയ്യിൽ. എനിക്കേറ്റവും ഇഷ്ടപ്പെട്ട നടനും അദ്ദേഹം തന്നെയാണ്. അത് നമ്മൾ കുറച്ച് അറിഞ്ഞ ശേഷമാണ് അങ്ങനെയൊരു ഇഷ്ടം തോന്നുന്നത്.
അതിന് മുൻപ് നമ്മൾ കാണുന്ന ചെറിയ കാഴ്ചയിൽ നാഗേഷ്, ബഹദൂറിക്ക അങ്ങനെയുള്ള ആൾക്കാരായിരുന്നു. ശേഷം കൂടുതൽ അറിഞ്ഞ് വരുമ്പോൾ കൂടുതൽ ശ്രദ്ധ വന്ന് പതിയുന്നത് അദ്ദേഹത്തിലേക്കാണ്. പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അതെടുത്ത് വച്ചു". - ഇന്ദ്രൻസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates