'പെദ്ദി' റിലീസായതിന് പിന്നാലെ നടി ജാൻവി കപൂറിനും ചിത്രത്തിന്റെ സംവിധായകൻ ബുച്ചി ബാബു സനയ്ക്കുമെതിരെ വിമർശനങ്ങളുയരുകയാണ്. നടിയെ സിനിമയിൽ വെറുമൊരു ഉപഭോഗ വസ്തുവായി മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് 'പെദ്ദി' സംവിധായകനെതിരെ ഉയർന്ന പ്രധാന വിമർശനം.
എന്നാൽ അമിതമായ ഇത്തരം മേനി പ്രദർശനത്തോട് ജാൻവി പ്രതികരിക്കുന്നില്ലെന്നും നടി വീണ്ടും ഇത്തരം സിനിമകളുടെ ഭാഗമാവുകയാണെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, മുൻപ് രാജ് ഷമാനി പോഡ്കാസ്റ്റിൽ ജാൻവി പറഞ്ഞ കാര്യങ്ങളാണിപ്പോൾ ആരാധകർ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്.
സംവിധായകർ നായികയെ സ്ക്രീനിൽ അമിതമായി സെക്ഷ്വലൈസ് ചെയ്യുന്നത് മാനസികമായി ബാധിക്കാറുണ്ടോ എന്നായിരുന്നു ജാൻവിയോടുള്ള ചോദ്യം. നമ്മൾ എന്താണ് സമ്മതിച്ചത് എന്നതിനെ ആശ്രയിച്ചാണ് ഇതിരിക്കുന്നത് എന്നായിരുന്നു ജാൻവിയുടെ മറുപടി.
"എന്റെ അഭിപ്രായത്തിൽ, ജീവിതത്തിലെ ഏത് ഘട്ടത്തിലായാലും ആദ്യം സ്വയം ചോദിക്കേണ്ടത് ‘ഞാൻ എന്തിനാണ് സമ്മതം നൽകിയിരിക്കുന്നത് ?’ എന്നതാണ്. ഉദാഹരണത്തിന്, 'പരം സുന്ദരി'യിൽ ഞാൻ 'ഭീഗി സാരി...' എന്ന പാട്ട് ചെയ്തിരുന്നു.
അതിൽ ഞാൻ നനഞ്ഞ സാരി ധരിച്ച് വളരെ സെൻഷ്വൽ അല്ലെങ്കിൽ ഹോട്ടായ രീതിയിൽ നൃത്തം ചെയ്യുന്നുണ്ട്. ആ ഗാനത്തിന്റെ ഉദ്ദേശ്യം ആളുകളെ ലൈംഗികമായി ഉത്തേജിപ്പിക്കാനായിരുന്നു എന്ന് ഞാൻ പറയില്ല. പക്ഷേ അതൊരു സെൻഷ്വൽ ഗാനമായിരുന്നു. ആരെങ്കിലും അത് കണ്ടിട്ട്, ‘ഈ പെൺകുട്ടി എനിക്ക് ആകർഷകമായി തോന്നുന്നില്ല’ എന്ന് പറഞ്ഞാൽ എനിക്ക് ഒരുപക്ഷേ വിഷമം തോന്നിയേക്കാം.
എന്നാൽ അത് ഒരാളെ ലൈംഗികവത്കരിക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ്. പ്രത്യേകിച്ച് അവരുടെ സമ്മതമില്ലാതെ അങ്ങനെ ചെയ്യുന്നത്. അത്തരം കാര്യങ്ങൾ ഏതൊരു രൂപത്തിലായാലും എനിക്ക് അംഗീകരിക്കാൻ കഴിയില്ല. അതാണ് എന്നെ ശരിക്കും അസ്വസ്ഥയാക്കുന്നത്". - ജാൻവി പറഞ്ഞു.
തനിക്ക് അൺകംഫർട്ടബിൾ ആയ ആംഗിളുകളിൽ കാമറ വയ്ക്കുന്ന ഫിലിംമേക്കേഴ്സിനോട് താൻ നോ പറയാൻ പഠിച്ചു വരുകയാണെന്നും ജാൻവി കൂട്ടിച്ചേർത്തു. "ഇപ്പോൾ എനിക്ക് അൺകംഫർട്ടബിൾ ആയ ആംഗിളിൽ ഛായാഗ്രഹകൻ കാമറ വയ്ക്കുകയാണെങ്കിൽ, വേണ്ട.. എനിക്കിത് പറ്റില്ല എന്ന് എനിക്ക് പറയാൻ കഴിയണം.
എന്നാൽ അങ്ങനെ പറയുമ്പോൾ ഞാൻ പ്രൊഫഷണലല്ലാത്ത ആളായി തോന്നുകയും അരുത്. പതിയെ പതിയെ അതിൽ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. മുൻപ് പലപ്പോഴും ഞാൻ വളരെ വിനയത്തോടെയായിരുന്നു പെരുമാറിയിരുന്നത്. എന്റെ നിലപാടുകളൊക്കെ ഞാൻ തന്നെ എടുക്കണം, അതിനായി പോരാടണം എന്നൊക്കെയായിരുന്നു എന്റെ ചിന്ത.
എന്നാലിപ്പോൾ ഞാൻ കുറച്ചുകൂടി വ്യത്യസ്തമായി ചിന്തിക്കാറുണ്ട്. എന്തെങ്കിലും പരിഹാരം കണ്ടുപിടിച്ചിട്ട് ഞാനെന്റെ നിലപാട് വ്യക്തമാക്കും. എങ്ങനെയെങ്കിലും എന്റെ അഭിപ്രായം മറ്റുള്ളവർക്ക് ഞാൻ മനസിലാക്കി കൊടുക്കും. പക്ഷേ അതോടൊപ്പം തന്നെ വിനയത്തോടെയും മാന്യതയോടെയും പെരുമാറുക എന്നത് എനിക്ക് വളരെ പ്രധാനമാണ്".- ജാൻവി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates